Wednesday, January 25, 2012

കേരളത്തിലെ വൈദ്യുതിപ്രതിസന്ധി


കേരളത്തിലെ വൈദ്യുതിപ്രതിസന്ധി
വൈദ്യുതിയുടെ കാര്യത്തില്‍ കേരളം വന്‍പ്രതിസന്ധിയാണ് നേരിടാന്‍ പോകുന്നത് എന്ന് കഴിഞ്ഞൊരു ദിവസം ടി.വി വാര്‍ത്തയില്‍ കേട്ടു. അതായത് പവര്‍കട്ട്, വൈദ്യുതിചാര്‍ജ്ജ് എന്നിവ കൂടുമെന്നര്‍ത്ഥം.
അത് നേരിടാന്‍ ഉയര്‍ന്ന ചാര്‍ജില്‍ വൈദ്യുതിവാങ്ങേണ്ടിവരും എന്നുകൂടി അര്‍ത്ഥം കാണുമ്പോള്‍ നാടിനും നാട്ടുകാര്‍ക്കും നഷ്ടമുണ്ടാക്കുന്നത് എന്ന് ഈ സാഹചര്യത്തെ വിലയിരുത്തേണ്ടിവരും. ഇതിനു പരിഹാരം നമ്മളും ചിന്തിക്കേണ്ടേ?
വലിയ ഉപഭോക്താക്കള്‍ ബില്ലില്‍ വരാത്തവണ്ണം വൈദ്യുതി ഉപയോഗിക്കുന്നുണ്ടെന്നും അതിന്റെ ചാര്‍ജ്ജ് ശരിയായരീതിയില്‍ ഇടാക്കിയാല്‍ പശ്നം പരിഹരിക്കാനാകും എന്ന് ഒരാള്‍ അഭിപ്രായം പറഞ്ഞു. അതായത് അങ്ങനെകിട്ടുന്ന പണം കൊണ്ട്‌ പൊതുജനങ്ങള്‍ക്ക് ഭാരമാകാത്ത വിധത്തില്‍ വലിയ വിലയ്ക്ക് വൈദ്യുതി വാങ്ങാനാകുമെന്നാണ് കക്ഷി ഉദ്ദേശിക്കുന്നത്. അതുശരിയാകാം. പക്ഷെ ഇന്നത്തെ കൂട്ടുകക്ഷിഭരണസംവിധാനത്തില്‍, രാഷ്ട്രിയം സ്വാര്‍ത്ഥതയുടെ വിളഭൂമിയായിരിക്കുന്ന ഈ കാലഘട്ടത്തില്‍ അത് നടന്നുകിട്ടുന്നത് ക്ഷിപ്രസാദ്ധ്യമല്ലതന്നെ. ഇത്തരുണത്തില്‍ മറ്റെന്താണ് പ്രതിവിധിയെന്നു നമുക്കൊന്ന് ചിന്തിച്ചുനോക്കാം.
ഒരു സര്‍ക്കാരോഫിസിലെക്കോ ബാങ്കിലേക്കോ ഒരു വലിയ കമ്പനിയിലെക്കോ വലിയ കടയിലേക്കോ കടന്നുചെന്നാല്‍ അപ്പോള്‍ തന്നെ മനസ്സിലാകുന്ന ഒരു സംഗതിയുണ്ട്. അനേകം ഫാനുകളും ലൈറ്റ്, എയര്‍കണ്ടീഷനര്‍ മുതലായ ഉപകരണങ്ങളും ഒരാവശ്യവുമില്ലാത്തപ്പോഴും പ്രവര്‍ത്തിച്ചുകൊണ്ടേയിരിക്കുന്നു. എത്രമാത്രം വൈദ്യുതിയാണ് ഇങ്ങനെ നഷ്ടമായിക്കൊണ്ടിരിക്കുന്നത്? ഓഫീസുകളുടെ ചുമതലവഹിക്കുന്ന ആള്‍ ക്യാബിനിലില്ലെങ്കിലും ഫാനും എയര്‍കണ്ടീഷനറും പ്രവര്തിച്ചുകൊണ്ടേയിരിക്കുന്ന എത്രയെത്ര രംഗങ്ങള്‍ക്ക് നമ്മള്‍ സാക്ഷികളാകുന്നു? വലിയ വലിയ സ്ഥാപനങ്ങളില്‍ അങ്ങനെ എത്രയേറെ വൈദ്യുതിയാണ് വെറുതെ ചിലവായിക്കൊണ്ടിരിക്കുന്നത്? രണ്ടായിരം ഓഫീസുകള്‍ പ്രതിദിനം അഞ്ചു യൂണിറ്റ് വൈദ്യുതി സേവ്ചെയ്‌താല്‍ ഒരു ദിവസം പതിനായിരം യുണിറ്റ് വൈദ്യുതി സേവ്ചെയ്യാനാകും. ഇത് നമുക്ക് ചെയ്യാനാകില്ലേ?
ഇനി വീടുകളുടെ കാര്യമെടുക്കാം. പല വീടുകളിലും ഫാന്‍, ലൈറ്റ്, എയര്‍കണ്ടീഷനര്‍, ഇലക്ട്രിക്‌ മോട്ടോര്‍, ഇലക്ട്രിക്‌ അയണ്‍ (തേപ്പുപെട്ടി) മുതലായവ വെറുതെ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത് നമ്മള്‍ ദിവസവും കാണാറുണ്ടല്ലോ? ഇവ ആവശ്യം കഴിയുമ്പോള്‍ ഓഫ് ചെയ്യുകയാണെങ്കില്‍ എത്രമാത്രം വൈദ്യുതി ലാഭിക്കാന്‍ കഴിയും?
ഒരു വീട്ടില്‍ ചെന്ന അതിഥി തന്നെ യാത്രയാക്കാന്‍ ഗൃഹനാഥനും ഭാര്യയും മുറിയില്‍ നിന്ന് പുറത്തേക്കിറങ്ങുന്നതു കണ്ടപ്പോള്‍ മുറിയിലെ ഇലക്ട്രിക്‌ ലൈറ്റും ഫാനും ഓഫ് ചെയ്തു. അതുകണ്ട ഗൃഹനായിക പറഞ്ഞതിങ്ങനെയാണ്: “അത് സാരമില്ല. ഇവിടുത്തെ മീറ്റര്‍ പ്രവര്‍ത്തിക്കാത്തതാണ്.”
അപ്പോള്‍ പ്രശ്നം അവിടെയാണ്. സ്വന്തം പോക്കറ്റില്‍ നിന്ന് പണം തല്‍ക്കാലം നഷ്ടപ്പെടുന്നില്ലെങ്കിലും വൈദ്യുതി ദുരുപയോഗം കൊണ്ടുണ്ടാകുന്ന നഷ്ടം ആത്യന്തികമായി തന്നെയും ബാധിക്കുമെന്ന് പൊതുജനം തിരിച്ചറിയുന്നില്ല. ആ നഷ്ടം ഓഫീസിലോ വീട്ടിലോ എവിടെയുമാകട്ടെ, അതുബാധിക്കുന്നത് സംസ്ഥാനത്തെ, രാജ്യത്തെതന്നെ മുഴുവന്‍ ജനങ്ങളെയുമാണ്.
ഈ സത്യം അറിയുന്ന നിമിഷം ജനങ്ങള്‍ വൈദ്യുതിയുടെ ദുരുപയോഗം – ദുരുപയോഗമെന്നല്ല വൈദ്യുതി വെറുതെ ഒഴുക്കിക്കളയല്‍ എന്നാണിതിനു പറയേണ്ടത് – ഒഴിവാക്കും. തീര്‍ച്ച.
അപ്പോള്‍ ഇന്നത്തെ വൈദ്യുതിപ്രതിസന്ധി നേരിടാന്‍ നമ്മള്‍ - സര്‍ക്കാര്‍ ഉള്‍പ്പടെ - ചെയ്യേണ്ടതെന്താണ്?
ബോധവത്കരണം. വൈദ്യുതി മരുഭൂമിയില്‍ ജലമെന്നപോലെ വിലതീരാത്തതാണെന്നും അത് ദുരുപയോഗം ചെയ്യുന്നത് നമ്മളോടുതന്നെ ചെയ്യുന്ന തെറ്റാണെന്നും എല്ലാവരെയും ബോധ്യപ്പെടുത്തുക. സ്വന്തം പോക്കറ്റിനെ തല്ക്കാലം ബാധിക്കില്ലെന്കിലും വൈദ്യുതിയുടെ ദുരുപയോഗം, അടുത്ത് വെട്ടുകത്തി കിടക്കുന്നതുകണ്ട് അതെടുത്ത്‌ സ്വന്തം കാല്‍ വെട്ടുന്നതുപോലെയാകുമെന്നു പൊതുജനത്തെ മനസ്സിലാക്കുക. ഭരിക്കുന്നവര്‍ ഭരണീയര്‍ക്ക് മാതൃകയാകുക. പവര്‍കട്ട്, വൈദ്യുതിചാര്‍ജ്ജ് വര്‍ധിപ്പിക്കല്‍ എന്നീ വാക്കുകള്‍ നാം മറന്നേപോകും.
കൃഷ്ണ
&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&

1 comment:

  1. ബോധവല്‍ക്കരണം നഴ്സറി ക്ലാസ് മുതല്‍ തുടങ്ങണം. അടുത്ത തലമുറയെങ്കിലും അത് പ്രാവര്‍ത്തികമാക്കും എന്ന് നമുക്ക്‌ പ്രത്യാശിക്കാം.

    ReplyDelete