Thursday, June 28, 2012

പത്മവ്യൂഹം



പത്മവ്യൂഹം:
മഹാഭാരതയുദ്ധം പതിന്നാലാം നാള്‍ അവസാനിക്കുമെന്നാണ് കൌരവര്‍ കരുതിയത്‌. കാരണം അന്ന് സൂര്യാസ്തമയത്തിനകം ജയദ്രഥനെ വധിച്ചില്ലാ എങ്കില്‍ താന്‍ അഗ്നി പ്രവേശം ചെയ്യുമെന്നാണല്ലോ അര്‍ജ്ജുനന്‍ ശപഥം ചെയ്തത്. തലേനാള്‍ "ഒന്നരകൃഷ്ണന്‍-ഒന്നരപാര്‍ത്ഥന്
‍" എന്ന് ലോകര്‍ വിലയിരുത്തിയിരുന്ന ബാലനായ അഭിമന്യുവിനെ വെറും 6 മഹാരഥന്‍മാര്‍ ചേര്‍ന്ന് ചക്രവ്യൂഹത്തിനകത്ത് വധിച്ച സ്ഥിതിക്ക് 70 വയസായ പാര്‍ത്ഥനെ 90 ലക്ഷം... മഹാവീരന്മാരും അനേകം കോടി ചതുരംഗപ്പടയും ചേര്‍ന്ന് തീര്‍ച്ചയായും വധിക്കനാവും, അധവാ സാധിച്ചില്ലെങ്കില്‍ തന്നെ വേറെ രണ്ട് കാരണങ്ങള്‍ കൊണ്ടും അര്‍ജ്ജുനനു മരണം ഉറപ്പാണ്‌!(1) സൂര്യാസ്തമയം വരെ ജയദ്രഥനെ സംരക്ഷിച്ചാല്‍ മതി. (2) ജയദ്രഥന്‍റെ ശിരസ്സ് നിലത്തിടുന്നവന്‍റെ ശിരസ്സ് നൂറായിത്തകര്‍ന്നുപോകുമെന്ന് വരബലവും ഉണ്ടല്ലോ! അതായത്‌ ഏതു സാഹചര്യത്തിലായാലും പാര്‍ത്ഥനു അന്ത്യമാണ് എന്ന് കൌരവര്‍ കരുതി.
അന്ന് നിലനിന്നിരുന്ന സേനാ വിന്യാസരീതി പ്രകാരം ദേവേന്ദ്രന് പോലും ഒരു പകല്‍ കൊണ്ട് നശിപ്പിക്കാനാവാത്ത ഒരു തരം പുതിയ വ്യൂഹരചനയാണ് ദ്രോണാചാര്യര്‍ ചെയ്തത്. പകുതി ശകടവ്യൂഹവും പകുതി പത്മവും ചേര്‍ന്ന ഒരു മഹാവ്യൂഹം നിര്‍മ്മിച്ചിട്ട് ആ പത്മത്തിന്‍റെ മുകുളത്തില്‍ അഭേദ്യമായ ഒരു ഗര്‍ഭഗൃഹവും ഗര്‍ഭത്തിനുള്ളില്‍ അപ്രാപ്യമായ ഒരു സൂചിവ്യൂഹവും സൂചിയും ഗര്‍ഭവും ചേരുന്ന സന്ധിയില്‍ ഏഴ് കോണുകള്‍ നിര്‍മ്മിച്ച് മദ്ധ്യകോണില്‍ ജയദ്രഥന്‍റെ രഥം നിറുത്തിയിട്ട് നാലുപാടും ആറു കോണുകളില്‍ പാര്‍ത്ഥനു തുല്യരോ മേലെയോ ആയ ആറു മഹാരഥന്മാരെ നിറുത്തി ആ മഹാവ്യൂഹം കണ്ട് ആചാര്യന്‍ സ്വയം മതിമറന്നുപോയി. സാക്ഷാല്‍ ദേവേന്ദ്രനും ദേവസേനയും എത്ര കഠിനമായി പരിശ്രമിച്ചാലും ഒരു പകല്‍ കൊണ്ട് ആ വ്യൂഹം തകര്‍ത്ത്‌ അതിനുള്ളില്‍ നില്‍ക്കുന്ന ജയദ്രഥനെ സ്പര്‍ശിക്കാന്‍ കഴിയില്ലാ എന്ന് വ്യക്തമായിരുന്നു. കൌരവസേന അത് ആഘോഷിക്കുകതന്നെ ചെയ്തു.

12 വിളിപ്പാട് നീളത്തിലും (6 യോജന =48 മൈല്‍) 5 വിളിപ്പാട് വീതിയിലും (രണ്ടര യോജന = 20 മൈല്‍) രചിച്ച ആ വ്യൂഹത്തില്‍ 30 ലക്ഷം മഹാവീരന്മാരും 60 ലക്ഷം മറ്റ് വീരന്മാരും അനേകം കോടി ചതുരംഗ സേനയും നിറഞ്ഞുനിന്നിരുന്നു. ശകട മുഖത്ത്‌ ദ്രോണാചാര്യരും സ്വന്തം സേനയും നിലയുറപ്പിച്ചപ്പോള്‍ ആചാര്യന്‍റെ ഇടത് ഖണ്ഡ ങ്ങളില്‍ ദുശാസനനും ദുര്‍മ്മര്‍ഷണനും വലതില്‍ ദുര്യോധനനും വികര്‍ണ്ണനും അനേകലക്ഷം സേനാബലത്തോടെ നിലയുറപ്പിച്ചു. ദ്രോണരുടെ പിന്നില്‍ ഭോജരാജാകൃതവര്‍മ്മാവും അദ്ദേഹത്തിന്‍റെ ഇടം - വലം വശങ്ങളില്‍ മറ്റനേകായിരം വീര യോദ്ധാക്കളും അണിനിരന്നിരുന്നു. പത്മത്തിന്‍റെ മുകുളത്തിനുള്ളിലെ ഗര്‍ഭഗ്രഹത്തില്‍ പിന്മാറാത്ത 21,000 കാലാള്‍ പടയും അവരെ സംരക്ഷിച്ച് 15,000 അശ്വസേനയും അവരെ കാത്ത്കൊണ്ട് 18,000 മദയാനകളും സദാ ചുറ്റിക്കറങ്ങികൊണ്ടിരുന്നു. അതിനകത്ത്‌ സൂചിഗ്രഹത്തില്‍ ജയദ്രഥന് ചുറ്റുമായി ഇടതു കോണുകള്‍ കാത്ത്‌ അശ്വത്ഥാമാവും, ശല്യരും, കൃപാചാര്യരും നിന്നപ്പോള്‍ വലതു ഭാഗം കാത്തത്, കര്‍ണ്ണനും, ഭൂരിശ്രവസ്സും, വൃഷസേനനുമാണ്. തന്‍റെ മഹാരഥത്തില്‍ അവരുടെ മധ്യത്തിലായി ജയദ്രഥന്‍ സ്വന്തം അംഗരക്ഷകരോടൊപ്പം അര്‍ജ്ജുനനെ കാത്തു നിന്നു.

ദേവേന്ദ്രനും
ദേവസേനയും എത്താനാവാത്തിടത്ത് കൃഷ്ണനോടിക്കുന്ന പാര്‍ത്ഥരഥവും അവരെ കാക്കാന്‍ ആദ്യം സാത്യകിയും പിന്നീട് ഭീമസേനനും ഒറ്റത്തേരുകളില്‍ എത്തി! അപ്പോഴാണ് ദ്രോണരും കൌരവസേനയും മനസ്സിലാക്കിയത്‌ കൃഷ്ണന്‍ ദേവേന്ദ്രനും ദേവസേനക്കും മുകളിലാണെന്ന്!! ഈ പ്രപഞ്ചത്തിന്‍റെ സര്‍വേശ്വരനാണെന്ന്!! ബാക്കി 33 കോടി ദേവഗണങ്ങളും ആ പുണ്യാത്മാവിന്‍റെ അംശങ്ങളാണെന്ന്‍!!
സൂര്യാസ്തമയത്തിന് മുമ്പ് തന്നെ പാര്‍ത്ഥന്‍ ജയദ്രഥനെ വധിക്കുകയും ചെയ്തു.










1 comment: