Wednesday, October 31, 2012

ഒളിച്ചോട്ടം


                                 ഒളിച്ചോട്ടം
                             പാദങ്ങള്‍ നീട്ടിവച്ച് അയാള്‍ നടന്നു. മഹാപ്രസ്ഥാനത്തിന്റെ  ഓര്‍മ്മകളില്‍ മയങ്ങുന്ന പാതയിലൂടെ.   മണല്‍മേടുകളും മരുഭൂമികളും ചതുപ്പുകളും ഉദ്യാനങ്ങളും താണ്ടി.   വില്ലേന്തിയ രാമനേയും കുരിശിലേറിയ യേശുവിനെയും ധ്യാനനിമഗ്നനായ മുഹമ്മദ്നബിയേയും കടന്ന് അയാള്‍ മുന്നോട്ടുകുതിച്ചു.    ദൂരെ, കടലിന്‍റെ സംഗീതത്തിലലിഞ്ഞുറങ്ങുന്ന മഞ്ഞുറഞ്ഞ പര്‍വ്വതനിരകള്‍ അയാളെ മാടിവിളിച്ചു. അപ്സരസ്സുകള്‍ അയാളെനോക്കി പുഞ്ചിരിച്ചു.

      “ഇതെന്തോന്ന് കെടപ്പാ മനുഷ്യാ? മണി പത്തായി. രണ്ടുമൂടു തെങ്ങിന് തടമെടുത്തിരുന്നേല്‍ അതെങ്കിലും പറയാരുന്നു. ഇതിപ്പം എന്റച്ചന്റെ ചെലവില്‍ കുശാലായി വെട്ടിവിഴുങ്ങിക്കൊണ്ട് വ്രതമാന്നും പറഞ്ഞ് സുഖിച്ചൊറക്കം മാത്രം പണി. കഷ്ടം.”

      ശബ്ദങ്ങള്‍ അയാളെ ഉണര്‍ത്തി. കണ്ണുതിരുമ്മി അയാള്‍ ചുറ്റിനും നോക്കി. ഇപ്പോഴും താന്‍ ആലപ്പുഴത്തന്നെ!  ധ്യാനത്തിലൂടെ ഉയര്‍ന്നുയര്‍ന്നുപോയ തന്നെപ്പിടിച്ച് തറയിലെറിഞ്ഞ ഭാര്യയെ അയാള്‍ ദീനതയോടെ നോക്കി. മൌനവ്രതക്കാരന്‍ മിണ്ടാന്‍ പാടില്ലല്ലോ?

       മനസ്സെന്ന കൊടുംകാട്ടിലൂടെ അഹം ബ്രഹ്മാസ്മിയും തേടി അയാള്‍ വീണ്ടും കണ്ണടച്ചു.

      അതിനിടയിലും ഒരു ചോദ്യം അയാളുടെ സ്വസ്ഥത നശിപ്പിച്ചുകൊണ്ടിരുന്നു.

      “ഇനിയെപ്പോഴാണാവോ ചായ കിട്ടുക?”

                               %%%%%%%%%

                                                                                                                                             കൃഷ്ണ

 



   

3 comments:

  1. ഒളിച്ചോട്ടം ഉഷാറായി. ബ്ലോഗിന്റെ ഡിസൈന്‍ ഇഷ്ടപ്പെട്ടു. ഹെടടിംഗ് എങ്ങനെ നിര്‍മിച്ചു. സൈഡില്‍ എങ്ങനെ ഫോട്ടോ കൊടുത്തു. സഹായിക്കാമോ?
    malayalasamithiofmnc@gmail.com

    ReplyDelete
  2. ധ്യാനനിരതന്‍!!!

    ReplyDelete
  3. ഇപ്പോഴും താന്‍ ആലപ്പുഴത്തന്നെ! ഹ ഹ

    നന്നായി എഴുതി

    ReplyDelete