Wednesday, November 21, 2012

മരണം ഒരു പുനര്‍യാത്ര


          മരണം ഒരു പുനര്‍യാത്ര

ലോകത്തിലെ ഏറ്റവും വലിയ ഭയം മരണഭയം ആണെന്ന് പറയപ്പെടുന്നു. ഈ ഭൂമിയും ഇതിന്‍റെ സൗന്ദര്യവും വിട്ടുപോകണമെന്നുള്ള ഭയമാണോ? ആയിരിയ്ക്കാനിടയില്ല. കാരണം, അങ്ങനെയാണെങ്കില്‍ വേദന മാത്രം കൈമുതലായുള്ളവര്‍ക്ക് മരണഭയം ഉണ്ടാകാന്‍ പാടില്ലല്ലോ? അപ്പോള്‍ അതിന്‍റെ കാരണം മറ്റെന്തോ ആണ്. എന്തായിരിക്കാം അത്?

മരണത്തോടെ എല്ലാം അവസാനിക്കുന്നു, ഇനി എനിക്ക് നിലനില്‍പ്പില്ല എന്ന ചിന്തയാകാം ഭയത്തിന്‍റെ കാരണം. നാശത്തിലേക്കുള്ള പാതയാണ് മരണം എന്നല്ലേ നാം കരുതുന്നത്. നശിക്കുക എന്നാല്‍ അവസാനിക്കുക.
അപ്പോള്‍ നിലനില്പ്പില്ലെന്ന ചിന്തയാണ് ഭയത്തിനടിസ്ഥാനം എന്ന് വരുന്നു. പക്ഷെ അത് വാസ്തവമാണോ? ഒന്ന് ചിന്തിച്ചുനോക്കാം.

ഒരു ശവശരീരം പോസ്റ്റ്മോര്‍ട്ടം ചെയ്യുമ്പോള്‍ വ്യക്തമാകുന്ന ഒന്നുണ്ട്. ശരീരത്തിലെ ഒരവയവും നഷ്ടപ്പെട്ടിട്ടില്ല. പക്ഷെ ആ വ്യക്തി മരിച്ചിരിക്കുന്നു. ആകെയുള്ളത് ഒരൊറ്റ വ്യത്യാസം മാത്രം. എല്ലാ അവയവങ്ങളുടെയും ചലനശേഷി നഷ്ടമായിരിക്കുന്നു. വൈദ്യുതിയുടെ അഭാവത്തില്‍ ഫാന്‍, ലൈറ്റ് മുതലായവ ചലിക്കാതാകുന്നതുപോലെ.
പക്ഷെ അതിന്‍റെ അര്‍ത്ഥം വൈദ്യുതി എന്ന ഒന്ന് ഇല്ലാതായിരിക്കുന്നു എന്നല്ലല്ലോ? വൈദ്യുതി അപ്പോഴും ഉണ്ട്. ആ യന്ത്രങ്ങളില്‍ ഇല്ല എന്ന് മാത്രം. അതായത്, വൈദ്യുതി മറ്റെങ്ങോ ആയി എന്നുമാത്രം.
ഒരാള്‍ മരിക്കുമ്പോഴും ഇതുതന്നെയല്ലേ സംഭവിക്കുന്നത്? ശരീരം അവിടെത്തന്നെയുണ്ട്. പക്ഷെ അതിലെ ചൈതന്യം മറ്റെങ്ങോട്ടോ മാറിയിരിക്കുന്നു.
ചൈതന്യം എന്നാല്‍ എനര്‍ജി. Energy can neither be created nor destroyed എന്നല്ലേ ശാസ്ത്രം പറയുന്നത്? അതായത് പഴയതായിപ്പോയ ശരീരം ഉപേക്ഷിച്ച് ചൈതന്യം മറ്റൊരിടത്തേക്കു മാറി. വൈദ്യുതിപോലെതന്നെ. അത് അടുത്ത കര്‍മ്മമണ്ഡലത്തിലേക്കാകാം. അല്ലെങ്കില്‍ കര്‍മ്മരഹിതമായ ഒരു നിലയിലേക്കാകാം. Kinetic energy stage or Potential energy stage.  രണ്ടായാലും അത് ഉണ്ട്. കാരണം അത് ചൈതന്യമാണ്. നാശമില്ലാത്തതാണ്.
ഭഗവത്ഗീത പഠിപ്പിക്കുന്നതുപോലെ വസ്ത്രം പഴയതാകുമ്പോള്‍ അതുമാറ്റി പുതിയതൊന്നു ധരിക്കുന്നു. അത്രമാത്രം.

അപ്പോള്‍ ഒരു സംശയം വരാം. മരണമെന്നാല്‍ ഇത്രമാത്രമാണെങ്കില്‍ ആത്മഹത്യ തെറ്റാകുമോ?
വസ്ത്രം പഴയതാകുന്നതിനു മുന്‍പുതന്നെ അത് ഉപേക്ഷിക്കുന്നത് ശരിയാണോ? ഒരാവശ്യവുമില്ലാതെ വൈദ്യുതിലയിന്‍ ഓഫ്‌ ചെയ്ത് സന്തുലിതാവസ്ഥ നഷ്ടപ്പെടുത്താന്‍ പാടുണ്ടോ? നമ്മളായി അങ്ങനെ ഒരു തീരുമാനം എടുക്കുന്നത് ഈ ഭൂമിയിലെ ജീവനുള്ളതും ഇല്ലാത്തതുമായ സകലതിനെയും ബാധിച്ചേക്കാം. കാരണം എല്ലാത്തിനെയും നിയന്ത്രിക്കുന്ന പ്രകൃതിയുടെ അലിഖിതനിയമത്തിന്‍റെ ലംഘനം ആകുമല്ലോ അത്? പ്രകൃതിയുടെ സന്തുലിതാവസ്ഥയ്ക്ക് ആഘാതമാകില്ലേ അത്?

പഴയ വസ്ത്രം ഉപേക്ഷിക്കപ്പെടുന്നതുപോലെയാണ് മരണം എങ്കില്‍ ചെറുപ്രായത്തില്‍ ആളുകള്‍ - കുട്ടികളുള്‍പ്പെടെ – മരിക്കുന്നത് എന്തുകൊണ്ടെന്ന ഒരു ചോദ്യം ഇവിടെ ഉയര്‍ന്നേക്കാം. ഒന്ന് ചിന്തിച്ചാല്‍ അതിന്‍റെ കാരണം നമുക്ക് തന്നെ വ്യക്തമാകും. വസ്ത്രം ഉപേക്ഷിക്കാറായോ എന്ന് തീരുമാനിക്കുന്ന പ്രകൃതിശക്തിയ്ക്ക് ഒരു തീരുമാനമെടുക്കുമ്പോള്‍ അതിന്‍റെതായ കാരണവും കാണും. പുതിയ വസ്ത്രം കൂടുതല്‍ നല്ലതായിരിക്കുമെന്നറിഞ്ഞാല്‍ പഴയ വസ്ത്രം ഉപേക്ഷിക്കുന്നതില്‍ ദുഃഖം തോന്നണമോ?   

പോകുന്ന സ്ഥലം ഇതിലും മോശമായേക്കുമോ എന്ന ഭയം പോകുന്ന ആളിന്. സ്വാര്‍ത്ഥത നല്‍കുന്ന ദുഖവും ഭയവും മറ്റുള്ളവര്‍ക്ക്. (ഇനിയും ഈ പ്രീയപ്പെട്ട വ്യക്തിയെ കാണാന്‍ കഴിയില്ലല്ലോ എന്ന ദുഃഖം തന്നെയാണ് മുഖ്യമായ സ്വാര്‍ത്ഥത.) കോടിക്കണക്കിനു നക്ഷത്രങ്ങളും മറ്റും മറ്റുമുള്ള ഈ പ്രപഞ്ചത്തില്‍ പോകുന്ന സ്ഥലം ഇതിലും നല്ലതായിക്കൂടെ? ഈ യാത്രയും ജീവിതവും എല്ലാം അന്തിമമായ ജ്ഞാനത്തിലേക്കുള്ള, സ്വയം തിരിച്ചറിവിലേക്കുള്ള പ്രയാണമല്ലേ? അപ്പോള്‍ ജീവിതം വിദ്യാഭ്യാസം മാത്രമാകുന്നു. ചെറിയ ക്ലാസ്സില്‍നിന്നും ഉയര്‍ന്ന ക്ലാസ്സിലേക്കല്ലേ പോകുക? കൂടുതല്‍ സൌകര്യങ്ങളിലേക്ക്. അതില്‍ സന്തോഷിക്കുന്നത് തെറ്റാകുമോ? അല്ലെങ്കിലും ചൈതന്യത്തിനു ലാഭനഷ്ടങ്ങളോ ദുഃഖ,സന്തോഷങ്ങളോ ഉണ്ടാകാന്‍ വഴിയില്ലല്ലോ? 
എവിടെ നിന്ന് വന്നെന്നും എങ്ങോട്ട് പോകുന്നെന്നും അറിയാത്ത യാത്ര അന്ത്യയാത്ര ആണെന്ന് കണക്കു കൂട്ടുന്നത്‌ തെറ്റാകാനല്ലേ കൂടുതല്‍ സാദ്ധ്യത?

മരണം ഒരു പുനര്‍യാത്രയാണെന്നും എങ്ങോട്ടെന്നറിയാത്തത് കൊണ്ടാണ് ഭയവും പരിഭ്രമവും (മരിക്കുന്ന ആളിനും മറ്റുള്ളവര്‍ക്കും) തോന്നുന്നതെന്നും തിരിച്ചറിയുക. ആ യാത്ര സ്കൂളില്‍ നിന്നും കോളേജിലേക്ക് – കൂടുതല്‍ സൌകര്യങ്ങളിലേക്ക് – ആകാനാണ് കൂടുതല്‍ സാധ്യത എന്ന് തിരിച്ചറിയുക.   പുതിയ ഏതോ അറിവുതേടി ഒരു പുനര്‍യാത്ര.

അതാണ്, അത്രമാത്രമാണ് മരണം എന്ന് തിരിച്ചറിയുന്ന നിമിഷം മരണഭയം അസ്തമിക്കും. മരണത്തെ പുഞ്ചിരിയോടെ എതിരേല്‍ക്കും.
മരണത്തിനു ക്രൂരതയുടെ മുഖമല്ല, എതിരേറ്റു കൊണ്ടുപോകാന്‍ പുഞ്ചിരിയോടെ വരുന്ന സ്നേഹിതന്‍റെ മുഖമാണ് എന്ന് വിശ്വസിക്കാന്‍ ശ്രമിക്കുക. അതിനേ പുഞ്ചിരിയോടെ എതിരേല്‍ക്കുമെന്നു സ്വയം തീരുമാനിക്കുക.
                 &&&&&&&&&&&&&&&&&&&&

                                             കൃഷ്ണ

5 comments:

  1. മരിച്ചവര്‍ എവിടേയ്ക്ക് പോകുന്നു??

    ReplyDelete
  2. പുനര്ജ്ജന്മത്തിലെക്കാകാം. പരലോകത്തെക്കാകാം. എങ്ങോട്ടുമാകാം. ഒന്നുമാത്രം. പോകുകയാണ്. നശിക്കുകയല്ല.

    ReplyDelete
  3. ലേഖനം കുറച്ചുകൂടി വിശദവും വിവരണാത്മകവും ആവേണ്ടിയിരുന്നു; എങ്കില്‍ കൂടുതല്‍ നന്നായിരുന്നേനെ...
    ഒരു സംശയം ബാക്കി നില്‍ക്കുന്നു: മൃതാവസ്ഥയില്‍ ചൈതന്യം ശരീരത്തില്‍ നിന്നു നഷ്ടമായി എന്നു പറയാമെങ്കിലും ഊര്‍ജ്ജം അതില്‍ ബാക്കിയുണ്ടെന്നു അനുമാനിക്കേണ്ടതല്ലേ? അല്ലെങ്കില്‍ ആ മൃതശരീരം മറ്റു ജീവികള്‍ക്ക് ആഹാരമാക്കാന്‍ സാധിക്കില്ലല്ലോ. അപ്പോള്‍ മൃതശരീരത്തിലും ഊര്‍ജ്ജം ഏതോ രൂപത്തില്‍ ഉണ്ടെന്നു വ്യക്തം. വൈദ്യുതിയുടെ സാന്നിധ്യം ജീവനുള്ള വേളയില്‍ ശരീരത്തില്‍ തെളിയിക്കാമെങ്കിലും മൃതാവസ്ഥയില്‍ അതുണ്ടാവില്ലല്ലോ. അങ്ങനെ വരുമ്പോള്‍ വൈദ്യുതിയും ഊര്‍ജ്ജമാണെങ്കിലും ഈ ഘട്ടത്തില്‍ ചൈതന്യത്തെ(വൈദ്യുതിയെ)കേവല ഊര്‍ജ്ജത്തില്‍ നിന്നും ഉയര്‍ന്ന തലത്തില്‍ ഉള്ള സംജ്ഞാകരണത്തിലൂടെ വ്യതിരിക്തമാക്കി അവതരിപ്പിക്കേണ്ടതും അവശ്യം ആവശ്യമല്ലേ?
    ലേഖകന്‍റെ വിശദീകരണവും ഭാവിയില്‍ ഇത്തരം ഈടുറ്റ വിഷയങ്ങളുടെ ചര്‍ച്ചയും പ്രതീക്ഷിക്കുന്നു. നന്ദി.

    ReplyDelete
    Replies
    1. സന്തോഷ്‌ എഴുതിയത് ഇങ്ങനെയാണല്ലോ? "മൃതാവസ്ഥയില്‍ ചൈതന്യം ശരീരത്തില്‍ നിന്നു നഷ്ടമായി എന്നു പറയാമെങ്കിലും ഊര്‍ജ്ജം അതില്‍ ബാക്കിയുണ്ടെന്നു അനുമാനിക്കേണ്ടതല്ലേ? അല്ലെങ്കില്‍ ആ മൃതശരീരം മറ്റു ജീവികള്‍ക്ക് ആഹാരമാക്കാന്‍ സാധിക്കില്ലല്ലോ. അപ്പോള്‍ മൃതശരീരത്തിലും ഊര്‍ജ്ജം ഏതോ രൂപത്തില്‍ ഉണ്ടെന്നു വ്യക്തം."

      ഇതിനു ഞാന്‍ മറുപടി എഴുതാം.
      ഊര്‍ജം എന്ന് ഞാന്‍ ഉദ്ദേശിച്ചത് ജീവചൈതന്യത്തെയാണ്. ഒരു ജീവിയുടെ ശവം ആണല്ലോ മറ്റു ജീവികള്‍ തിന്നുന്നത്? ശവത്തില്‍ ജീവചൈതന്യം ഉണ്ടാകില്ലല്ലോ? ഉണ്ടെങ്കില്‍ അത് ശവം ആകില്ലല്ലോ? (ഭാരതീയതത്വശാസ്ത്രത്തിന്‍റെ ഭാഷയില്‍ ജീവചൈതന്യം അതായത് ശിവം നഷ്ടപ്പെട്ടതു ശവം.)

      മേല്‍പ്പറഞ്ഞ ചൈതന്യത്തിനപ്പുറം മരണശേഷവും ശരീരത്തില്‍ അവശേഷിക്കുന്ന ഒരു ജീവചൈതന്യത്തെപ്പറ്റി ഞാന്‍ അജ്ഞനാണ്.
      ജീവചൈതന്യം (അല്ലെങ്കില്‍ മറ്റൊരു ചൈതന്യം) ഇല്ലാത്ത ശരീരം ആണ് മറ്റു ജീവികള്‍ ആഹാരമാക്കുന്നതെന്നാണ് എന്‍റെ ധാരണ. തെറ്റാകാം. വിശദമാക്കി മനസ്സിലാക്കിത്തന്നാല്‍ ആ അറിവ്‌ സ്വീകരിക്കുന്നതില്‍ സന്തോഷമേയുള്ളൂ.

      പിന്നെ ഉപനിഷത്തിന്‍റെ ഭാഷയാണ്‌. അതനുസരിച്ച് ഈ ലോകത്തില്‍ ബ്രഹ്മം എന്നൊന്ന് മാത്രമേയുള്ളൂ. അതിന്‍റെ വിഭിന്ന രൂപങ്ങള്‍ മാത്രമാണ് എല്ലാം. ആ വഴിക്ക് ചിന്തിച്ചാല്‍ കല്ലും മണ്ണും ജീവജാലങ്ങളും ഗ്രഹ, നക്ഷത്രങ്ങളും എല്ലാം അത് മാത്രമാണ്. (അതുകൊണ്ടു തന്നെ ശവവും ബ്രഹ്മത്തിന്റെ ഒരു ഭാവം മാത്രം.) പക്ഷെ അത് മനസ്സിലാക്കാന്‍ ഒരു പരമഹംസന് മാത്രമേ കഴിയൂ. ആ അറിവിന്‍റെ തലം ഒരു സാഗരമാണെങ്കില്‍ ഞാന്‍ വെറും ഒരു തുള്ളി വെള്ളം പോലുമല്ലല്ലോ? അതുകൊണ്ട് അങ്ങനെയുള്ള വിഷയം വിശദീകരിക്കാന്‍ എനിക്ക് കഴിയില്ല.

      (പിന്നെ ഒരു ശവം ചീഞ്ഞളിയണമെങ്കില്‍ അതിന്മേല്‍ അണുക്കള്‍ പ്രവര്‍ത്തിക്കണം. അവയെപ്പറ്റിയാണോ സന്തോഷ്‌ പറഞ്ഞത്?

      Delete
    2. manusha sareerathil 3 khadakagngal untu, sareeram,jeevan,admavu.marikumpol admavu,pinnejeevan{panchapranan-mar},sheshikunnathu panchabhodanirmitha sareeram..,admavu matorisareeram sweekarichukondu aeetho orammayude udarathilekkupokunnu,avide roopapetuvarunna jeevan ulla sareerathileku pravesikunu(5th month)apol admavu punarjenikunu.adyasareerathile jeevan chandranilekku pokukayum chandra kiranangalai bhoomiyil pathikukayum sasya jalangaliloode purushan bhakshichu redhasai yoniyil pathikunu.sareeram panchabhothangalai verpiriyunnu.call APORVANJANI APPAJI 9447714087

      Delete