Sunday, September 15, 2013

കുറ്റവും ശിക്ഷയും

  കുറ്റവും ശിക്ഷയും


തികച്ചും അപ്രതീക്ഷിതമായാണ് അന്ന് പത്മനാഭന്‍ സാറിനെ കണ്ടത്. കോളേജ് വിട്ടതിനുശേഷം ആദ്യമായി കാണുകയായിരുന്നു.


ഞാന്‍ അടുത്തേക്ക് ചെന്നു. "സാറിവിടെ...?"

എന്‍റെ നേരെ ഒന്ന് നോക്കിയിട്ട് മറുപടി ഒന്നും പറയാതെ സാര്‍ പെട്ടെന്ന് നടന്നകന്നു. 


എന്നെ ഭയപ്പെടുന്നതുപോലെ.


കോളേജ് വിട്ടിട്ട് ഏതാണ്ട് പത്തു വര്‍ഷം കഴിഞ്ഞിരുന്നു. ജോലി കിട്ടി ആദ്യത്തെ പോസ്റ്റിങ്ങ്‌ എന്ന നിലയിലാണ് ആ ഉള്‍നാടന്‍ ഗ്രാമത്തിലെത്തിയത്. ഒരു പരിചിതരുമില്ലാത്ത ഗ്രാമം. പ്രകൃതിസൌന്ദര്യം നിറഞ്ഞൊഴുകുന്ന നാട്. വീട്ടില്‍ നിന്ന് അകലെയാണെങ്കിലും അവിടെ പോസ്റ്റിങ്ങ്‌ ആയതില്‍ സന്തോഷമാണ് തോന്നിയത്.


അങ്ങനെ ഏതാണ്ട് ഒരു മാസം കഴിഞ്ഞപ്പോഴാണ് സാറിനെ കണ്ടത്. മുന്‍പൊക്കെ എന്നെ കണ്ടാല്‍ വളരെയേറെ സന്തോഷത്തോടെ വിവരങ്ങള്‍ അന്വേഷിക്കുമായിരുന്ന സാറിന് സാധാരണ നിലയില്‍ ഇവിടെ വച്ച് എന്നെക്കണ്ടപ്പോള്‍ വളരെയേറെ സന്തോഷം തോന്നേണ്ടതാണ്. പക്ഷെ അങ്ങനെയല്ലല്ലോ കണ്ടത്. എന്തുപറ്റി സാറിന്? എന്തിന് സാര്‍ എന്നെ ഭയപ്പെടുന്നു?


സാറിന്‍റെ  വീട് എന്‍റെ നാട്ടില്‍ നിന്നും കുറെ അകലെയാണ് എന്നുമാത്രമേ അറിയുമായിരുന്നുള്ളൂ. 

ഗുരുശിഷ്യബന്ധം ഒന്നുമാത്രമായിരുന്നു ഞങ്ങളെ ഇണക്കുന്ന കണ്ണി. എല്ലാ ശിഷ്യന്മാരോടും സാറിന് ഒരുപോലെ സ്നേഹമായിരുന്നു എന്നാണു ഞങ്ങള്‍ക്കെല്ലാം തോന്നിയിരുന്നത്.   


പിന്നെ എന്താണ് സാര്‍ ഇന്ന് ഇങ്ങനെ പെരുമാറിയത്?


അതിനെപ്പറ്റി കൂടുതലൊന്നും ആലോചിച്ചില്ല. എന്തെങ്കിലും കാരണം കാണും.


ഏതാണ്ട് മൂന്നുമാസം കഴിഞ്ഞുകാണും. അപ്പോഴാണ്‌ സരസിജനെ കണ്ടത്. സരസിജന്‍ എന്നോടൊപ്പം പഠിച്ചതാണ്.

സംഭാഷണത്തിനിടയില്‍ ഞാന്‍ അവനോട് സാറിനെ കണ്ട കാര്യം പറഞ്ഞു. സാറിന്‍റെ അന്നത്തെ വിചിത്രമായ പെരുമാറ്റത്തെപ്പറ്റിയും.

"അപ്പോള്‍ താനൊന്നും അറിഞ്ഞില്ലേ?" ഒടുവില്‍ അവന്‍ ചോദിച്ചു.

"എന്തറിഞ്ഞില്ലേന്നാ?"

"സാറിന്‍റെ കാര്യം വല്യ കഷ്ടമാ.  ആദ്യം ഭാര്യ മരിച്ചു. അവര്‍ക്ക്  കുറെ നാളായി സുഖമില്ലായിരുന്നു. മൂന്നാലുമാസം കഴിഞ്ഞപ്പോള്‍ മോളും മരിച്ചു. ഒരു കണക്കിന് മോളുപോയത് നന്നായി. അത് ജന്മനാ സുഖമില്ലാത്തതായിരുന്നു. ഒരു കല്‍പ്രതിമപോലെ പോലെ ഇരിക്കും. മരിച്ചപ്പം പത്തുപതിനഞ്ചു വയസ്സെങ്കിലും കാണും. തനിയെ നടക്കാനോ എന്തെങ്കിലും ചെയ്യാനോ കഴിവില്ലാത്ത മന്ദബുദ്ധിപ്പെണ്‍കുട്ടി."


കേട്ടപ്പോള്‍ വലിയ ദുഃഖം തോന്നി. ഇതൊന്നും ഞാനറിഞ്ഞില്ലല്ലോ? അല്ല, അറിഞ്ഞാലും സഹായിക്കാന്‍ ആകില്ലല്ലോ?

   

പിന്നീട് സാറിനെപ്പറ്റി ഒന്നും തന്നെ കേട്ടില്ല.


കാലം മുന്നോട്ടു കുതിച്ചുകൊണ്ടേയിരുന്നു. സ്ഥലം മാറ്റങ്ങള്‍, പ്രൊമോഷനുകള്‍. അങ്ങനെയങ്ങനെ ജീവിതം മുന്നോട്ട്.

ഇതിനിടയില്‍ പത്മനാഭന്‍സാറും  സാറിന്‍റെ ദുഖങ്ങളും മനസ്സിനുള്ളിലെങ്ങോ മറഞ്ഞുകഴിഞ്ഞിരുന്നു.


അന്ന് ഞാന്‍ ലീവ് കഴിഞ്ഞ് ട്രെയിനില്‍ പാലക്കാട്ടേക്ക് പോകുകയായിരുന്നു. ഇടയ്ക്ക് ഏതോ സ്റ്റേഷനില്‍ നിന്ന് ഒരാള്‍ എന്തിയേന്തി അകത്തേക്ക് കയറി. അയാള്‍ എനിക്ക് എതിരെയിരുന്നു. നല്ല പ്രായമുള്ള ഒരാള്‍.


ഞാന്‍ അയാളുടെ മുഖത്തേക്ക് സൂക്ഷിച്ചുനോക്കി. എന്തോ ഒരു പരിചയം പോലെ. പക്ഷെ ആരെന്നു വ്യക്തമായില്ല. തലയില്‍ ഒരൊറ്റ രോമം പോലുമില്ല. ഫുള്‍ കഷണ്ടി. മുഖത്ത് മുറിവുണങ്ങിയ ഒരു പാട്. ഒരു കണ്ണ് അടച്ചുപിടിച്ചതുപോലെ.

"പേരെന്താ?" ഞാന്‍ ചോദിച്ചു. വെറുതെ സംസാരിച്ചിരിക്കാമല്ലോ?

പക്ഷെ അയാള്‍ അത് കേട്ടതുതന്നെയില്ല.


കുറേക്കഴിഞ്ഞപ്പോള്‍ ഒരു ശബ്ദം കേട്ട് ഞാന്‍ തലയുയര്‍ത്തി. എന്നോട് അയാള്‍ വല്ലതും ചോദിച്ചതാണോ?


പക്ഷെ അയാള്‍ തനിയെ സംസാരിക്കുകയായിരുന്നു. ദുഃഖം നിറഞ്ഞ സ്വരം. വളരെ പതുക്കെ.


ഞാന്‍ അടുത്തേക്ക് ചേര്‍ന്നിരുന്നു ശ്രദ്ധിച്ചു. വെറുതെ ഒരു രസത്തിന്. സമയം പോകണമല്ലോ?


പക്ഷെ എനിക്ക് ഒന്നും മനസ്സിലായില്ല.  വളരെ സീരിയസ് ആയി സ്വയം മന്ത്രിക്കുകയാണയാള്‍.


ഒരു പക്ഷെ ഭ്രാന്തനായിരിക്കാം.


ഞാന്‍ അയാളുടെ മുഖത്തേക്കുതന്നെ സൂക്ഷിച്ചുനോക്കിയിരുന്നു. പക്ഷെ അയാള്‍ അതൊന്നും അറിയുന്നില്ല. എന്തോ പുലമ്പികൊണ്ടേയിരിക്കുകയാണ്. ശ്രദ്ധിച്ചപ്പോള്‍ വാക്കുകള്‍ക്ക് കണ്ണുനീരിന്‍റെ നനവ്‌. അയാളുടെ കണ്‍കോണില്‍ ഒരു തുള്ളി കണ്ണുനീര്‍.


പെട്ടെന്ന് എങ്ങിനെയോ ഒരു മിന്നല്‍ പോലെ ആ അറിവ് എന്‍റെ മനസ്സിലേക്ക് കുതിച്ചെത്തി.

പത്മനാഭന്‍സാര്‍‍!

അതെ. ഇതു പത്മനാഭന്‍സാര്‍ തന്നെ.

"സാര്‍" ഞാന്‍ വിളിച്ചു.


അദ്ദേഹം തിരിഞ്ഞുനോക്കിയതു പോലുമില്ല. ശബ്ദം ഉയര്‍ത്തിവിളിച്ചിട്ടും ഫലം നാസ്തി.


ട്രെയിന്‍ പാലക്കാട്ടെത്തി. ഞാന്‍ ഇറങ്ങി. സ്റ്റേഷന്‍ എത്തിയതുപോലും സാര്‍ അറിഞ്ഞിട്ടില്ല. അദ്ദേഹം ഈ ലോകത്തെങ്ങും അല്ലാത്തതുപോലെയുള്ള ചലനങ്ങള്‍.

പിറ്റേ ദിവസം ഞാന്‍ സരസിജനേ വിളിച്ചു. വിവരം പറഞ്ഞു.

"അപ്പോള്‍ അങ്ങനെയാണില്ലേ കാര്യങ്ങള്‍?"

"എന്തുപറ്റി സാറിന്?" ഞാന്‍ ചോദിച്ചു.

"ഞായറാഴ്ച ഞാന്‍ ലോഡ്ജില്‍ വരാം." അയാള്‍ പറഞ്ഞു. അയാളും പാലക്കാട്ടു തന്നെയായിരുന്നു.

ഞായറാഴ്ച്ച സരസിജന്‍ രാവിലെതന്നെ എത്തി.

"സാറിന്‍റെ കാര്യങ്ങള്‍ എല്ലാം അന്വേഷിച്ചറിഞ്ഞിട്ടു വരാമെന്നു കരുതിയാണ് ഞാന്‍ അന്ന് തന്നെ വരാതിരുന്നത്." വന്നപാടെ സരസിജന്‍ പറഞ്ഞു.

അല്‍പ്പസമയം ഞങ്ങള്‍ സാധാരണ വിഷയങ്ങളെപ്പറ്റി സംസാരിച്ചിരുന്നു. വീട്ടില്‍ എല്ലാവര്‍ക്കും സുഖമാണോ എന്നൊക്കെയുള്ള സംസാരം. ആ സമയമൊക്കെ സാറിനെപ്പറ്റി അറിയാന്‍ ഞാന്‍ വീര്‍പ്പുമുട്ടുകയായിരുന്നു. ഒടുവില്‍ ക്ഷമകെട്ട് ഞാന്‍ ചോദിച്ചു.

"നീ സാറിനെ കണ്ടോ?"

"വീട്ടില്‍ പോയി. പക്ഷെ വീട് പൂട്ടിയിട്ടിരിക്കുന്നു. അയല്‍ക്കാരോട് ചോദിച്ചാണ് വിവരങ്ങള്‍ അറിഞ്ഞത്."

"എന്തു വിവരങ്ങള്‍?" എന്‍റെ ഹൃദയമിടിപ്പ്‌ അവന്‍ കേള്‍ക്കുന്നുണ്ടെന്ന് എനിക്ക് തോന്നി.

"സാറിന്‍റെ ഭാര്യ മരിച്ച വിവരം ഞാന്‍ പറഞ്ഞിരുന്നല്ലോ?"

"പറഞ്ഞു. മോള്‍ മരിച്ച കാര്യവും പറഞ്ഞു."

"ഭാര്യയുടെ മരണത്തോടെ സാര്‍ ആകെത്തകര്‍ന്നു. പോരെങ്കില്‍ ഒന്നിനും കഴിവില്ലാത്ത മന്ദബുദ്ധിയായ മകളും. ആരൊക്കെയോ ചേര്‍ന്ന്‍ ഒരു ജോലിക്കാരിയെ ഇടപാട് ചെയ്തുകൊടുത്തു. രാപകല്‍ അവിടെ താമസിച്ച് കുട്ടിയെ നോക്കാനും സാറിന് ആഹാരം ഉണ്ടാക്കിക്കൊടുക്കാനും. പക്ഷെ അവരും രണ്ടുമാസം കഴിഞ്ഞപ്പോള്‍ ഇട്ടിട്ടുപോയി. സാര്‍ അവരോട്‌ എന്തോ തെറ്റുചെയ്യാന്‍ ശ്രമിച്ചു എന്നാണ് അവര്‍ എല്ലാരോടും പറഞ്ഞത്. പക്ഷെ ആ സ്ത്രീ സാറിന്‍റെ ഭാര്യയാകാന്‍ ശ്രമിച്ചു പരാജയപ്പെട്ടു പോയതാണെന്നും ചിലരൊക്കെ പറയുന്നു. സത്യം ആര്‍ക്കും  അറിഞ്ഞുകൂടാ.


പിന്നെ നാട്ടുകാര്‍ അവരെ സഹായിച്ചു. പക്ഷെ ഒരു മാസം കഴിഞ്ഞപ്പോഴേക്കും കുട്ടി മരിച്ചു."

പറഞ്ഞിട്ട് സരസിജന്‍ എന്‍റെ മുഖത്തേക്ക് സൂക്ഷിച്ചുനോക്കി. ഞാന്‍ എന്താണ് ചിന്തിക്കുന്നതെന്നറിയാന്‍ ശ്രമിക്കുന്നതുപോലെ.

"കുട്ടി എങ്ങനെയാ മരിച്ചത്?" ഞാന്‍ ചോദിച്ചു.

"സാര്‍ ആ സമയം വീട്ടില്‍ ഇല്ലായിരുന്നു. അല്ലെങ്കിലും ഭ്രാന്തനെപ്പോലെ അലഞ്ഞുനടപ്പാണല്ലോ സാറിന്‍റെ  ജോലി. അടുത്ത വീട്ടുകാരോട് കുട്ടിയെ ഒന്ന് നോക്കിക്കോണേ എന്ന് പറഞ്ഞിട്ട് രാവിലെ എങ്ങോട്ടോ പോയി. രാവിലെ അവര്‍ കുട്ടിക്ക് ആഹാരം കൊണ്ടുവന്നുകൊടുത്തു. ഉച്ചക്ക് ആഹാരം കൊണ്ടുവന്നപ്പോള്‍ കുട്ടി മരിച്ചുകിടക്കുന്നു. ഉത്തരവാദപ്പെട്ടവര്‍ ആരും സ്ഥലത്തുമില്ല. ആ വീട്ടുകാര്‍  വിവരം പോലിസിനെ അറിയിച്ചു. പോലിസ് വന്നു. അവര്‍ എത്തി കുറേക്കഴിഞ്ഞപ്പോള്‍ സാറും വന്നു. പോലീസ് എല്ലാവരെയും ചോദ്യം ചെയ്തു. നാട്ടുകാരുടെ ഉത്തരവാദിത്വത്തിലാണ് ശവം അടക്കിയത്‌. സാര്‍ അത് കണ്ടുകൊണ്ടു നിന്നതേയുള്ളു. പക്ഷെ കുഴിയില്‍ മണ്ണുവീഴാന്‍ തുടങ്ങിയപ്പോള്‍ അലറിവിളിച്ചുകൊണ്ട് അടുത്തെത്തി. "നിര്‍മ്മലേ, ഞാനാണ് നമ്മടെ മോളെക്കൊന്നത്" എന്ന് വിളിച്ചുപറഞ്ഞു. സാറിന്‍റെ ഭാര്യയുടെ പേരായിരുന്നു നിര്‍മ്മല. വീണ്ടും പോലീസ് വന്നു. സാറിനെ സ്റ്റേഷനില്‍ കൊണ്ടുപോയി. നാട്ടുകാരെ വീണ്ടും ചോദ്യം ചെയ്തു. അവരുടെ നിര്‍ബ്ബന്ധം കാരണം ഒരു മനശാസ്ത്രജ്ഞനേ വരുത്തി. എല്ലാ പരീക്ഷണങ്ങള്‍ക്കുംശേഷം സാറിന്‍റെ നിരപരാധിത്വം വ്യക്തമായി. ഭാര്യയുടെ മരണശേഷം കുട്ടിയെ സംരക്ഷിക്കുന്നതില്‍ താന്‍ പരാജയപ്പെട്ടു എന്ന് ഉണ്ടായ തെറ്റായ കുറ്റബോധമാണ് സാറിനെക്കൊണ്ട് താന്‍ മകളെ കൊലചെയ്തതാണെന്ന്ചിന്തിപ്പിച്ചത്. പിന്നൊരു ദിവസം ആളിനെ കാണാതായി. അക്കാലത്തായിരിക്കും നീ കണ്ടത്. കുട്ടിയോട് തെറ്റുചെയ്തെന്ന വിചാരമായിരിക്കാം സാറിന്‍റെ മനോനില തെറ്റിച്ചത്. ഏതായാലും വലിയ കഷ്ടമായിപ്പോയി."


ഞങ്ങള്‍ കുറേനേരം കൂടി സംസാരിച്ചിരുന്നു.

 

 

സാറിന്‍റെ കാര്യം എന്‍റെ മനസ്സില്‍ നിന്ന് പൂര്‍ണ്ണമായും അകന്നുമാറി. അല്ലെങ്കില്‍ത്തന്നെ അതൊക്കെ ആലോചിച്ചിരുന്നിട്ട് എന്തുകാര്യം?

മൂന്നുമാസത്തിനുശേഷം ഒരുനാള്‍ സരസിജന്‍ എന്നെ ഫോണില്‍ വിളിച്ചു.

"നമ്മുടെ പത്മനാഭന്‍സാര്‍ മരിച്ചു." അയാള്‍ പറഞ്ഞു.

"എവിടെ വച്ച്?"

"സ്വന്തം വീടിന്‍റെ മുറ്റത്ത്‌ രാവിലെ ജഡം കിടക്കുന്നതാണ് ആളുകള്‍ കണ്ടത്. മകളുടെ ദേഹം അടക്കം ചെയ്തിടത്ത്.

സാര്‍ ഇടയ്ക്കൊക്കെ അര്‍ദ്ധരാത്രി അവിടെ ചെല്ലുമായിരുന്നത്രേ. ഒരു നിഴല്‍ അവിടെയെല്ലാം നടക്കുന്നത് അയല്‍ക്കാര്‍ കണ്ടിട്ടുണ്ട്. പക്ഷെ ഏതോ പ്രേതമാണെന്നാണ് അന്നൊക്കെ അവര്‍ കരുതിയത്‌."

"നന്നായി." ഒടുവില്‍ ഞാന്‍ പറഞ്ഞു. "സാറിന്‍റെ കഷ്ടപ്പാടുകള്‍ തീര്‍ന്നുകിട്ടിയല്ലോ?"


എന്‍റെ മനസ്സില്‍ സാറിന്‍റെ ചിത്രങ്ങള്‍ നിറഞ്ഞുനില്‍ക്കുകയായിരുന്നു. കോളേജില്‍ വള്ളത്തോള്‍ കവിതകള്‍ അതിസുന്ദരമായി ചൊല്ലുന്ന സാര്‍. സ്നേഹവും ദയയും നിറഞ്ഞ കണ്ണുകള്‍. എന്നെ കണ്ടപ്പോള്‍ ഒഴിഞ്ഞുമാറിയ സാറിന്‍റെ  മുഖം. ട്രയിനില്‍ കണ്ട വൃദ്ധന്‍. അത് സാര്‍ തന്നെയായിരുന്നോ എന്ന സംശയം.

"പക്ഷെ വേറൊരു പ്രധാന കാര്യം കൂടിയുണ്ട്."

"അതെന്താ?"

"സാറിന്‍റെ വീടുതുറന്നു പോലീസ് പരിശോധനകള്‍ നടത്തി. അപ്പോള്‍...."

"അപ്പോള്‍?

"ഒരു എഴുത്തു കിട്ടി. സാറിന്‍റെ കൈപ്പടയില്‍. മരിച്ചുപോയ ഭാര്യയുടെ പേര്‍ക്ക് എഴുതിയത്."

"എന്തായിരുന്നു അതില്‍ എഴുതിയിരുന്നത്?"

"പറഞ്ഞുകേട്ടുള്ള അറിവാണ്. മോളോടുള്ള വാത്സല്യം നിറഞ്ഞ എഴുത്ത്. ഭാര്യയോട് ക്ഷമ ചോദിച്ചുകൊണ്ടുള്ള എഴുത്ത്.  ഏതാണ്ട് ഒരുമാസം മുന്‍പേ എഴുതിയത്."

"പക്ഷെ എന്തായിരുന്നു അതില്‍ എഴുതിയിരുന്നത്?"

"പരസ്പരബന്ധം ഇല്ലാതെ ഓരോന്ന് എഴുതിയിരുന്നു എന്നാണ് കേട്ടത്. ഏതുനിമിഷവും  തന്നെ പോലീസ് പിടിച്ച് തൂക്കിക്കൊല്ലും എന്ന് സാര്‍ ഭയന്നു. അതിനുമുന്‍പ്‌ ഭാര്യയോട് കുറ്റസമ്മതം നടത്താനായി എഴുതുകയാണ് എന്നായിരുന്നു എഴുത്തിന്‍റെ തുടക്കം. കൂടുതലൊന്നും അറിഞ്ഞുകൂട."


ഇതിന്‍റെ വാസ്തവസ്ഥിതി എങ്ങനെയെങ്കിലും ഒന്നറിയണമെന്നുള്ള ആഗ്രഹം മനസ്സില്‍ നിറഞ്ഞപ്പോള്‍ ഞാന്‍ എന്‍റെ  ഒരു പഴയ പരിചയക്കാരനായ എസ്.ഐ. മിസ്റ്റര്‍ കുട്ടനെ വിളിച്ചു. പക്ഷെ അദ്ദേഹം റിട്ടയര്‍ ആയിക്കഴിഞ്ഞിരുന്നു. എങ്കിലും ഞാന്‍ വിവരമെല്ലാം അദ്ദേഹത്തോടു പറഞ്ഞു.


പിറ്റേദിവസം അദ്ദേഹം എന്നെ തിരിച്ചുവിളിച്ചു. ഒരു ഫോണ്‍ നമ്പര്‍ പറഞ്ഞുതന്നു.

"ഈ നമ്പറില്‍ വിളിച്ച് ഞാന്‍ പറഞ്ഞിട്ട് വിളിച്ചതാണെന്നു പറയുക. അവിടുത്തെ എസ്.ഐ. യുടെ വീട്ടിലെ നമ്പരാണ്. ഞങ്ങള്‍ പഴയ പരിചയക്കാരാണ്‌. എല്ലാ വിവരവും അദ്ദേഹത്തോട് ചോദിച്ചാല്‍ അറിയാം. രാത്രി ഒന്‍പതുമണി കഴിഞ്ഞ് വിളിച്ചാല്‍ മതി."


അന്ന് രാതി തന്നെ ഞാന്‍ അദ്ദേഹത്തെ വിളിച്ചു. അടുത്ത ഞായറാഴ്ച ചെന്നാല്‍ എല്ലാം പറയാമെന്ന് എസ്.ഐ. സമ്മതിച്ചു.


"ഒരു വിചിത്രമായ കത്തായിരുന്നു അത്.” ഞാന്‍ പറഞ്ഞതെല്ലാം ശ്രദ്ധിച്ചുകേട്ടതിനുശേഷം എന്നോട് എസ്.ഐ. പറഞ്ഞു.

“മോളെ കൊന്നദിവസം മുതല്‍ ഞാന്‍ ഒളിവിലാണ് എന്നായിരുന്നു മരിച്ചുപോയ ഭാര്യയ്ക്കെഴുതിയ കത്തിന്‍റെ തുടക്കം."


"പത്മനാഭന്‍ സാര്‍ സ്വന്തം മോളേ കൊന്നെന്ന് അദ്ദേഹം തന്നെ എഴുതിയിരിക്കുന്നോ?"


"എഴുത്തില്‍ നിന്നും അങ്ങനെയാണ് തോന്നിയത്. പക്ഷെ മകളുടെ മരണത്തിനു വേണ്ടി അദ്ദേഹം പ്രാര്‍ഥിച്ചുകൊണ്ടിരുന്നെന്നും അതിന്‍റെ ഫലമായി മോള്‍ മരിച്ചതാണെന്നും ആണ് പറയുന്നതെന്ന് എഴുത്തിന്‍റെ ചില ഭാഗം കണ്ടാല്‍ തോന്നും. വളരെ നീണ്ട ഒരെഴുത്തായിരുന്നു. ഒരുകാര്യം മാത്രം വ്യക്തമാണ്. മകളെ നേരിട്ടുകൊന്നതായാലും പ്രാര്ഥി്ച്ചുകൊന്നതായാലും കുറ്റബോധമായിരുന്നു ആ മനസ്സ് നിറയെ. പോലീസ് തന്നെ അന്വേഷിക്കുകയാണെന്നും അതുകൊണ്ടാണ് ഒളിവില്‍ കഴിയുന്നതെന്നും ഒരിടത്ത് കണ്ടു."


"മകളെ കൊല്ലുന്നതിനേപ്പറ്റി ചിന്തിക്കാന്‍ പോലും കഴിയുന്ന ആളായിരുന്നില്ല സാര്‍." ഞാന്‍ പറഞ്ഞു.


"അല്ലെങ്കിലും കിട്ടിയ വിവരങ്ങള്‍ വച്ചു നോക്കുമ്പോള്‍ അങ്ങനെ സംഭവിച്ചിരിക്കാന്‍ സാദ്ധ്യത തീരെയില്ലല്ലോ? പക്ഷെ അച്ഛനും അമ്മയും ഇല്ലാത്ത മകളുടെ ഭാവിയെപ്പറ്റി ചിന്തിക്കുമ്പോള്‍ അദ്ദേഹത്തിന് ഭയമായിരുന്നു. അതും എഴുത്തിലുണ്ട്. നിനക്ക് ഇവിടെ വന്നു മോളേ നോക്കാന്‍ പറ്റുമോ എന്ന് ഒരിടത്തു ചോദിച്ചിരിക്കുന്നു. ഇല്ലെങ്കില്‍ പിന്നെ ഞാന്‍ എന്തുചെയ്യണം, നിന്‍റെ അടുത്തേക്ക് അയയ്ക്കട്ടേ എന്നും ഒരിടത്ത് എഴുതിയിട്ടുണ്ട്."


കൂടുതല്‍ ചോദിക്കാന്‍ എനിക്ക് ധൈര്യം തോന്നിയില്ല. ഇനി ഒരുപക്ഷെ സാര്‍ തന്നെ....? അതുകൊണ്ടാണോ സാറിന് എന്നെപ്പോലും ഭയമായിരുന്നത്? ഞാന്‍ ട്രയിനില്‍ കണ്ടത് സാറിനെത്തന്നെയായിരുന്നോ? 


“നിങ്ങള്‍ സാറിനെ കണ്ട വിവരം കൂടി കേട്ടപ്പോള്‍ ഒരു കാര്യം വ്യക്തമായി.”  എസ്.ഐ. പറഞ്ഞു. “ഭാര്യയുടെ മരണശേഷം മോളുടെ ഭാവി സാറിന് ഒരു പേടിസ്വപ്നമായിരുന്നു. ഉള്ളിന്‍റെയുള്ളില്‍ സാര്‍ അവളുടെ മരണം ആഗ്രഹിച്ചു. അവളെ കൊന്നാലോ എന്നുപോലും ചിന്തിച്ചുകാണും. പക്ഷെ അതിനുള്ള ധൈര്യവും ഇല്ലായിരുന്നു. പക്ഷെ അവളുടെ മരണം സാറിന് ഒരു ഷോക്കായി. താന്‍ ആഗ്രഹിച്ചില്ലായിരുന്നെങ്കില്‍ അവള്‍ മരിക്കുമായിരുന്നില്ലെന്നു തോന്നിക്കാണും. അതോടെ മാനസികവിഭ്രാന്തിയും ആരംഭിച്ചിരിക്കാം. മകളെ കൊന്നത് താന്‍ തന്നെയാണെന്നും പോലീസ് പിടികൂടി ശിക്ഷിക്കുമെന്നും ആ മനസ്സില്‍ ഭയം ജനിച്ചപ്പോഴായിരിക്കും സാര്‍ വീടുവിട്ട് പോയത്. സാറിനെ സംബന്ധിച്ചിടത്തോളം ഒരു ഒളിവില്‍പോക്ക്. അത് ഇങ്ങനെ അവസാനിച്ചു. ഇതൊക്കെ എന്‍റെ തോന്നലാണ്, കേട്ടോ? ആട്ടെ, നിങ്ങള്‍ക്ക്  എന്തു തോന്നുന്നു?”


“ഇങ്ങനെയൊക്കെയായിരിക്കും നടന്നത്? മനസ്സ് ഒരല്‍പ്പം തെളിഞ്ഞ നിമിഷത്തിലാകാം ആ എഴുത്ത് എഴുതിയത്?”


“മരിച്ചുപോയ ഭാര്യക്ക് മരിച്ചുപോയ മകളെപ്പറ്റി എഴുതിയത്? അല്ലേ? പോട്ടെ, ഇനി അതെല്ലാം ചിന്തിച്ചിട്ട് എന്തു പ്രയോജനം?”


വീട്ടിലേക്കുള്ള ബസ്സില്‍ യാത്ര തുടങ്ങിയപ്പോള്‍ പുതിയ ഒരു അറിവുപോലെ ഒരു ചിന്ത എന്‍റെ മനസ്സില്‍ കടന്നെത്തി.


"എല്ലാ കുറ്റത്തിനും ശിക്ഷയുണ്ട്. കുറ്റം സാങ്കല്‍പ്പികമാണെങ്കില്‍ ശിക്ഷയും സാങ്കല്‍പ്പികം. പക്ഷെ ശിക്ഷ ഉണ്ടെന്ന കാര്യം തീര്‍ച്ച. മനസ്സിന്‍റെ ശിക്ഷ.


                         &&&&&&&&


കൃഷ്ണ


 

 

 


5 comments:

  1. ചില പാവം ജീവിതങ്ങള്‍!

    ReplyDelete
  2. കഥ ഒന്നൂടെ ചുരുക്കാമായിരുന്നു എന്ന് തോന്നി... ...ഇനിയും എഴുതുക.

    ReplyDelete
  3. Kuttavum shikshayum enna topic kandappol veruthe onnu vaayichu nokkiyathaanu....prameyam enne njettichu......avatharanam kurachukoodi nannakkamaayirunnu.

    ReplyDelete
    Replies
    1. shariyyanu. pakshe enthukonto athinuthakka swasthatha thonniyilla.

      Delete
  4. എല്ലാ കുറ്റത്തിനും ശിക്ഷയുണ്ട്
    കാര്യം തീര്‍ച്ച. മനസ്സിന്‍റെ ശിക്ഷ.

    ReplyDelete