Showing posts with label കവിതകള്‍. Show all posts
Showing posts with label കവിതകള്‍. Show all posts

Wednesday, April 11, 2018

മഴ...

മിന്നല് വന്നല്ലോ...
ഇടി വന്നല്ലോ...
മഴ വരുമല്ലോ...
ഇയ്യയ്യാ ഇയ്യയ്യാ...




(എന്‍റെ രണ്ടര വയസ്സുകാരി കുഞ്ഞുമോള്‍ടെ മഴ പാട്ട്)



രേഖ സന്തോഷ്‌



Tuesday, November 22, 2016

കൊഴിഞ്ഞ പീലികൾ
 കോർത്തെടുക്കട്ടേ
ചാഞ്ഞ കൺകളിൽ
തിരി തെളിക്കട്ടേ
നഷ്ടദീപ്തിയെ പിൻരമിപ്പിക്കാം
നാഗദ്വന്ദത്തെ
ആട വിട്ടിടാം

Friday, November 22, 2013

സ്വപ്നഗീത (കവിത)

     സ്വപ്നഗീത


മരണത്തിനെന്തിത്ര ക്രൂരഭാവം കൃഷ്ണ?

അതിനെ നീയറിയില്ല, യത്രമാത്രം.


ജനനത്തിലെന്തിന്നു രോദനം ശ്രീകൃഷ്ണ?

അത് കര്‍മ്മഫലഭീതി, യത്രമാത്രം.


മനസ്സിന്നടിത്തട്ടി, ലജ്ഞാതദുഃഖങ്ങള്‍

തിരകളായുയരുന്നതെന്തു കൃഷ്ണ?


തിരയല്ല, ഭീതിയാ,ലുള്ളം കലങ്ങുമ്പൊ-

ഴുയരുന്ന ബുദ്ബുദശ്രേണി മാത്രം.


അത് മാറുവാനെന്തു ചെയ്യണം ഞാന്‍ കൃഷ്ണ?

അലസത വെടിഞ്ഞീടു,കത്രമാത്രം

Wednesday, October 30, 2013

ഹാസ്യകവിത


കാലം മാറുന്നത്

അച്ഛന്‍ - 1950



കുഞ്ചുപിള്ളേ മൊതലാളീ



കഞ്ഞിവെക്കാ,നരി തരാമോ?



 കടമതെല്ലാം തന്നുതീര്‍ക്കാം



ഉരിയരീംകൂടിന്നു തന്നേ



  

പകുതിയേലും നീ തരാഞ്ഞാല്‍



കട നടത്തുവതെങ്ങനെ ഞാന്‍?

Monday, September 9, 2013

എന്തിനെന്‍ കണ്ണുകള്‍ നനയുന്നു?

 എന്തിനെന്‍ കണ്ണുകള്‍ നനയുന്നു?


പ്രായം പതിനാറു പോലുമാകും മുന്‍പെ-

യേകിയയാള്‍ക്കെന്നെയാരോ വധുവായി


ജീവിതമെന്തെന്ന് പോലുമറിയാതെ                           

ഞാനാ, ഗൃഹത്തിലൊരേഴയെപ്പോലെയായ്


പാവം, വിധവയാമെന്റെ മാതാവിന്നു

ദാരിദ്ര്യദു:ഖം മറികടന്നീടുവാന്‍

Friday, August 30, 2013

കിളിവാതലിലൂടെ



കിളിവാതിലിലൂടെ


മുന്നിലും പിന്നിലും

കിഴിക്കെട്ടുകളുടെ ഭാരം പേറി

 അലയുന്നു മൂഢന്‍  നീ 

 ദുഖങ്ങള്‍ ഈ നിമിഷത്തില്‍

തന്നെയലിഞ്ഞില്ലാതാകും

 കാരണം അത് ഭൂതകാലമായിക്കഴിഞ്ഞു

 പക്ഷെ അതിനെ പൊതിഞ്ഞുതാങ്ങി

 നീ തോളിലേറ്റുന്നു കഷ്ടം!

 ഉല്‍ക്കണ്ഠ ഉദരം നിറയ്ക്കുമോ

 നാളെ പനി പിടിച്ചേക്കാം

അതിന് ഇന്ന് മരുന്ന് കഴിക്കണോ?

പക്ഷെ നാളത്തെ പനിയെ

 ഇന്നേ പൊതിക്കെട്ടിലാക്കി

Friday, June 28, 2013

ഇരുപത്തൊന്നാം നൂറ്റാണ്ട്


ഇരുപത്തൊന്നാം നൂറ്റാണ്ട് 

 ഇരുളിന്‍റെ മഴമൂടി, മറ മൂടി, പുകമൂടി

പുളകങ്ങളില്ലിന്നു ഗദ്ഗദങ്ങള്‍ മാത്രം

തിരയുന്നുഷസ്സിനെ,യോരുപിടി ചാരത്തില്‍

ധരായം  ശവപ്പറമ്പിന്നങ്കണങ്ങളില്‍

കുരുതികൊടുത്ത കബന്ധങ്ങള്‍ തന്‍ കുന്നു-

പുഴയിലൊലിക്കുന്നു ചോരപ്പുഴയതില്‍

പ്രളയക്കൊടുങ്കാറ്റി,ലന്ധകാരത്തിലാ-

ചുടുനിണത്തിന്‍ തേങ്ങല്‍, അലയടിച്ചുയരുന്നു


Sunday, June 23, 2013

അപരിചിതര്‍

                     അപരിചിതര്‍

ഇന്നോളമെന്‍ നേത്രം നിന്നെ ദര്‍ശിച്ചതി-

ല്ലിന്നോളം ഞാന്‍ നിന്‍ സ്വരം കേട്ടതില്ല

എങ്കിലും ഞാനറിയുന്നു നിന്നേയൊരു

പൂഞ്ചോലതന്‍ മൌനഗാനമായി

 ഏതോ വിദൂരഗ്രഹത്തിലാകാം നീയല്ലെങ്കി-

ലേതോ നക്ഷത്രത്തിന്‍ സ്വന്തമാകാം

Friday, May 24, 2013

ത്രിവേണി


               ത്രിവേണി

 ഇന്നോളമെന്നേ പിരിയാത്ത പൊന്മക-

നിന്നിതാ താഴെ പിണമായുറങ്ങുന്നു.

വേദനയേതുമറിയില്ലിനിയവന്‍

വേദനയെല്ലാമെനിക്കായ് പകര്‍ന്നുവോ?

എന്‍ സ്വപ്നമെല്ലാമവനായിരുന്നവ-

യൊന്നുമിനി,യെനിയ്ക്കായി ജനിക്കീല

ആദിത്യതുല്യം പ്രശോഭിച്ചതെല്ലാമൊ-

രാറടിമണ്ണിലെന്‍ മുന്നില്‍ ലയിക്കാനോ?

നിന്‍ താതനെന്നെപ്പിരിഞ്ഞൊരു ദുര്‍വിധി

നിന്‍ പുഞ്ചിരിയില്‍ മറന്നു ഞാന്‍, പക്ഷെയി-

ന്നീ,വിധിയെന്നെ തളര്‍ത്തുന്നു ദൈവമേ

ഞാനിനിയെന്തിനു ജീവിച്ചിരിക്കണം?

ഇത്ഥം വിലപിച്ചുഴറുമായമ്മതന്

മുറ്റത്തു ദു:ഖമടക്കിനിന്നൂ ജനം

ഏകമകനും പിരി,ഞ്ഞിനി പാവത്തി-

നാരുണ്ട് താങ്ങായ്, തുണയായ്‌, സ്വന്തമായ്‌

കോടീശ്വരി, യിവരെങ്കിലും സമ്പത്തു

സ്നേഹ,ബന്ധങ്ങള്‍ തന്‍ സ്വാന്തനമേകുമോ?

ഏവം മനോഗതങ്ങള്‍ക്കങ്ങിടയിലായ്‌

കേവലം ബന്ധുവായോരു വയോവൃദ്ധ-

നോര്‍മ്മയിലെന്തോ തടഞ്ഞപോല്‍ പുഞ്ചിരി-

ച്ചായതപ്പോള്‍തന്നെ ഭീതിപൂര്‍വം മറ-

ച്ചാകെയും ചുറ്റിനും വീക്ഷിച്ച നേരത്തു

ദൂരെ,യടുത്ത സുഹൃത്തിനെ കണ്ടയാ-

ളേതോ നിനച്ചുറപ്പിച്ചപോലങ്ങോട്ടു

നീങ്ങി,യടുത്തെത്തി പാണിയില്‍ സ്പര്‍ശിച്ച-

യാളെയുണര്‍ത്തി,യക്കാതിലെന്തോ ചൊല്ലി

ആയതുകേട്ടു ഞെട്ടിത്തിരിഞ്ഞാ,പുമാന്‍

ക്രോധമോടോതി നീ,യീവക വിഡ്ഢിത്ത-

മോതരുതാരോടു, മല്ലെങ്കിലീ ജനം

താഡിച്ചു താഡിച്ചു കൊന്നു നിന്‍ നേത്രങ്ങള്‍

ചൂഴ്ന്നെടുത്താ,യതു ദാനമായേകി,നി-

ന്നാഗ്രഹപൂര്‍ത്തി വരുത്തിടും നിര്‍ണ്ണയം

പാവം ഭയന്നക,ന്നായാത് കേട്ടിനി

ഞാനുരയ്ക്കില്ലല്ലോ,യീവക നന്മകള്‍

പോകാമിനി ഞാനിവിടെ നിന്നാലയാള്‍

ഏതെങ്കിലും ബന്ധുവോടിതു ചൊല്ലുകില്‍

ആയവരെന്നെ ശപിച്ചിടും നിശ്ചയം

ഞാനെന്തിനേല്‍ക്കണ, മായതേതോ ഭാഗ്യ-

ഹീനനുവേണ്ടി,യിനിചൊല്ലുകില്ല ഞാ-

നീവകയൊന്നുമൊരിക്കലുമാരോടു-

മാരെങ്കിലും സഹിച്ചോട്ടെ തന്‍ ദൈന്യത

ഞാന്‍ ദൈവമല്ലല്ലോ കാഴ്ചയേകീടുവാന്‍.      

Sunday, May 12, 2013

കാത്തിരിപ്പ്‌

കാത്തിരിപ്പ്‌ 

 

 

 

 

 

(കണ്ണുനീര്‍പ്പൂവിന്‍റെ കവിളില്‍ തലോടി...എന്ന മട്ട്)

വൈശാഖസന്ധ്യതന്‍ മിഴികള്‍ നനഞ്ഞൂ

ചക്രവാകപ്പക്ഷി തേങ്ങിക്കരഞ്ഞൂ

ജപമാലയേന്തി കാതോര്‍ത്തിരുന്നൂ

വീണ്ടും നിശ്ശബ്ദയായ്‌ ക്ഷോണി...ഇരുട്ടില്‍

തുടിക്കുന്ന ദീപമായ്‌ തേങ്ങി    (വൈശാഖ...)


ഒരു മണിപ്രാവിന്‍റെ ദുഃഖം

ചിറകറ്റയിണയെ തിരഞ്ഞൂ

ഒരു ചൂടുകാറ്റാഞ്ഞടിച്ചു...ഹൈമ-

കിരണവും മന്ദം മറഞ്ഞൂ

വരവേല്‍ക്കുവാന്‍ ഇനിയാരിനി

തനിയേ നിലയ്ക്കുന്നു നാദം

തെളിയേണമേ ഇനിയോര്‍മ്മയില്‍

ഒരു മാരിവില്ലിന്‍റെ വര്‍ണ്ണം.....ഉറയുന്ന

കണ്ണീര്‍ക്കണത്തിന്‍റെ മുത്തം  (വൈശാഖ...)

Tuesday, May 7, 2013

സൗഹൃദം

             സൗഹൃദം

 നിര്‍വചിക്കാനാവില്ല ആര്‍ക്കുമൊരുനാള്‍          

ഇതിനുള്ള ആഴവും വ്യാപ്തിയുമെത്രയെന്ന്

പ്രവചിക്കാനാവില്ല ആര്‍ക്കുമൊരുനാള്‍

ഇതിനുള്ള  ആയുസ്സ്‌ എത്രമാത്രമെന്ന്

എങ്കിലും സാധിക്കും ഒരു കാര്യമെന്നും

സൂക്ഷിച്ചുവെക്കാം ലോക്കറിലല്ലാതെ...


***   ***    ***    ***   ***   ***   ***


ഭാഗ്യലക്ഷ്മി
സ്റ്റാന്‍ഡേര്‍ഡ് 5
സെന്റ്മേരീസ് ബഥനി പബ്ലിക് സ്കൂള്‍
കല്ലുംമൂട്,കായംകുളം

Sunday, May 5, 2013

സര്‍ക്കസ്സ്

             ര്‍ക്കസ്സ്


നീലാംബരത്തിലൊരായിരം ചായങ്ങള്‍

ചാലിച്ച വര്‍ണ്ണം പരക്കെത്തിളങ്ങുന്നു


വാനിലെ സര്‍ക്കസ്സുതാരങ്ങളൊക്കെയും

കൂടാരമാകെ നിറഞ്ഞു കവിയുന്നു


ഊഞ്ഞാലിലാടുന്നു, പിന്നാലെപായുന്നു

കീഴ്മേല്‍ തൊടാതെ നിശ്ശബ്ദരായ് നില്‍ക്കുന്നു


ദുന്ദുഭി നാദം മുഴങ്ങുന്നിടക്കിടെ

ആകാശദീപം കറങ്ങി ത്തിളങ്ങുന്നു 


പിന്നെ വടംവലി തമ്മില്‍ നടത്തുന്നു

നില്‍ക്കുന്ന നില്‍പ്പില്‍ കറങ്ങിക്കളിക്കുന്നു

Monday, April 29, 2013

നാറാണത്തുഭ്രാന്തന്‍

  നാറാണത്തുഭ്രാന്തന്‍

 

ഉരുട്ടിക്കയറ്റുന്നു കര്‍മ്മാശ്മഭാരം

മരത്തില്‍ കുരുങ്ങും ജടാമേഘമാല

പദേ മുള്ളുടക്കുന്നു പാഷാണഗ്രസ്തം

ശിലാഭാരമിഞ്ചിഞ്ചുയര്‍ത്തുന്നു മര്‍ത്ത്യന്‍


സ്വയം മെയ്ക്കരുത്തില്‍ പടര്‍ത്തിപ്പടര്‍ത്തി

പദം മെല്ലെയേറ്റിക്കയറ്റുന്നു ഭ്രാന്തന്‍

വലം കയ്യുയര്‍ത്തി തലോടുന്നു മുത്തിന്‍

കണങ്ങള്‍ തെറിക്കുന്നു മാരിവില്‍ പോലെ

Friday, April 19, 2013

ദേവി

          ദേവി

കീറിപ്പറിഞ്ഞ പഴന്തുണിയില്‍ പൊതി-         

ഞ്ഞാകെ തളര്‍ന്നോരു പിഞ്ചുപൈതല്‍

വാടിത്തളര്‍ന്നു കിടക്കുന്നു മൂലയില്‍

വാടിക്കൊഴിഞ്ഞൊരു പൂവുപോലെ

തീവ്രജ്വരത്തി,ന്നസഹ്യമാം ചൂടിനാ-

ലാടിവിറയ്ക്കുന്നൊ,രസ്ഥികൂടം    

പാഴ്മരച്ചില്ലപോല്‍ നീളും വിരലുകള്‍

ആഴക്കിണര്‍ പോലെ നേത്രദ്വയ

 മറ്റൊരുമൂലയില്‍ മദ്യപന്‍ താതനു

പട്ടുമയങ്ങുകയാണു, ചുറ്റും

മദ്യലഹരിയില്‍ ഛര്‍ദ്ദിച്ചതൊക്കെയും

കെട്ടിക്കിടക്കുന്നിതങ്ങുമിങ്ങും

പട്ടണമൂലയ്ക്ക,ഴുക്കുചാലില്‍ നിന്നു

പൊട്ടിയൊലിച്ച ദുര്‍ഗ്ഗന്ധമാകെ

കെട്ടിവരിഞ്ഞാ കുടിലിനേയാകവേ

വിട്ടുപോകാത്തോ,രജഗരം പോല്‍

Saturday, April 13, 2013

വായില്ലാക്കുന്നിലപ്പന്‍

           വായില്ലാക്കുന്നിലപ്പന്‍
പിറകേ നടന്നോളൂ എന്‍ നിഴലായ്‌ നീ മകനേ
തളരല്ലെ കുഞ്ഞേ, നിന്നെത്താങ്ങാനുമാവില്ലല്ലോ?
എങ്കിലുമുപേക്ഷിക്കി,ല്ലാരുരച്ചാലും നിന്നെ-
യറിയാതെങ്കിലുമമ്മ, കുഞ്ഞിനെ ശപിച്ചില്ലേ?***
പറയാനായില്ലെനി,യ്ക്കൊരുവാക്കും തിരിച്ചങ്ങോ-
ട്ടറിയാഞ്ഞിട്ടല്ല, പക്ഷെ വായില്ലാപ്പൂതമല്ലേ?
അനുധാവനം ചെയ്തു ഞാ,നവരേ  മെല്ലേ മെല്ലേ
ഒരു വെറും നിഴലായി, നീങ്ങും നിശ്ശബ്ദതയായ്
പുണ്യങ്ങള്‍ തേടിയലഞ്ഞാ,രണ്ടാത്മാക്കള്‍ മുന്നില്‍
പിന്നിലായ്‌ ഞാനും പാപദുഃഖത്തിനാത്മാവായി
ഇടയ്ക്കിടെയിരുന്നവരശിച്ചൂ പാഥേയങ്ങള്‍
നെടുവീര്‍പ്പോടെ ഞാനും നോക്കിനിന്നൂ നിശ്ശബ്ദനായ്‌
“അമ്മയ്ക്കറിയാമെല്ലാം നുണയൂ നാവു നീ മകനേ
ഭക്ഷണക്കറയേശാത്ത നാവിലേയമൃതങ്ങള്‍
നിന്നെപ്പുലര്‍ത്തും നിന്‍റെ വിശപ്പുകെടുത്തും പിന്നെ
നീയാകില്ലയോ സര്‍വം, നീയാകില്ലയോ ദൈവം
നിന്നെക്കാണാനായെത്തും മാലോകരും തേവരും
പുലരിയും പ്രപഞ്ചവും നീയാകുമെന്‍ പൊന്‍കുഞ്ഞേ”

Tuesday, April 9, 2013

ഗന്ധര്‍വ്വഗീതം (കവിത)

    ഗന്ധര്‍വ്വഗീതം

 
ഒരുതുള്ളി മിഴിനീര്‍ തുടയ്ക്കാന്‍ കഴിയാത്ത
സുരജന്മമെന്തിന്നു വേണ്ടി?
ഒരു പിഞ്ചുപൈതലിന്‍ രോദനത്തിന്‍ രാഗ-
മറിയാത്ത ജന്മമിതെന്തിനായി?
വരളുന്ന പുഴയുടെ മാറത്തു മഴകൊണ്ടു
പനിനീര്‍ തളിയ്ക്കുന്നോരുദയങ്ങള്‍ കാണാന്‍
മരണമാ, മസ്തമനത്തിന്‍റെ രോദനം
സിരകളില്‍ കത്തിപ്പടരുന്നതറിയാന്‍         
കഴിയാത്ത ജന്മമീ ഗന്ധര്‍വ്വജന്മമി-
ന്നൊരു ചലനമേശാത്ത ഭാവങ്ങള്‍ പോലവേ
ഇനി വേണ്ട മകരന്ദകണികകള, തല്‍പ്പവും       
ഇനി വേണ്ട പാരിജാതത്തിന്‍ സുഗന്ധങ്ങള്‍

Monday, January 21, 2013

മൂങ്ങാമുത്തശ്ശി

                                                             മൂങ്ങാമുത്തശ്ശി


മുത്തശ്ശി  മുത്തശ്ശി
മൂങ്ങാമുത്തശ്ശി
മുത്തശ്ശി   മുത്തശ്ശി
മൂങ്ങാമുത്തശ്ശി 
അത്തിമരത്തിന്‍കൊമ്പില്‍ രാത്രിയില്‍
ഉം...ഉം..മൂളും പാവം മുത്തശ്ശി
പാവം മുത്തശ്ശി
പാവം പാവം മുത്തശ്ശി

Tuesday, November 6, 2012

എകശ്ലോകരാമായണം

രാമായണകഥ മുഴുവന്‍  ഒരൊറ്റശ്ലോകത്തില്‍ ഒതുക്കിയ എകശ്ലോകരാമായണം കാണുക. ഇത് ആരെഴുതി എന്ന് നിശ്ചയം ഇല്ല.
            എകശ്ലോകരാമായണം
പൂര്‍വ്വം രാമതപോവനാദി ഗമനം ഹത്യാ മൃഗം കാഞ്ചനം
വൈദേഹീഹരണം ജടായുമരണം സുഗ്രീവസംഭാഷണം
ബാലീനിഗ്രഹണം സമുദ്രതരണം ലങ്കാപുരീമര്‍ദ്ദനം
കൃത്വാ രാവണ,കുംഭകര്‍ണ്ണനിധനം സംപൂര്‍ണ്ണരാമായണം
                @@@@@@

Wednesday, June 13, 2012

അമൃതൂട്ടും പുഴകള്‍ മരിക്കുന്നുവോ?

ജീവന്നമൃതാം ജലംതരും പുഴയൊഴുകും
 കല്പവൃക്ഷ നാടിതാ സഹ്യനില്‍ തലവെച്ചുറങ്ങുന്നു
 ദൈവത്തിന്‍ സുന്ദരനാട്ടിനുണ്ടായിരുന്നു 
 കൈവഴികളോഴുകും നാല്പത്തിനാല് വന്‍പുഴകള്‍......

Sunday, June 3, 2012

ഇരുപത്തൊന്നാം നൂറ്റാണ്ട്

ഇരുളിന്‍റെ മഴമൂടി, മറ മൂടി, പുകമൂടി
പുളകങ്ങളില്ലിന്നു ഗദ്ഗദങ്ങള്‍മാത്രം
തിരയുന്നുഷസ്സിനെ,യൊരുപിടി ചാരത്തില്‍
ധരയാം ശവപ്പറമ്പിന്നങ്കണങ്ങളില്‍
കുരുതികൊടുത്ത കബന്ധങ്ങള്‍ തന്‍ കുന്നു-
പുഴയിലൊലിക്കുന്നു ചോരപ്പുഴയതില്‍
പ്രളയക്കൊടുങ്കാറ്റി,ലന്ധകാരത്തിലാ-
ചുടുനിണത്തിന്‍ തേങ്ങ,ലലയടിച്ചുയരുന്നു