Wednesday, July 17, 2013

വിശ്വാസം

 വിശ്വാസം


വര്‍ഷം ആയിരത്തിതൊള്ളായിരത്തി നാല്‍പ്പത്തിഎഴ്.


ആഗസ്റ്റ്‌ പതിനെട്ടാം  തീയതി.


അമൃതസറില്‍ നിന്നും ഇരുപത് മൈല്‍ ദൂരെയുള്ള ഒരു ഗ്രാമം.


തന്‍റെ കുടിലിനുള്ളില്‍ ദൂരെയുള്ള പാടത്തേക്കു മിഴിനട്ട് ഇരിക്കുകയാണ് അഖ്തര്‍ മിയാം. പച്ചത്തലപ്പുകള്‍ ആ വൃദ്ധന്‍റെ കണ്ണുകള്‍ക്ക് കടുത്ത വെയിലിന്‍റെ ചൂടില്‍ നിന്നും ഒരല്‍പം ആശ്വാസം നല്‍കി.


"ജീവിതകാലം മുഴുവന്‍ ഈ പച്ചപ്പ്‌ നോക്കിക്കൊണ്ട് ഇരിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍!" അയാള്‍ ചിന്തിച്ചു. "കാറ്റില്‍ ചലിക്കുന്ന ഈ ഗോതമ്പുചെടികള്‍ എന്‍റെ ജീവന്‍ തന്നെയായിരിക്കുന്നൂ ഇപ്പോള്‍."


ദൂരെനിന്ന് കേട്ട ഒരു ശബ്ദം അയാളെ ചിന്തയില്‍ നിന്നുണര്‍ത്തി.

"അഖ്തര്‍ ചാച്ചാ, പെട്ടെന്ന് തയാറാകൂ. നമ്മളെല്ലാം ഇവിടം വിട്ടു പോകുകയാണ്."


തിരിഞ്ഞുനോക്കിയ അഖ്തര്‍ കണ്ടത് ഉറക്കെ സംസാരിച്ചുകൊണ്ട് തന്‍റെ നേരെ നടന്നടുക്കുന്ന കാസിം ഭായിയുടെ മൂത്ത മകന്‍ അന്‍വറിനെയാണ്.

"എന്തുപറ്റി മോനെ?" അഖ്തര്‍ അവനോട് ഉറക്കെ വിളിച്ചുചോദിച്ചു.


അപ്പോഴേക്കും അന്‍വര്‍ ഓടിക്കിതച്ച് അയാളുടെ അടുത്ത് എത്തിക്കഴിഞ്ഞിരുന്നു. കിതപ്പുമൂലം അവ്യക്തമായ ശബ്ദത്തില്‍ അവന്‍ അഖ്തറിനോട്‌ പറഞ്ഞു:

"ഒന്ന് പെട്ടെന്നിറങ്ങൂ ചാച്ചാ. ഗ്രാമം മുഴുവന്‍ തയാറായിക്കഴിഞ്ഞു. എന്നിട്ടും ചാച്ചാ ഇവിടെ വെറുതേ ഇരിക്കുകയാണോ?"


"പക്ഷെ എല്ലാരും എങ്ങോട്ടാണീ പോകുന്നത്?"


"അപ്പോള്‍ ഒന്നും അറിഞ്ഞില്ലേ?" അതിശയത്തോടെ അന്‍വര്‍ ചോദിച്ചു.


"ഇല്ല. അതിനു ഈ കിഴവനോട് ആരെങ്കിലും പറഞ്ഞാലല്ലേ അറിയൂ."


"എന്നാല്‍ ആദ്യം മുതല്‍ കേട്ടോളൂ. പതിനഞ്ചാം തീയതി ഇംഗ്ലീഷുകാരില്‍ നിന്ന് നമ്മുടെ ഈ രാജ്യം സ്വതന്ത്രമായി. ഇംഗ്ലീഷുകാര്‍ പൊയ്ക്കഴിഞ്ഞു."


"എന്താ നീയീ പറയുന്നേ? ഇംഗ്ലീഷുകാര്‍ പോയെന്നോ? അതെങ്ങനെ നടക്കും?"


"നടക്കുമെന്നല്ല, നടന്നുകഴിഞ്ഞു." ഒന്ന് നിര്‍ത്തിയിട്ട് അന്‍വര്‍ തുടര്‍ന്നു. "പക്ഷെ കാര്യങ്ങള്‍ അതുകൊണ്ട് തീര്‍ന്നില്ല. നമ്മുടെ രാജ്യത്തിനെ രണ്ടു കഷണമാക്കി. ഭാരതവും പാകിസ്ഥാനും. പാകിസ്ഥാന്‍ മുസ്ലീങ്ങള്‍ക്ക് മാത്രമായുള്ളതാണെന്നും അതുകൊണ്ട് ഇപ്പോള്‍ നമ്മളെല്ലാം പാകിസ്താന്‍കാരാണെന്നും ആണ് എല്ലാവരും പറയുന്നത്."


"അപ്പോള്‍ നമ്മള്‍ ഈ നാട്ടുകാരല്ലേ?" അന്‍വര്‍ പറഞ്ഞതൊന്നും മനസ്സിലാകാതെ അഖ്തര്‍ ചോദിച്ചു.


"എല്ലാവരും അങ്ങനെയാണ് പറയുന്നത്. മുസ്ലീങ്ങള്‍ എല്ലാം പാകിസ്ഥാനിലേക്ക് പോകുകയാണെന്നും കേട്ടു."


"പക്ഷെ എവിടെയാണ് ഈ പാകിസ്ഥാന്‍?"


"ലാഹോര്‍, കറാച്ചി, ഢാക്ക എല്ലാം ഇപ്പോള്‍ പാകിസ്ഥാനിലാണ്."


"നിനക്കെന്താ ഭ്രാന്തുപിടിച്ചോ? ഇതെല്ലാം എന്നുതൊട്ടേ ഈ രാജ്യത്തുള്ള  സ്ഥലങ്ങളാണ്."


"നമ്മുടെ രാജ്യത്തിനെ രണ്ടു കഷണമാക്കിഎന്ന് ഞാന്‍ പറഞ്ഞില്ലേ ചാച്ചാ?"


"ഇതൊക്കെ ആരാ ചെയ്തത്?"


"ചാച്ചയ്ക്ക് ഇവിടെ നടന്നതൊന്നും മനസ്സിലാകാഞ്ഞിട്ടാ ഇങ്ങനൊക്കെ പറേന്നത്‌. പതിനഞ്ചാം തീയതി ഡല്‍ഹിയില്‍ ബന്ധപ്പെട്ട കടലാസ്സിലെല്ലാം ഒപ്പിട്ടുകഴിഞ്ഞു/"


"അതുകൊള്ളാം. ആരാണ്ട് എങ്ങാണ്ട് ഏതാണ്ട് എഴുതിയപ്പം ലാഹോര്‍ നമ്മുടെ രാജ്യത്ത് അല്ലാതായി!" ആവേശത്തോടെ വൃദ്ധന്‍ തുടര്‍ന്നു. "ആരാണ്ടോട് ആരാണ്ട് ഏതാണ്ട് പറഞ്ഞപ്പം കറാച്ചി നമ്മുടേതല്ലാതായി! എന്നാല്‍ നീ ഇതൂടെ കേട്ടോ. ഈ ഭൂമിയില്‍ എനിക്ക് എഴുപത്തഞ്ചു കൊല്ലമായി. ഞാന്‍ ഉണ്ടാകുന്നതിനു നൂറുകണക്കിന് വര്‍ഷങ്ങള്‍ക്കുമുന്‍പ് മുതലേ ഇതെല്ലാം ഒരൊറ്റ രാജ്യമാണ്. നിനക്കറിയാമോ, എന്‍റെ എത്ര സ്നേഹിതന്മാര്‍ ലാഹോറിലുണ്ടെന്ന്‍? അവരെല്ലാം ഇവിടുന്നു ജോലി അന്വേഷിച്ചു പോയതാണ്. ഇപ്പോള്‍ നീ പറയുന്നു, അവരെല്ലാം മറ്റൊരു രാജ്യക്കാരാണെന്ന്. കാരണം ആരോ എവിടെയോ ഒപ്പിട്ടതാണുപോലും! എന്തെങ്കിലും യുക്തി വേണ്ടേ ഒരു കാര്യം പറയുമ്പോള്‍?" പെട്ടെന്നെന്തോ ചിന്തിച്ചിട്ട് ഒരു പുഞ്ചിരിയോടെ അയാള്‍ ചോദിച്ചു: "അതോ ഈ വൃദ്ധനെ കളിയാക്കിയതാണോ നീ?"


അന്‍വറിന് ശരിക്കും കോപം വന്നു. തലേല്‍ പിണ്ണാക്ക് മാത്രമുള്ള ഇയാളെ പറഞ്ഞുമനസ്സിലാക്കാന്‍ തുനിഞ്ഞ ഞാനെന്തൊരു മഠയന്‍‍!


കോപം നിയന്ത്രിക്കാന്‍ പാടുപെട്ടുകൊണ്ട് അന്‍വര്‍ പറഞ്ഞു: "അതെല്ലാം പോട്ടെ. നിങ്ങള്‍ക്കൊന്നും മനസ്സിലാകാത്ത കാര്യങ്ങളാണിതെല്ലാം. പക്ഷെ ഒരു കാര്യം പറയാം. പട്ടണത്തിലിപ്പോള്‍ മുസ്ലീങ്ങളെ തെരഞ്ഞുപിടിച്ച് കൊല്ലുകയാണ്. അവരുടെ സ്വത്തെല്ലാം കൊള്ളയടിക്കുന്നു."


"ആരാണിതെല്ലാം ചെയ്യുന്നത്?"


"ഏതാനും ഹിന്ദുക്കള്‍. അവര്‍  മനസ്സിലാക്കിയിരിക്കുന്നത് പാകിസ്ഥാന്‍റെ പിറവിയോടെ ഈ രാജ്യത്ത് മുസ്ലീങ്ങള്‍ക്കു യാതൊരു അവകാശവും ഇല്ലാതായി എന്നാണ്. എല്ലാവര്‍ക്കും സ്വന്തം ഗ്രാമമാണ് ഏതൊരു പാകിസ്ഥാനേക്കാളും പ്രിയപ്പെട്ടത് എന്ന് അവര്‍ മനസ്സിലാക്കുന്നില്ല. പക്ഷെ ചാച്ചാ, തര്‍ക്കിച്ചിരിക്കാനുള്ള സമയമല്ലിത്. അവര്‍ ഈ വഴിക്ക് തിരിച്ചിട്ടുണ്ടെന്നാണ് കേട്ടത്. വന്നാല്‍ പിന്നെ നമ്മുടെയെല്ലാം കഥ കഴിഞ്ഞതുതന്നെ എന്ന് തീര്‍ച്ച."


"പക്ഷെ ഇവിടുത്തെ ഹിന്ദുക്കള്‍ നമ്മുടെ സഹോദരങ്ങളല്ലേ? അവര്‍ നമ്മളെ സഹായിക്കുകയില്ലേ?"


"ആഗ്രഹിച്ചാലും അവര്‍ക്ക് നമ്മളെ സഹായിക്കാന്‍ കഴിയുകയില്ല. മുസല്‍മാനെ സഹായിച്ചാല്‍ അവരുടെയും കഥ കഴിഞ്ഞതുതന്നെ. ആ ദ്രോഹികളുടെമേല്‍ ഭൂതം കയറിയിരിക്കുകയല്ലേ? പാകിസ്ഥാനിലാണെങ്കില്‍ ഇവരുടെ ജോടികള്‍  രക്തത്തിനു പകരം രക്തം എന്ന് പറഞ്ഞ് കൊല നടത്തുകയാണ്. അവിടുത്തെ ഹിന്ദുക്കളുടെമേല്‍ സകലവിധ അന്യായങ്ങളും അവര്‍ ചെയ്യുന്നു. അതോടൊപ്പം സിക്കുകാരോടും."


"അപ്പോള്‍ ഹിന്ദുവും മുസല്‍മാനും സിക്കുകാരും ബാക്കിയായി. മനുഷ്യന്‍ മാത്രം മരിച്ചു." ഈറനണിഞ്ഞ ശബ്ദത്തില്‍ ചാച്ചാ തുടര്‍ന്നു. "അതിരിക്കട്ടെ, നിങ്ങളെല്ലാം എങ്ങോട്ട് പോകുന്നു?"


അന്‍വറിന്‍റെ ചിന്തയും അതുതന്നെയായിരുന്നു. എങ്ങോട്ട് പോകും?


ഒടുവില്‍ അയാള്‍ പറഞ്ഞു. "ദൂരെ ഏതെങ്കിലും മുസ്ലീം ബസ്തിയിലേക്ക്. പിന്നെ...പിന്നെ...ചാച്ചയും ഞങ്ങളോടൊപ്പം വരികയല്ലേ?"


ഇപ്പോള്‍ മാത്രമാണ് അങ്ങനെയൊരു കാര്യം ചാച്ചാ ചിന്തിച്ചതുതന്നെ. അല്‍പ്പം കഴിഞ്ഞ് ദൂരെ പരന്നുകിടക്കുന്ന     പാടത്ത് ദൃഷ്ടിയുറപ്പിച്ചുകൊണ്ട് ചാച്ചാ പതുക്കെ തന്നോടെന്നപോലെ പറഞ്ഞു: ഇല്ല അന്‍വര്‍, ഞാന്‍ വരുന്നില്ല."


"പക്ഷെ ഇവിടെ താമസിച്ചാല്‍...." വാചകം പൂര്‍ത്തിയാക്കാന്‍ അന്‍വറിന് കഴിഞ്ഞില്ല.


"അവര്‍ എന്‍റെ കഴുത്തുവെട്ടും, അല്ലെ? സാരമില്ല. എഴുപത്തഞ്ചു കൊല്ലമായി ഇവിടെ കഴിയുന്നു. ഇനി ഇവിടെത്തന്നെ കിടന്നു ചാകണമെന്നൊരാഗ്രഹം മാത്രം ബാക്കി. അല്ലെങ്കില്‍ തന്നെ ഇനി കുറേക്കാലം കൂടി ജീവിച്ചിട്ട് എന്ത് നേടാനാ?" ചാച്ചയുടെ കണ്ണുകള്‍ പതുക്കെപ്പതുക്കെ നിറയുകയായിരുന്നു. "ബോധം വീണപ്പോള്‍ മുതല്‍ ഈ ഗ്രാമമാണ് എന്‍റെ അമ്മ. ഭാര്യയും മക്കളുമെല്ലാം പണ്ടേ ഈ ,മണ്ണിനടിയിലായി. ഇനി എനിക്കും അവസാനത്തെ ഉറക്കം മാത്രം ബാക്കി. അത് അവരുടെ കൂടെയാകണം."  ഒരു ദീര്‍ഘനിശ്വാസത്തോടെ അന്‍വറിന്‍റെ തോളില്‍ കൈവച്ചിട്ട് ചാച്ചാ തുടര്‍ന്നു. "പക്ഷെ നിങ്ങളെല്ലാം പോകണം. ജീവന്‍ രക്ഷിക്കണം. എങ്കിലും ഒരു കാര്യം കൂടി  ഞാന്‍ പറയാം. നിങ്ങള്‍ക്ക് തിരിച്ചുവരേണ്ടിവരും, ഇങ്ങോട്ടുതന്നെ. ഇന്നല്ലെങ്കില്‍ നാളെ. അല്ലെങ്കില്‍ മറ്റെന്നാള്‍.അന്ന് ഒരുപക്ഷെ ഞാന്‍ കാണുകയില്ല. പക്ഷെ നിങ്ങളുടെ കുഞ്ഞുങ്ങളുണ്ടാകും. അവര്‍ പറയും, ഞങ്ങള്‍ ഹിന്ദുവും അല്ല, മുസല്‍മാനും അല്ല, മനുഷ്യരാണ് എന്ന്." ദൂരെയെന്തോ കണ്ടതുപോലെ ചാച്ചയുടെ മിഴികള്‍ ഒരു നിമിഷം തിളങ്ങി. "ഞങ്ങള്‍ക്ക് ഹിന്ദുസ്ഥാനും പാകിസ്ഥാനുമല്ല വേണ്ടതെന്ന് അവര്‍ പറയും. മുസല്‍മാനും ഹിന്ദുവും ഒരുമയോടെ കഴിഞ്ഞ ആ പഴയ ഭാരതം അവര്‍ ആവശ്യപ്പെടും. അപ്പോള്‍ നിങ്ങള്‍ തിരിച്ചറിയും, ആരെങ്കിലും ഒപ്പിട്ടതുകൊണ്ട് ഈ രാജ്യം വെട്ടിമുറിക്കാന്‍ കഴിയില്ലെന്ന്. സഹോദരങ്ങള്‍ ഇന്നല്ലെങ്കില്‍ നാളെ തമ്മില്‍ തിരിച്ചറിയും. അതുകൂടി ഓര്‍ത്തോളൂ."


ഇനിയൊന്നും പറയാനില്ലാത്തതുപോലെ ചാച്ചാ തന്‍റെ ചെറിയ കട്ടിലില്‍ ഇരുന്നു.  അന്‍വറിന്‍റെ സാന്നിദ്ധ്യം പോലും മറന്നതുപോലെ. സ്വന്തം മനസ്സിന്‍റെ ലോകത്ത് ഒറ്റപ്പെട്ടതുപോലെ.


ചാച്ചയുടെ മുഖത്തേക്ക് അല്‍പ്പനേരം നോക്കിനിന്നിട്ട് അന്‍വര്‍ തന്‍റെ വീടിനുനേരെ നടന്നു.


ഒരു മണിക്കൂറിനുള്ളില്‍ അറിയാത്ത ഏതോ തീരം തേടി അവരെല്ലാം യാത്രയായി.


രാത്രിയായി. വെളിച്ചമോ ശബ്ദമോ ഇല്ലാത്ത ഒരു രാതി. ഗ്രാമമാകെ ശ്മശാനമൂകത നിറഞ്ഞുനിന്നു. ഏതോ ഭീകരതയ്ക്ക് സാക്ഷിയാകാന്‍ പോകുന്നതുപോലെ ഗോതമ്പുവയലുകള്‍ വീര്‍പ്പടക്കിനിന്നു. ഇളംകാറ്റുപോലും ചലിക്കാന്‍ ഭയപ്പെടുന്നതുപോലെ. ഇടയ്ക്കിടെ ഒരു ശബ്ദം മാത്രം ആ നിശ്ശബ്ദതയ്ക്ക് മുറിവേല്‍പ്പിച്ചുകൊണ്ടിരുന്നു.


അഖ്തര്‍ മിയായുടെ ആടുകള്‍ കാലിട്ടടിയ്ക്കുന്ന ശബ്ദം.


പെട്ടെന്ന് ദൂരെയെങ്ങോ വെളിച്ചത്തിന്‍റെ ഒരു കടല്‍. അതോടൊപ്പം എന്തൊക്കെയോ ശബ്ദങ്ങള്‍. അവ  അടുത്തടുത്തുവന്നുകൊണ്ടിരുന്നു. അധികം താമസിച്ചില്ല. ഗ്രാമമാകെ ശബ്ദവും വെളിച്ചവും കൊണ്ട് നിറഞ്ഞു. അനേകം പന്തങ്ങള്‍ ഒരുമിച്ചു കത്തുന്ന പ്രകാശം. നൂറുകണക്കിന് കാലടികളുടെ താളം അവിടെയാകെ മുഴങ്ങി. അതോടൊപ്പം അനേകം കണ്‍ഠങ്ങളില്‍ നിന്ന് ഉയര്‍ന്ന നാദത്തിന്‍റെ പ്രതിധ്വനി അന്തരീക്ഷത്തെയാകെ പ്രകമ്പനം കൊള്ളിച്ചു.


ഹര്‍ ഹര്‍ മഹാദേവ്.  ഹര്‍ ഹര്‍ മഹാദേവ്.


ശബ്ദം ഉച്ചസ്ഥായിയിലായി. മരങ്ങളും ചെടികളും വയലേലകളും കത്തിയെരിഞ്ഞു. വീടുകളുടെ കതകുകളില്‍ തുടരെ തട്ടിക്കൊണ്ടിരുന്ന അവര്‍ പിന്നീട് വീടുകള്‍ കൊള്ളയടിക്കാനും തീയിടാനും തുടങ്ങി.


പക്ഷെ ഒരൊറ്റ മുസല്‍മാനെപ്പോലും എങ്ങും കണ്ടില്ല. കോപം നിറഞ്ഞ ശബ്ദങ്ങള്‍ മുഴങ്ങി,

"ഇവനെല്ലാംഎങ്ങോട്ടോ ഒളിച്ചോടിയതാണെന്ന് തോന്നുന്നല്ലോ?"  


"എന്നാ തോന്നുന്നേ?"


"എന്നാല്‍ അവമ്മാരേ ഒക്കെയൊന്നു കണ്ടുപിടിക്കണമല്ലോ?"


"അതെ. എന്നിട്ടുവേണം....." പൊട്ടിച്ചിരിയുടെ ശബ്ദം. 


"ഹര്‍ ഹര്‍ മഹാദേവ്.  ഹര്‍ ഹര്‍ മഹാദേവ്."


കോലാഹലം കേട്ട് അഖ്തര്‍ ചാച്ചാ എഴുന്നേറ്റു. കതകുതുറന്നു വെളിയില്‍ ഇറങ്ങി.  ചുറ്റുപാടാകെ കത്തിയെരിയുന്നു. മുദ്രാവാക്യം മുഴക്കിക്കൊണ്ട് കുറെയാളുകള്‍ തന്‍റെ കുടിലിനു നേരെ കത്തുന്ന പന്തങ്ങളുമായി വരുന്നു.

അതിനിടെ രണ്ടുപേര്‍ ചാച്ചായെ കണ്ടുകഴിഞ്ഞിരുന്നു. ഒരാള്‍ കടുത്ത ശബ്ദത്തില്‍ വിളിച്ചുചോദിച്ചു.

"ആരാണ് നീ? വരൂ മുന്നോട്ട്."


അതുകേട്ടിട്ടും അഖ്തര്‍ അവിടെത്തന്നെ നില്‍ക്കുന്നതുകണ്ട് അവര്‍ കോപത്തോടെ മുന്നോട്ട് നീങ്ങി. വാള്‍ത്തലകള്‍ തിളങ്ങി.


"നീ ആരെന്നു പെട്ടെന്നു പറയൂ. ഹിന്ദുവോ മുസല്‍മാനോ?"


"മനുഷ്യന്‍" 


ആ മറുപടി കേട്ട് അവര്‍ ഒരു നിമിഷം നിന്നു. ഒരുപക്ഷെ മനുഷ്യത്വത്തിന്‍റെ ഏതോ കിരണം അവരെ തടഞ്ഞതാകാം. പക്ഷെ വിജയം ചെകുത്താന് തന്നെയായിരുന്നു.


"പേര് പറയൂ."


"മുഹമ്മദ്‌ ആഖ്തര്‍"


"ഹര്‍ ഹര്‍ മഹാദേവ്. ഒടുക്കം ഒരുത്തനെ കിട്ടി. ഹര്‍ ഹര്‍ മഹാദേവ്."

ബസ്തിയിലെ പ്രകാശത്തിനിടയില്‍ ഒരു കത്തിയുടെ തിളക്കം. കുടിലിന്‍റെ നിഴലില്‍ നിന്ന് ഒലിച്ചിറങ്ങിയ ചോരയുടെ നിറം കറുപ്പ്.


                       **********


അനേകം വര്‍ഷങ്ങള്‍ കഴിഞ്ഞു.


അന്‍വറിന്‍റെ ജീവിതവും മാറ്റങ്ങള്‍ക്കു വിധേയമായിക്കൊണ്ടിരുന്നു. അലിഗഡില്‍ താമസം തുടങ്ങിയിട്ട് ഇപ്പോള്‍ വര്‍ഷം ഇരുപതു കഴിഞ്ഞു. മൂന്നു വര്‍ഷം മാതാപിതാക്കളോടൊപ്പം എവിടെയൊക്കെയോ അലഞ്ഞു. ഒടുവില്‍ അലിഗഡില്‍ എത്തി. ഇപ്പോള്‍ വിവാഹിതനാണ്. കുട്ടികളും ആയിക്കഴിഞ്ഞു. അച്ഛനമ്മമാര്‍ വര്‍ഷങ്ങള്‍ക്കുമുന്‍പേ മരിച്ചു.


ഇങ്ങനെയൊക്കെയാണെങ്കിലും ഒരു ആഗ്രഹം മനസ്സില്‍ ഉറഞ്ഞുകിടന്നു. ഒരിക്കല്‍ക്കൂടി തന്‍റെ ഗ്രാമം കാണണമെന്ന ആഗ്രഹം. അയാളുടെ ബന്ധുക്കളാരും ഇപ്പോള്‍ അവിടെയില്ലെന്ന് അറിയാമായിരുന്നിട്ടം തന്‍റെ എല്ലാമെല്ലാം അവിടെയാണെന്ന് എന്തുകൊണ്ടോ ഇടയ്ക്കിടെ അയാള്‍ക്ക് തോന്നിയിരുന്നു.  ആരോ അവിടെ തന്നെ കാത്തിരിക്കുന്നുണ്ടെന്നും. ചാച്ചയുടെ ശബ്ദം കാതില്‍ ഇടയ്ക്കിടെ മുഴങ്ങുന്നതുപോലെ. നിങ്ങള്‍ക്ക് തിരിച്ചുവരേണ്ടിവരും, ഇങ്ങോട്ടുതന്നെ.


ഒടുവില്‍ ഒരുനാള്‍ അയാള്‍ ഇറങ്ങിത്തിരിക്കുകതന്നെ ചെയ്തു.


ഗ്രാമത്തിനടുത്ത് എത്തിയപ്പോഴേക്കും പഴയ ഓര്‍മ്മകള്‍ അയാളുടെ ഹൃദയം നിറച്ചുകഴിഞ്ഞിരുന്നു. തന്‍റെ ബാല്യവും യൌവ്വനവും അന്നത്തെ സംഭവങ്ങളും എല്ലാം അയാള്‍ ഓര്‍ത്തു. എന്തിനേറെ, ഗ്രാമത്തില്‍ അന്നുണ്ടായിരുന്ന ഓരോരുത്തരുടെയും പേരുപോലും അപ്പോള്‍ അയാളുടെ നാവിന്‍തുമ്പത്ത് ഉണ്ടായിരുന്നു.


അവന്‍ ഗ്രാമത്തിലേക്ക് പ്രവേശിച്ചതേയുള്ളു, അപ്പോഴേക്കും ആരോ അവനെ വിളിച്ചു.


"മോനേ, അന്‍വര്‍?"


തന്നെ തിരിച്ചറിയുന്ന ആരും ഗ്രാമത്തില്‍ ഉണ്ടാകില്ലെന്നായിരുന്നു അവന്‍റെ ധാരണ. ശബ്ദം കേട്ട് അവന്‍ ഞെട്ടിത്തിരിഞ്ഞു, .തൊട്ടുമുന്‍പില്‍ പരിചിതമായ ഒരു മുഖം. പെട്ടെന്ന് അവന് ഓര്‍മ്മവന്നു. അഖ്തര്‍ ചാച്ചാ! ചാച്ചാ ഇപ്പോഴും ജീവനോടെയുണ്ടോ? പുഞ്ചിരിച്ചുകൊണ്ട് അവന്‍ ചാച്ചായുടെ നേര്‍ക്ക് നടന്നു.


"ചാച്ചാ, നിങ്ങള്‍...?


"അതെ ഞാന്‍ തന്നെ. പോകുമ്പോള്‍ ഞാന്‍ നിന്നോടു പറഞ്ഞില്ലേ, ഞാന്‍ ഇവിടെത്തന്നെ കാണുമെന്ന്?"


അന്‍വര്‍ ചാച്ചായുടെ മുഖത്തേക്ക് സൂക്ഷിച്ചുനോക്കി. ഇരുപത്തിമൂന്നു വര്‍ഷം മുന്‍പ് എഴുപത്തിഅഞ്ചു വയസ്സുണ്ടായിരുന്ന ആള്‍. പക്ഷെ ഇപ്പൊള്‍ കണ്ടിട്ട് തൊണ്ണൂറ്റിഎട്ടു വയസ്സുള്ള ആളാണെന്നു തോന്നുന്നില്ല.  അന്നത്തെപ്പോലെ തന്നെയിരിക്കുന്നു.


ചാച്ചായുടെ കുടില്‍ എവിടെയായിരുന്നു?  അവന് ഓര്‍മ്മകിട്ടിയില്ല.


അവന്‍ വീണ്ടും ആ മുഖത്തേക്ക് ശ്രദ്ധിച്ചുനോക്കി. അന്‍വര്‍ മുന്‍പില്‍ നില്‍ക്കുന്നതുപോലും അറിയാത്തതുപോലെ നില്‍ക്കുകയാണ് ചാച്ചാ. ഗ്രാമം വിട്ടുപോകുന്നതിനുമുന്‍പ് ചാച്ചായെക്കണ്ടത് അവന് ഓര്‍മ്മവന്നു. അന്ന് യാത്രപറഞ്ഞപ്പോഴും ചാച്ചാ ഇങ്ങനെതന്നെ നില്‍ക്കുകയായിരുന്നു. എല്ലാവരില്‍നിന്നും അകന്ന്. എല്ലാത്തില്‍നിന്നും വേര്‍പെട്ട് സ്വന്തം ചിന്തകളില്‍ മാത്രം മുഴുകിയ മനസ്സോടെ.


കൂടുതല്‍ നേരം ചാച്ചയുടെ മുന്‍പില്‍ നില്‍ക്കാന്‍ അന്‍വറിനു കഴിഞ്ഞില്ല. അവ്യക്തമായ എന്തോ ഭീതിപോലെ. ഏതോ നിഗൂഢത തന്നെ വീര്‍പ്പുമുട്ടിക്കുന്നതുപോലെ.


"ശരി ചാച്ചാ. എന്നാല്‍ ഞാന്‍ എല്ലാവരേയും ഒന്ന് കണ്ടിട്ടുവരാം." പറഞ്ഞിട്ട് മുന്നോട്ടു നടന്ന അവന്‍റെ ചിന്തയില്‍ ഒരു സംഗതി മാത്രമായിരുന്നു.  അന്നത്തെ ആളുകളില്‍ ഇനി ആരെങ്കിലും ജീവനോടെ ഉണ്ടാകുമോ?


പെട്ടെന്ന് ഒരു ശബ്ദം കേട്ട് അവന്‍ നിന്നു. അവന്‍റെ ചോദ്യത്തിനുള്ള ഉത്തരം പോലെ ആരോ അവനെ വിളിക്കുന്നു.


"അന്‍വര്‍ പുറകോട്ടു തിരിഞ്ഞു. ഒരു സ്ത്രീ അവന്‍റെ നേരെ നടന്നടുക്കുന്നു.


"അന്‍വര്‍, നീയെന്നെ മറന്നോ? നിന്‍റെ ദുര്‍ഗ്ഗാമൌസിയെ."


"ങാ, ഇപ്പോഴോര്‍മ്മ വന്നു, മൌസീ. ഒറ്റനോട്ടത്തില്‍ തിരിച്ചറിയാന്‍ കഴിഞ്ഞില്ല. പത്തിരുപത്തിമൂന്നു കൊല്ലം കഴിഞ്ഞില്ലേ കണ്ടിട്ട്."


"പക്ഷേ ഞാന്‍ നിന്നെ കണ്ടപ്പോള്‍തന്നെ തിരിച്ചറിഞ്ഞു. അതുപോട്ടെ, നീ എപ്പോഴെത്തി?'


"ഇപ്പൊ വന്നതേയൊള്ളൂ മൌസീ. അഖ്തര്‍ ചാച്ചയെ കണ്ടു. രണ്ടു വാക്കു പറഞ്ഞു. അത്രമാത്രം. വേറെയാരെയും കണ്ടതുപോലുമില്ല."


അതുകേട്ട മൌസി ഞെട്ടിത്തരിച്ചുപോയി. മുഖം വിളറിവെളുത്തു. ഭൂതത്തെ കണ്ടതുപോലെ.


അല്‍പ്പം കഴിഞ്ഞ് ഭയന്ന ശബ്ദത്തില്‍ അവര്‍ ചോദിച്ചു.

"ആരെക്കണ്ടെന്നാ നീ പറഞ്ഞേ?" 


"അഖ്തര്‍ ചാച്ചയെ. ഉം? എന്തുപറ്റി മൌസീ?" ഭയത്തോടെ അന്‍വര്‍ ചോദിച്ചു.


"നീ അഖ്തര്‍ ചാച്ചായെ വരുന്നവഴി കണ്ടെന്നോ? രാത്രിയില്‍ പലരും കണ്ടിട്ടുണ്ട്. പക്ഷെ നീ മാത്രമാണ് പകല്‍ കണ്ടത്. നിനക്കറിയാമോ, നിങ്ങളെല്ലാം ഇവിടുന്നുപോയ അതേ രാത്രിതന്നെ ചാച്ചയെ അവര്‍ കൊന്നു. വന്നിരുന്നു രാത്രിയില്‍, ആ ചെകുത്താന്മാര്. രണ്ടുദിവസം കഴിഞ്ഞ് ഞാനാണ് ശവം കണ്ടത്. കുടിലിന്‍റെ വാതില്‍ക്കല്‍ കിടന്നു. കണ്ടപ്പോള്‍ പേടിയായിപ്പോയി. പിന്നെ അലറിവിളിച്ചപ്പോള്‍ ആരാണ്ടൊക്കെ വന്നു. ശവം കുഴിച്ചിട്ടു." ആ രംഗം മനസ്സില്‍ കണ്ടപ്പോള്‍ അവര്‍ വീണ്ടും വിറയ്ക്കാന്‍ തുടങ്ങി.


അല്‍പ്പസമയത്തിനുശേഷം സ്വയം നിയന്ത്രിച്ചിട്ട് അവര്‍ ചോദിച്ചു: "അതെല്ലാം പോട്ടെ, നീയിപ്പം എന്തുചെയ്യുന്നു? കെട്ടിയോളും പിള്ളാരുമൊക്കെ എന്തിയേ?"


പക്ഷെ അവരുടെ ചോദ്യം അന്‍വര്‍ കേട്ടതുപോലുമില്ല.


"അതിനര്‍ത്ഥം മരിച്ചിട്ടും ചാച്ചാ ഈ ഗ്രാമം വിട്ടുപോകാന്‍ തയാറല്ല എന്ന്. അല്ലേ മൌസീ?"


"അങ്ങനാ തോന്നുന്നേ. അതെങ്ങനാ, അവമ്മാരു കൊല്ലുമെന്നറിഞ്ഞിട്ടും ഇവിടം വിട്ടു പോകാന്‍ അങ്ങേരു തയാറായില്ലല്ലോ?"


"എന്നാല്‍ ഞാന്‍ പോട്ടേ, മൌസീ" അവരുടെ ഉത്തരത്തിനു കാത്തുനില്‍ക്കാതെതന്നെ അവന്‍ മുന്നോട്ടു നടന്നു.

ആരോടെങ്കിലും സംസാരിച്ചുനില്‍ക്കാവുന്ന മാനസികാവസ്ഥയിലായിരുന്നില്ല അപ്പോള്‍ അവന്‍. അവന്‍റെ മനസ്സ് അപ്പോള്‍ അന്ന് ചാച്ചാ പറഞ്ഞ വാക്കുകളില്‍ ഉടക്കിനില്‍ക്കുകയായിരുന്നു. "ബോധം വീണപ്പോള്‍ മുതല്‍ ഈ ഗ്രാമമാണ് എന്‍റെ അമ്മ. ഭാര്യയും മക്കളുമെല്ലാം പണ്ടേ ഈ ,മണ്ണിനടിയിലായി. ഇനി എനിക്കും അവസാനത്തെ ഉറക്കം മാത്രം ബാക്കി. അത് അവരുടെ കൂടെയാകണം." പക്ഷെ ചാച്ചാ ഇന്നും  ഉണര്‍ന്നിരിക്കുന്നു! ഇവിടെ. ഈ ഗ്രാമത്തില്‍. ഒരുപക്ഷെ തന്‍റെ പ്രിയപ്പെട്ട ഗ്രാമത്തിന്‍റെ കാവല്‍ക്കാരനായിട്ടാകാം.


മുന്നോട്ടു നടക്കുന്തോറും ചെറുപ്പത്തിലെ ഓരോ അനുഭവങ്ങള്‍ ഒരു സിനിമയിലെന്നപോലെ അവന്‍റെ മനസ്സില്‍ തെളിഞ്ഞുകൊണ്ടിരുന്നു. കടന്നുപോകുന്ന ഓരോ സ്ഥലവും ഏതെങ്കിലും അനുഭവവുമായി ബന്ധപ്പെട്ടിരിക്കുന്നു! സ്വപ്നത്തിലെന്നപോലെയായിരുന്നു അവന്‍ നടന്നത്.


അപ്പോള്‍ അവന്‍ കണ്ടു. മുന്‍പില്‍ ഒരു കുളം. കൂട്ടുകാരോടൊപ്പം ചെറുപ്പത്തില്‍ നീന്തിക്കളിച്ച കുളം. കുറെ കുട്ടികള്‍ ഇപ്പോഴും അതില്‍ നീന്തിക്കളിക്കുന്നു. അതേ പ്രായക്കാര്‍. താനും അവര്‍ക്കിടയില്‍  ആണെന്ന് ഒരുനിമിഷം അവന് തോന്നിപ്പോയി. അവര്‍ ഉറക്കെയുറക്കെ സംസാരിക്കുകയായിരുന്നു. അന്‍വര്‍ അവരുടെ വാക്കുകള്‍ ശ്രദ്ധിച്ചു. ഒരു കുട്ടി മറ്റുള്ളവരെ എന്തോ പറഞ്ഞു മനസ്സിലാക്കുകയായിരുന്നു.


"നിങ്ങള്‍ മനസ്സിലാക്കണം. ഇത് ചതിയാണ്. വഞ്ചനയാണ്. ഇവര്‍ നേതാവ് ചമഞ്ഞു നമ്മളെ പറ്റിക്കുകയാണ്. ആദ്യം മതത്തിന്‍റെ പേരു പറഞ്ഞ് രാജ്യത്തെ രണ്ടായി വെട്ടിമുറിച്ചു. ഇനി ഇതിനെ വീണ്ടും കൊച്ചുകൊച്ചു കഷണങ്ങള്‍ ആക്കാനാണ് ശ്രമം. എന്തിന്? അവര്‍ക്കെല്ലാം രാജാവും മന്ത്രിയും കളിക്കാന്‍. ആലോചിച്ചുനോക്കൂ. ഹിന്ദുവും മുസ്ലീമും ക്രിസ്ത്യാനിയും സിക്കുകാരനും തോളോടു തോള്‍ ചേര്‍ന്ന്, ഇംഗ്ലീഷുകാരോട് സമരം ചെയ്ത ആ പഴയ ഭാരതം ഇന്നും ഉണ്ടായിരുന്നെങ്കില്‍ എത്ര നന്നായിരുന്നു? ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ നടന്ന അര്‍ത്ഥഹീനമായ യുദ്ധങ്ങള്‍ ഒഴിവാക്കാമായിരുന്നില്ലേ? രാജ്യം എത്രയേറെ പുരോഗമിക്കുമായിരുന്നു?" ഒന്നു നിര്‍ത്തിയിട്ട് വീണ്ടും അവന്‍ തുടര്‍ന്നു.

"ഇപ്പോഴിതാ സ്വാര്‍ത്ഥതയും ചതിയും മുഖമുദ്രയാക്കി നേതാവെന്നു ഭാവിച്ചു നടക്കുന്ന ഏതാനും പേര്‍ ദേശത്തെ അനേകം കൊച്ചുകൊച്ചു കഷണങ്ങള്‍ ആക്കാന്‍ ശ്രമിക്കുന്നു. നമ്മള്‍ ഓരോരുത്തരും മതത്തിന്‍റെയോ ഭാഷയുടെയോ, എന്തിന്, സംസ്കാരത്തിന്‍റെ തന്നെയോ പേരില്‍ എന്നുമെന്നും കലഹിച്ചുകൊണ്ടിരിക്കണമെന്ന് അവര്‍ ആഗ്രഹിക്കുന്നു. അങ്ങനെ അവരുടെ അന്യായങ്ങളില്‍ നിന്ന് നമ്മുടെ ശ്രദ്ധ തിരിക്കാന്‍ കഴിയുമല്ലോ? സഹോദരങ്ങള്‍ തമ്മില്‍ മതത്തിന്‍റെയും ഭാഷയുടെയും പേരില്‍ പരസ്പരം യുദ്ധം ചെയ്യുക! എത്ര വിചിത്രം. ദയനീയം."


മറ്റു കുട്ടികളെല്ലാം അതീവ ശ്രദ്ധയോടെ അവന്‍റെ വാക്കുകള്‍ കേട്ടുകൊണ്ടിരുന്നു. അപ്പോള്‍ മറ്റൊരു കുട്ടി പറഞ്ഞു.

"ഈ നേതാക്കന്മാര്‍ നമ്മോടു വളരെയേറെ ആവശ്യപ്പെടുന്നു. ഇനി നമുക്ക് അവരോട് ആവശ്യപ്പെടാം."


"എന്താവശ്യപ്പെടാന്‍?" മറ്റു കുട്ടികള്‍ ഒന്നിച്ചുചോദിച്ചു.


"ഞങ്ങള്‍ക്ക് ആ പഴയ ഭാരതം തിരിച്ചുനല്‍കാന്‍. നിങ്ങള്‍ അതിനെ വെട്ടിമുറിച്ചു. നിങ്ങള്‍ വെട്ടിമുറിച്ചതിനെ നിങ്ങള്‍ തന്നെ ഒന്നിച്ചുചേര്‍ക്കണം. അത് കഴിയില്ലെങ്കില്‍ ഇതിനെ വീണ്ടും വെട്ടിമുറിക്കാനുള്ള ശ്രമം അവസാനിപ്പിക്കുക. അല്ലെങ്കില്‍.."


"അല്ലെങ്കില്‍? എന്താ നിര്‍ത്തിക്കളഞ്ഞത്?" ആരോ ചോദിച്ചു. എന്നിട്ട് ഉത്തരവും സ്വയം പറഞ്ഞു. "അല്ലെങ്കില്‍ നിങ്ങളെ ഞങ്ങള്‍ എന്നെന്നും ശത്രുക്കളായി കാണും. ഒരിക്കലും മാപ്പുനല്‍കാനാകാത്ത ശത്രുക്കള്‍."

ആ വാക്കുകള്‍ പറഞ്ഞതാരെന്ന് അന്‍വറിനു മനസ്സിലായില്ല. പക്ഷെ ആ ശബ്ദം നല്ല പരിചയമുള്ളപോലെ തോന്നി.


ശബ്ദം തുടരുകയായിരുന്നു.


"ഞങ്ങള്‍ ഹിന്ദുവും അല്ല, മുസല്‍മാനും അല്ല, മനുഷ്യരാണ്. ഞങ്ങള്‍ക്ക് ഹിന്ദുസ്ഥാനും പാകിസ്ഥാനുമല്ല വേണ്ടത്. ഈ നാട്ടില്‍ ജനിച്ചവരെല്ലാം ഒരുമയോടെ കഴിഞ്ഞ ആ പഴയ ഭാരതം ഞങ്ങള്‍ ആവശ്യപ്പെടുന്നു. ആരെങ്കിലും ഒപ്പിട്ടതുകൊണ്ട് ഈ രാജ്യം വെട്ടിമുറിക്കാന്‍ കഴിയില്ല. ഒരിക്കലും കഴിയില്ല. സഹോദരങ്ങള്‍ ഇന്നല്ലെങ്കില്‍ നാളെ തമ്മില്‍ തിരിച്ചറിയും. ഓര്‍ത്തോളൂ."


മുന്നോട്ടു നടക്കുമ്പോള്‍ അന്‍വറിന് പെട്ടെന്ന് ഓര്‍മ്മ വന്നു. അന്ന് ചാച്ചായും പറഞ്ഞത്‌ ഇതൊക്കെത്തന്നെയല്ലേ? ഇവരുടെ വാക്കുകള്‍ സത്യമായെങ്കില്‍ ഏത്ര നന്നായിരുന്നു. അല്ലെങ്കില്‍ ഹിന്ദുസ്ഥാനും പാകിസ്ഥാനും പകരം കബ്രിസ്ഥാനാകും നിലവില്‍ വരിക. ആലോചിച്ചിട്ട് ഭയം തോന്നുന്നു.


ആരോ തന്നെ ആശ്വസിപ്പിക്കാനായി കാതില്‍ എന്തോ പറയുന്നതുപോലെ അന്‍വറിന് അപ്പോള്‍ തോന്നി.    


"മോനെ അന്‍വര്‍. നീ ഒട്ടും വിഷമിക്കേണ്ട. അങ്ങനെയൊന്നും സംഭവിക്കില്ല."


ആ ശബ്ദം അവനില്‍ ശുഭാപ്തിവിശ്വാസം ഉറപ്പിക്കുകയായിരുന്നു. കാരണം അവന്‍ കേട്ടുകൊണ്ടിരുന്നത്‌ മുഹമ്മദ്‌ അഖ്തര്‍ മിയായുടെ ശബ്ദമായിരുന്നു.


                        **********

                                                      


___________________________________________________________________________


ചാച്ചാ = ചിറ്റപ്പന്‍

മൌസി = അമ്മാവി, പിത്രുസഹോദരി

മിയാ  = ബഹുമാനം നിറഞ്ഞ ഒരു വാക്ക്.


പക്ഷെ കഥയില്‍ ഈ വാക്കുകളെല്ലാം ബഹുമാനസൂചകമായാണ് ഉപയോഗിച്ചിരിക്കുന്നത്.

(ഈ കഥ 1989 -ല്‍ ഹിന്ദിയിലും പിന്നീട് ഇംഗ്ലീഷിലും എഴുതിയതാണ്.)

____________________________________________________________________________  മാതൃഭൂമി റിപ്പോര്‍ട്ട് -4.4.2004


ത്രിവര്‍ണ്ണപതാകയുമായി പാകിസ്ഥാനികള്‍


ഇസ്ലാമബാദ്: തിങ്ങിനിറഞ്ഞ ഗ്യാലറിക്ക് മുന്‍പില്‍ സാഫ് ഗെയിംസിലെ വോളീബാള്‍ ഫൈനല്‍. ഇന്ത്യയും പാകിസ്ഥാനും ഏറ്റുമുട്ടുന്നതുകാണാന്‍ പതിനായിരത്തിലധികം വരുന്ന ജനക്കൂട്ടം. പാകിസ്ഥാന്‍റെ പതാകകള്‍ പാറിപ്പറക്കുന്നു. 'ജീത്തേഗാ, ജീത്തേഗാ, പാകിസ്ഥാന്‍ ജീത്തേഗാ' മുദ്രാവാക്യങ്ങള്‍ മുഴങ്ങുന്നു. പാകിസ്ഥാന്‍റെ ബള്‍ഗേറിയക്കാരനായ കോച്ച് ജനക്കൂട്ടത്തെ നോക്കി രണ്ട് കൈകൊണ്ടും ആംഗ്യം കാണിക്കുന്നുണ്ട്- പാകിസ്ഥാനുവേണ്ടി കൂടുതല്‍ ഉച്ചത്തില്‍ അലറിവിളിക്കാന്‍ കാണികളോട് കോച്ച് പറയുകയാണ്‌. ജനക്കൂട്ടം വീണ്ടും വീണ്ടും ആരവം മുഴക്കുന്നു.


ആദ്യസെറ്റ് ഇന്ത്യ നേടിയെങ്കിലും പിന്നീട് കാണികളുടെ ആവേശം പാക് കളിക്കാരിലേക്ക് പ്രവഹിച്ചപോലെ തോന്നി. രണ്ടും മൂന്നും സെറ്റുകള്‍ ജയിച്ച് അവര്‍ തിരിച്ചടിച്ചു. ജനക്കൂട്ടം ഇരമ്പിയാര്‍ക്കുകയാണ്. അതിനിടയില്‍ ഇന്ത്യയുടെ ത്രിവര്‍ണ്ണപതാകയുമായി ചെറിയൊരു സംഘം ഗ്യാലറിയിലൂടെ ചുറ്റിയോടുന്നു. 'കമോണ്‍ ഇന്ത്യ, കമോണ്‍' അവര്‍ അലറിവിളിച്ചു. ആ സംഘത്തെക്കണ്ട് പാക്‌ ആരാധകര്‍ അല്പം പ്രകോപിതരായോ? ചെറിയ കശപിശ. പക്ഷെ അതൊന്നും ഇന്ത്യന്‍ ആരാധകര്‍ കാര്യമാക്കുന്നില്ല. അവര്‍ പിന്നെയും ഓട്ടം തുടര്‍ന്നു. നാലും അഞ്ചും സെറ്റുകള്‍ ജയിച്ച് ഇന്ത്യ മത്സരം സ്വന്തമാക്കി. ത്രിവര്‍ണ്ണപതാകയുമായി ആരാധകസംഘം ഗ്രൌണ്ടിലിറങ്ങി ഇന്ത്യന്‍ കളിക്കാരെ വളഞ്ഞു, ഇന്ത്യയ്ക്കുവേണ്ടി ആര്‍ത്തുവിളിച്ചു.   


കളിക്കാര്‍ മത്സരശേഷം ഡ്രസ്സിംഗ്റൂമിലേക്ക്‌ പോകുമ്പോള്‍ അവരും പതാകയുമായി പിറകെ കൂടി. 'ഗുഡ് ലക് ഇന്ത്യ, ഗുഡ് ലക് ഇന്ത്യ' പാക്‌ ആരാധകര്‍ തിങ്ങിനിറഞ്ഞ ഗ്യാലറിയില്‍ ഇന്ത്യന്‍ പതാകയുമായി പ്രകടനം നടത്തിയ ഇവര്‍ ആരാണ്? ഒന്നു പരിചയപ്പെട്ടുകളയാം. സംഘത്തലവനോടു പേര് ചോദിച്ചു. 'ആസിഫ്'. 'എവിടെയാണ് നാട്?' 'ഇസ്ലാമാബാദ്' 'അപ്പോള്‍ ഇന്ത്യക്കാരനല്ലേ?' 'അല്ല, പാകിസ്ഥാന്‍കാരന്‍' 'പിന്നെ എന്താണിത്?' 'ഇന്ത്യ-പാക് സൌഹൃദത്തില്‍ വിശ്വസിക്കുന്നവരാണ് ഞങ്ങള്‍. തമ്മില്‍ അടിക്കേണ്ടവരല്ല നമ്മള്‍. ഒരുമിച്ചു കഴിയേണ്ടവരാണ്.' ആസിഫിന്‍റെ മറുപടി കേട്ട് അത്ഭുതം തോന്നി.


സംഘത്തില്‍ ഒരാള്‍ മാത്രമേ ഇന്ത്യക്കാരനായുള്ളൂ. പഞ്ചാബില്‍ നിന്ന് വന്ന ഒരു യുവാവ്. ഇന്ത്യക്കുവേണ്ടി ഒറ്റയ്ക്ക് ആര്‍പ്പുവിളിച്ച അവനെ സഹായിക്കാന്‍ ആസിഫും സംഘവും ഒപ്പം കൂടി. പിന്നെ മുദ്രാവാക്യം വിളി അവര്‍ ഏറ്റെടുത്തു. ആസിഫും സംഘവും പാകിസ്ഥാനിലെ പുതിയ തലമുറയുടെ പ്രതിനിധികളാണ്. ഇന്ത്യന്‍ സംഗീതത്തെയും ഇന്ത്യന്‍ സിനിമയെയും സ്നേഹിക്കുന്ന, ഇന്നല്ലെങ്കില്‍ നാളെ ഒന്നാവേണ്ടവരാണ് പാകിസ്ഥാനികളും ഹിന്ദുസ്ഥാനികളും എന്ന് വിശ്വസിക്കുന്ന പുതിയ തലമുറയുടെ പ്രതിനിധികള്‍.


____________________________________________________________________________

    

                                                           കൃഷ്ണ












   

   

6 comments:

  1. തിരികെ തരാൻ ഇനി കഴിയില്ലാ. മുറിച്ചു മാറ്റിയ ഒരു ശരീരം, അതൊരു മുറിവ് തന്നെ
    സഗീതത്തിന്റെ സൗഹൃദം വളരട്ടെ

    ReplyDelete
  2. നന്നായി കഥ പറഞ്ഞിരിക്കുന്നു.

    " വര്‍ഷം ആയിരത്തിതൊള്ളായിരത്തി നാല്‍പ്പത്തിഎഴ്.

    ആഗസ്റ്റ്‌ പതിനെട്ടാം തീയതി.

    അമൃതസറില്‍ നിന്നും ഇരുപത് മൈല്‍ ദൂരെയുള്ള ഒരു ഗ്രാമം." >> ഈ വരികൾ വേണ്ടിയിരുന്നില്ലെന്ന് തോന്നി. അതില്ലാതെ തന്നെ കഥാസന്ദർഭം വായിച്ചെടുക്കാനാവുന്നുണ്ട്.

    അതു പോലെ അവസാനം ആ കുട്ടി പറയുന്നത്.. ഒരു കുട്ടി ഇങ്ങനെ പറയാൻ സാദ്ധ്യതയുണ്ടോ ?

    ReplyDelete
    Replies

    1. ഈ കഥ ആദ്യം ഹിന്ദിയിലാണ് എഴുതിയത്. അതുകൊണ്ടാണ് സ്ഥലം എടുത്തെഴുതിയത്.

      അവസാനം പറയുന്നത് ഏതോ കുട്ടിയായിട്ടല്ല, ആഖ്തറിന്റെ ആത്മാവായിട്ടാണ് വിവക്ഷ, അതുകൊണ്ടാണ് "പക്ഷെ ആ ശബ്ദം നല്ല പരിചയമുള്ളപോലെ തോന്നി" എന്ന് കണ്ടത്. ആ ശബ്ദത്തിനോട് മറ്റുകുട്ടികള്‍ ഒന്നും ചോദിക്കുന്നില്ല. കാരണം അത് അന്‍വര്‍ മാത്രമാണ് കേള്‍ക്കുന്നത്.

      Delete