Wednesday, December 19, 2012

നിയമനിര്‍മ്മാണസഭകളില്‍ നിന്നുള്ള ഇറങ്ങിപ്പോക്ക്‌ (Walk-out) ശരിയാണോ?


നിയമനിര്‍മ്മാണസഭകളില്‍ നിന്നുള്ള ഇറങ്ങിപ്പോക്ക്‌ (Walk-out) ശരിയാണോ?
      ഇന്ത്യയില്‍ അസ്സംബ്ലി, പാര്‍ലമെന്റ് എന്നീ സ്ഥാപനങ്ങളിലേക്ക് പ്രതിനിധികളെ തെരഞ്ഞെടുത്തയക്കുന്ന ജനങ്ങള്‍ തങ്ങളുടെ അഭിലാഷപൂര്‍ത്തീകരണത്തിനായി പ്രവര്‍ത്തിക്കുമെന്ന് വിശ്വസിക്കുന്നവര്‍ക്കാണ് വോട്ടു ചെയ്യുന്നത്. അതായത് പൊതുജനങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാനാണ് ഒരാള്‍ ജനപ്രതിനിധി ആകുന്നത് എന്ന് സാരം.
 പക്ഷെ പതുക്കെപതുക്കെ കാര്യങ്ങള്‍ മാറിമറിഞ്ഞു. ജനപ്രതിനിധികളെ കാണാന്‍ തെരഞ്ഞെടുത്തവര്‍ കാത്തുനിന്നു! തങ്ങളുടെ നീറുന്ന പ്രശ്നങ്ങള്‍ ഒരു സൌജന്യം ചോദിക്കുന്ന രീതിയില്‍ അവരെ അറിയിക്കാനും കാര്യം സാധിച്ചാല്‍ അത് ജനപ്രതിനിധിയുടെ സൌജന്യമെന്ന രീതിയില്‍ അവരെ പുകഴ്ത്താനും തുടങ്ങി. സ്വന്തം നിയോജകമണ്ഡലത്തിന്‍റെ ആവശ്യങ്ങള്‍ നിര്‍വഹിക്കാനായി എം.പി. ഫണ്ടും എം.എല്‍.എ.ഫണ്ടും സൃഷ്ടിച്ചപ്പോള്‍ അതിന്‍റെ ഉപയോഗം ജനപ്രതിനിധിയുടെ സൌജന്യമെന്ന നിലയില്‍ സ്വീകരിക്കാന്‍ തുടങ്ങിയത് ഇവിടുത്തെ ജനങ്ങളുടെ മനസ്സില്‍ പണ്ടെങ്ങോ വന്നുനിറഞ്ഞ, ഇന്നും നിലനില്‍ക്കുന്ന അടിമത്വമനോഭാവം കാരണം ആയിരിക്കണം. പൊതുഫണ്ടില്‍നിന്നും എം.പി. ഫണ്ട്/ എം.എല്‍.എ.ഫണ്ട് എന്നീ പേരുകളില്‍ പണം ചെലവാക്കി നിര്‍മ്മിക്കുന്ന കെട്ടിടത്തിന്മേല്‍ ജനപ്രതിനിധിയുടെ പേര് എഴുതിവയ്ക്കുന്നത് മറ്റൊരു രീതിയിലും ന്യായീകരിക്കാനാകില്ല. ഇതേ അടിമത്വമനോഭാവം തന്നെയാണ്
ഇവിടുത്തെ പ്രധാനമന്ത്രിയുടെ മരുമകളായി ഇന്ത്യയില്‍ വന്നിട്ടും പതിനഞ്ചുവര്‍ഷം ഇന്ത്യന്‍ പൌരത്വം പോലുമെടുക്കാന്‍ കൂട്ടാക്കാതിരുന്ന ഒരു വിദേശിവനിതയുടെ കാല്‍ക്കല്‍ ഇന്ത്യയെത്തന്നെ അടിയറ വയ്ക്കാനും അവരുടെ മകന് പാര്‍ട്ടിയില്‍/സര്‍ക്കാരില്‍ ഏതു സ്ഥാനം വേണമെന്ന് സ്വയം തീരുമാനിക്കാന്‍ ഇന്ത്യയില്‍ മറ്റാര്‍ക്കുമില്ലാത്ത അവകാശം കൊടുത്തതും.

     സാധാരണനിലയില്‍ ഒരു നിയമം പാസ്സായാല്‍ അത് സാധാരണക്കാരന് ഗുണം ചെയ്യുമോ അതോ ദോഷം ചെയ്യുമോ എന്നു മാത്രമേ തീരുമാനിക്കാനുള്ളു. അത് ചര്‍ച്ചയിലൂടെ, ജനപ്രതിനിധികളുടെ അനുഭവസമ്പത്തിന്‍റെ വെളിച്ചത്തില്‍ തീരുമാനിക്കാവുന്നതേയുള്ളുതാനും. സത്യം അതായനിലക്ക് ആയിരക്കണക്കിന് രാഷ്ട്രീയപ്പാര്‍ട്ടികള്‍ എന്തിനുവേണ്ടി രൂപീകരിക്കപ്പെടുന്നു? ഉത്തരം ഒന്നേയുള്ളൂ. ആരുടെയൊക്കെയോ സ്വാര്‍ത്ഥതാപൂര്‍ത്തീകരണം. അതിനു നിന്നുകൊടുക്കുന്നതാണ് ഇവിടുത്തെ സാധാരണക്കാരന്‍റെ തെറ്റ്. അവന്‍റെ നേതാക്കന്മാരെപ്പോലെ അവനും സ്വാര്‍ത്ഥതയുടെ ഇരയാകുന്നു. സ്വന്തം അവകാശം നേടുമ്പോഴും അത് ജനപ്രതിനിധിയുടെയും ഭരിക്കുന്നവരുടെയും ഔദാര്യമാണെന്ന് ചിന്തിക്കാനാണ് പൊതുജനത്തിനു ഇഷ്ടം.
ഒരു ബില്ല് നിയമനിര്‍മ്മാണസഭയില്‍ വന്നാല്‍ അതിനെ സപ്പോര്‍ട്ട് ചെയ്യുക അല്ലെങ്കില്‍ എതിര്‍ക്കുക എന്നീ നിലപാടുകള്‍ മനസ്സിലാക്കാം. പക്ഷെ വോട്ടെടുപ്പ്‌ സമയത്ത് എന്തെങ്കിലും ന്യായം പറഞ്ഞ്‌ സഭയില്‍ നിന്നും ഇറങ്ങിപ്പോകുന്ന നടപടിയെ എങ്ങനെ ന്യായീകരിക്കാനാകും? തെരഞ്ഞെടുത്തയച്ചവരെ അവഹേളിക്കുന്നതിനു തുല്യമല്ലേ അത്?
ഇതിനെതിരെ ജനങ്ങള്‍ പ്രതികരിക്കണം. അങ്ങിനെ ഇറങ്ങിപ്പോക്ക്
നടത്തുന്നവരുടെ മെമ്പര്‍ സ്ഥാനം ക്യാന്‍സല്‍ ചെയ്യാനും പിന്നീട് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍നിന്നു അവരെ അയോഗ്യരാക്കാനും നിയമമുണ്ടാകണം. സ്വന്തം ശമ്പളവും അലവന്‍സും മറ്റും സ്വയം നിശ്ചയിക്കുന്ന ഇവര്‍ തോന്നുമ്പോള്‍ സഭയില്‍ നിന്നും ഇറങ്ങിപ്പോകുകകൂടി ചെയ്‌താല്‍ പിന്നെ അവര്‍ക്ക്‌ വോട്ടുചെയ്തവര്‍ക്ക് എന്താണൊരു വില?

കൃഷ്ണ

1 comment:

  1. സാധാരണനിലയില്‍ ഒരു നിയമം പാസ്സായാല്‍ അത് സാധാരണക്കാരന് ഗുണം ചെയ്യുമോ അതോ ദോഷം ചെയ്യുമോ എന്നു മാത്രമേ തീരുമാനിക്കാനുള്ളു. അത് ചര്‍ച്ചയിലൂടെ, ജനപ്രതിനിധികളുടെ അനുഭവസമ്പത്തിന്‍റെ വെളിച്ചത്തില്‍ തീരുമാനിക്കാവുന്നതേയുള്ളുതാനും.

    ഒരിയ്ക്കലും നടക്കാത്ത മനോഹരസ്വപ്നം
    “മകനേ, ഇതിന്ത്യയുടെ ഭൂപടം.....”
    എന്ന കവിതപോലെ.

    ReplyDelete