Saturday, November 5, 2011

ദരിദ്രവാസിയും പ്രവാസിയും തമ്മിലുള്ള ദൂരം = 40 കി.മീ.

അമ്പലവാസി, അയല്‍വാസി, ദരിദ്രവാസി... പ്രവാസി!!!
കേരളം എന്ന ഇട്ടാവട്ടത്തില്‍ എത്ര എത്ര വാസികള്‍.   
ഏതൊരു ചെറുപ്പക്കാരനെയും പോലെ ഗള്‍ഫ് മോഹം എന്നിലും ഉണ്ടായിരുന്നു.ഗള്‍ഫില്‍ പോകണം, അറിയപ്പെടുന്ന പ്രവാസി ആകണം, കോടി കോടി സമ്പാദിക്കണം, അങ്ങനെ സമ്പാദിച്ചു സമ്പാദിച്ചു ഒരു പണക്കാരനാകണം, ബസ്സ് വാങ്ങണം, ലോറി വാങ്ങണം, ആനേ വാങ്ങണം... ഹോ, എത്ര എത്ര മോഹങ്ങള്‍.
എന്നാല്‍ ഒടുവില്‍ ബാംഗ്ലൂര്‍ എന്ന ദേശത്ത്, ഒരു ചെറിയ സോഫ്റ്റ്വെയര്‍ കമ്പനിയില്‍ എഞ്ചിനിയര്‍ എന്ന് അറിയപ്പെടാനായിരുന്നു എനിക്ക് വിധി.അങ്ങനെ ഇരിക്കെയാണ്‌ എന്നിലെ ഗള്‍ഫ് മോഹം പിന്നെയും തല പൊക്കിയത്.കൂടെ ഒരു ചോദ്യവും..
ഏത് രാജ്യത്ത് പോകണം??
സൌദി ഈസ്സ് എ ഡേര്‍ട്ടി കണ്ട്രി...
അവിടെ കള്ള്‌ കുടിച്ചാല്‍ തല വെട്ടുമത്രേ!!!
ദുബായ് ഈസ്സ് എ നോട്ടി കണ്ട്രി...
അവിടെ കാശ് പോവാന്‍ നൂറ്‌ വഴിയുണ്ടത്രേ!!
പിന്നെയോ?ആ ചോദ്യത്തിനുള്ള ഉത്തരമായിരുന്നു ഖത്തര്‍.
സൌദിയുടെ സ്ട്രിക്റ്റും, ദുബായുടെ ഫിറ്റും ഉള്ള കണ്ട്രി.അങ്ങനെ അടിയന്‍ അവിടേക്ക് പോകുവാന്‍ തീരുമാനിച്ചു.
എന്നാല്‍ അതത്ര എളുപ്പമായിരുന്നില്ല, ആദ്യം പാസ്പോര്‍ട്ട് വേണം, പിന്നെ വിസ വേണം, അതേ പോലെ അവിടൊരു ജോലി വേണം..
എത്രയെത്ര കടമ്പകള്‍!!!
ഒടുവില്‍ ബാല്യകാല സുഹൃത്തും, ഇപ്പോള്‍ ഖത്തറില്‍ അറബിയുടെ കീഴില്‍ ജോലി ചെയ്യുന്നവനുമായ ശേഖര്‍ അതിനു എന്നെ സഹായിച്ചു, അവന്‍റെ കമ്പനിയിലെ ഐടി മാനേജരായി അവന്‍ എനിക്കൊരു ജോലി തരപ്പെടുത്തി, തരക്കേടില്ലാത്ത ശമ്പളവും.
അന്ന് തന്നെ കമ്പനിയില്‍ രാജി കത്ത് നല്‍കി.
ഹോ, സോറി.
ഐടി കമ്പനിയില്‍ രാജി കത്ത് നല്‍കി എന്ന് പറയാന്‍ പാടില്ല, 'പേപ്പര്‍ ഇട്ടു' എന്നാണ്‌ ശരിയായ പ്രയോഗം.അതായത്, 'സാര്‍ ഈ കമ്പനിയിലെ സേവനം എന്നെ ഉയരങ്ങളില്‍ എത്തിച്ചു എന്നും, ഇനി ഉയരാന്‍ സ്ഥലമില്ലാത്തതിനാല്‍ വിശ്രമ ജീവിതം ആഗ്രഹിക്കുന്നുവെന്നും' കമ്പിനിയെ ബോധിപ്പിച്ചു കൊണ്ടുള്ള ഒരു മെയില്‍ അയക്കുക എന്ന പ്രോസസ്സ്.
ഇങ്ങനെ പേപ്പര്‍ ഇട്ട് കഴിഞ്ഞാല്‍ പിന്നെ മൂന്ന് കടമ്പയുണ്ട്...
 
ഒന്നാം കടമ്പ, നോട്ടീസ് പിരീഡ് :
അതായത് നമ്മള്‍ ഇത്ര നാളും ചെയ്ത ജോലി മറ്റുള്ളവര്‍ക്ക് പകര്‍ന്ന് കൊടുക്കാന്‍ വേണ്ടി ഒരു മാസം കൂടി കമ്പനിയെ സേവിക്കണം.എന്നാല്‍ ഞാന്‍ പ്രത്യേകിച്ച് പണി ഒന്നും ചെയ്തിട്ടില്ലെന്ന് കമ്പനിക്ക് അറിയാവുന്നതിനാലും, ഞെക്കി പിഴിഞ്ഞാല്‍ പോലും എന്നില്‍ നിന്ന് ഒരു വിവരവും ലഭിക്കാന്‍ വഴിയില്ലെന്ന് കമ്പനിക്ക് ബോധ്യം ഉള്ളതിനാലും എനിക്ക് നോട്ടീസ് പിരീഡ് അവര്‍ മൂന്ന് ദിവസമായി വെട്ടി ചുരുക്കി.ഒരുപക്ഷേ വെറുതെ ഞാന്‍ കമ്പ്യൂട്ടര്‍ ഓണ്‍ ചെയ്ത് ഒരു മാസത്തെ കറന്‍റ്‌ കളയുന്നതിലും നല്ലത് ഇതാണെന്ന് അവര്‍ ചിന്തിച്ചു കാണും.

രണ്ടാം കടമ്പ, ക്ലിയറന്‍സ് സര്‍ട്ടിഫിക്കേറ്റ് :
ഇത് പ്രത്യേകിച്ച് ഒന്നുമില്ല, എല്ലാ ഡിപ്പാര്‍ട്ട്‌മെന്‍റിലും നടന്ന് ഞാനൊന്നും തല്ലി പൊട്ടിക്കുകയോ, നശിപ്പിക്കുകയോ ചെയ്തില്ല എന്ന് ഒപ്പിട്ട് വാങ്ങിക്കണം.
ഡെവലപ്പ്‌മെന്‍റ്‌, ഫിനാന്‍സ്, എച്ച്.ആര്‍, അങ്ങനെ ഒടുവില്‍ ലൈബ്രറിയിലെത്തി..
ലൈബ്രേറിയന്‍റെ മുഖത്തൊരു ചോദ്യഭാവം:
"
എന്താ?"
"
ക്ലിയറന്‍സ് സര്‍ട്ടിഫിക്കേറ്റില്‍ ഒരു ഒപ്പ് വേണം"
"
ആരാ?"
"
ഞാന്‍ മനു, ഇവിടുത്തെ ഒരു എംപ്ലോയിയാ"
ഒപ്പിടാന്‍ പേപ്പര്‍ വാങ്ങിയപ്പോള്‍ ഒരു പുച്ഛസ്വരത്തില്‍ അയാള്‍ പറഞ്ഞു:
"
ഇത്ര നാളും ഇങ്ങോട്ടൊന്നും കണ്ടിട്ടില്ലല്ലോ?"
അതായത് എഴുത്തും വായനയും ഇല്ലാത്ത ഒരു ഏഴാം കൂലിയാണ്‌ ഞാനെന്ന് വ്യംഗ്യാര്‍ത്ഥം.ഒപ്പിട്ട് പേപ്പര്‍ കൈയ്യില്‍ കിട്ടുന്ന വരെ ഒന്നും മിണ്ടിയില്ല, പേപ്പര്‍ കിട്ടിയപ്പോള്‍ പതിയെ ചോദിച്ചു:
"
സാര്‍ എന്താണാവോ ഇവിടിരിക്കുന്നത്?"
"
ലൈബ്രേറിയന്‍ ലൈബ്രറിയില്‍ അല്ലേ ഇരിക്കേണ്ടത്?" അയാളുടെ മറുചോദ്യം.
അത് കേട്ടതും, ടേബിളില്‍ കിടക്കുന്ന നാലു പേപ്പറിലും, അലമാരയില്‍ ഇരിക്കുന്ന പത്ത് ബുക്കിലും നോക്കിയട്ട്, മുഖത്ത് മാക്സിമം പുച്ഛഭാവം വരുത്തി ഞാന്‍ ചോദിച്ചു:
"
അപ്പോ ഇതിനാണ്‌ ലൈബ്രറി എന്ന് പറയുന്നത്.അല്ലേ?"
ഠിം!!!!
ലൈബ്രേറിയന്‍റെ മുഖത്ത് ചോരമയമില്ല.

മൂന്നാം കടമ്പ, എക്സിറ്റ് ഇന്‍റര്‍വ്യൂ :
ഏതൊരു എംപ്ലോയിയും കമ്പനി വിട്ട് പോകുന്നതിനു മുമ്പേ, അവരെ അവിടെ തന്നെ നിലനിര്‍ത്താന്‍ വല്ല വഴിയും ഉണ്ടോന്ന് അറിയാനുള്ള അവസാന ശ്രമം.എച്ച്.ആര്‍ മേഡവും, പ്രോജക്റ്റ് മാനേജറും കൂടിയാണ്‌ സാധാരണ ഇത് ചെയ്യുന്നത്.
"
എന്താണ്‌ മനു ഈ ജോലി വിടാന്‍ കാരണം?"
ഇത് വളരെ അര്‍ത്ഥരഹിതമായ ചോദ്യമാണ്.
കാരണം ചോദിക്കുന്ന അവര്‍ക്കും, ഉത്തരം പറയാനിരിക്കുന്ന എംപ്ലോയിക്കും, വളരെ വ്യക്തമായി അറിയാം, വേറെ നല്ല ജോലിയും ശമ്പളവും കിട്ടിയട്ടാണ്‌ അവന്‍ പോകുന്നതെന്ന്.എന്നിട്ടും ഇപ്പോഴും അതേ ചോദ്യം..
എങ്കിലും സത്യം മറച്ച് വച്ച് ഞാന്‍ മറുപടി നല്‍കി:
"
ഇനി നാട്ടില്‍ പോയി കൃഷി ചെയ്ത് ജീവിക്കണമെന്നാണ്‌ ആഗ്രഹം"
എച്ച്.ആറിന്‍റെ കണ്ണ്‌ തള്ളി!!!
"
അയ്യോ, ഇത്രേം പഠിച്ചിട്ട് കൃഷി ചെയ്യുകാന്ന് വച്ചാല്‍....?"
"
പഠിച്ചതൊക്കെ ആ മേഖലയില്‍ പ്രയോഗിക്കണം എന്നാണ്‌ എന്‍റെ ലക്ഷ്യം"
"
വാട്ട് യൂ മീന്‍?"
"
ഐ മീന്‍...കോഡിംഗിലൂടെ ഞാറ്‌ നടുക, ആന്‍റിവൈറസ്സ് സോഫ്റ്റ്വെയര്‍ ഉപയോഗിച്ച് കളകള്‍ നശിപ്പിക്കുക, റോബര്‍ട്ടിനെ യൂസ് ചെയ്ത് നെല്ല്‌ പറിക്കുക, എക്സട്രാ, എക്സട്രാ..."
ഠോ ഠോ ഠോ...
തൃശൂര്‍പൂരം കഴിഞ്ഞ നിശബ്ദത.
എച്ച്.ആര്‍ മേഡത്തിനും, പ്രോജക്റ്റ് മാനേജര്‍ക്കും അനക്കമില്ല.ഒരു കാര്യവുമില്ലാതെ ആ ചോദ്യം എന്നോട് ചോദിച്ച നിമിഷത്തെ അവര്‍ ശപിക്കുകയാണെന്ന് തോന്നുന്നു.ഒടുവില്‍ കുറേ നേരത്തെ നിശബ്ദതക്ക് ശേഷം പ്രോജക്റ്റ് മാനേജര്‍ പതിയെ പറഞ്ഞു:
"
മനു ഈ കമ്പനിയില്‍ നിന്ന് പോകുന്നതില്‍ ഞങ്ങള്‍ക്ക് വളരെ വിഷമമുണ്ടു, ബിക്കോസ്..."
ബിക്കോസ്???
"
ബിക്കോസ്, യൂ ആര്‍ ആന്‍ അസറ്റ്"
ഞാനൊരു അസത്താണെന്ന്!!
അതേ, ഞാനൊരു അസത്താണ്.
ആ അസത്തിതാ ഗള്‍ഫിലേക്ക്...
വിമാനത്താവളത്തില്‍ സ്വീകരിക്കാന്‍ ശേഖറുണ്ടായിരുന്നു, അവനൊപ്പം റൂമിലേക്ക്.അന്നേദിവസം അവിടെ അന്തിയുറങ്ങി പിറ്റേന്ന് രാവിലെ ഓഫീസിലേക്ക്...
ജോലിക്ക് കേറുന്നതിനു മുമ്പേ അറബിയുടെ അനുഗ്രഹം വാങ്ങാന്‍ അങ്ങേരുടെ റൂമില്‍ കയറി.ഈ അറബി അറബീന്ന് പറയുന്ന സാധനം നമ്മള്‍ കരുതുന്ന പോലെയൊന്നുമല്ല, അവരും മനുഷ്യരാ.നീണ്ട വെള്ള നിറത്തിലുള്ള മാക്സിയുമിട്ട്, ഒരു ഊശാന്‍ താടിയും വച്ച്, ബബിള്‍ഗം ചവച്ചോണ്ടിരിക്കുന്ന അറബിയെ കണ്ടാല്‍ ഫാത്തിമ്മേടെ വീട്ടിലെ മുട്ടനാട് കസേരയില്‍ കയറി ഇരിക്കുവാണോന്ന് വരെ തോന്നി പോകും.എന്തായാലും ഫസ്റ്റ് ഇംബ്രഷന്‍ ഈസ് ദ ബെസ്റ്റ് ഇംപ്രഷന്‍ എന്ന് മനസിലോര്‍ത്ത് ഞാന്‍ പതിയെ പറഞ്ഞു:
"
ഗുഡ് മോര്‍ണിംഗ് സാര്‍"
അറബി എന്നെ ഒന്ന് നോക്കി, കണ്ണ്‌ കൊണ്ട് ഇരിക്കാന്‍ പറഞ്ഞു.എന്‍റെ സര്‍ട്ടിഫിക്കേറ്റെല്ലാം നോക്കിയട്ട് അറബി ചോദിച്ചു:
"
ദുയുനോ ഇന്താനെറ്റ്?"
കര്‍ത്താവേ!!!!
ഇതെന്ത് ഭാഷ???
അന്തം വിട്ട് നിന്ന എന്നോട് അങ്ങേര്‍ വീണ്ടും ചോദിച്ചു:
"
ദുയുനോ തൈപ്പിംങ്?"
ഇതിങ്ങനെ വിട്ടാല്‍ ശരിയാകില്ല, എനിക്ക് അറബി അറിയില്ലെന്ന് അങ്ങേരോട് പറഞ്ഞില്ലെങ്കില്‍ മൊത്തത്തില്‍ കുളമാകും.അതിനാല്‍ രണ്ടും കല്‍പ്പിച്ച് ഞാന്‍ പറഞ്ഞു:
"
ഐ ഡോണ്ട് നോ അറബി, പ്ലീസ് സ്പീക്ക് ഇന്‍ ഇംഗ്ലീഷ്"
എന്‍റെ പൊന്നു സുല്‍ത്താനേ, എനിക്ക് അറബി അറിയില്ല, ദയവായി ഇംഗ്ലീഷില്‍ സംസാരിക്കു.
അത് കേട്ടതോടെ അങ്ങേര്‍ ചാടി എഴുന്നേറ്റ് കഥകളിക്കാര്‍ കാട്ടുന്ന പോലെ ആംഗ്യവിഷേപത്തോടെ ഭയങ്കര ബഹളം.അമ്പരന്ന് പോയ ഞാന്‍ കണ്ണാടി ചില്ലിലൂടെ പുറത്തേക്ക് നോക്കി...
പൊന്നു ശേഖറെ, ഓടി വാടാ, രക്ഷിക്കടാ...
അപകടം മണത്ത് ശേഖര്‍ അകത്തേക്ക് കുതിച്ചു, അറബിയോട് എന്തൊക്കെയോ പറഞ്ഞ് ആശ്വസിപ്പിച്ച് എന്നെയും കൊണ്ട് പുറത്ത് ചാടി.

ആക്ച്വലി എന്താ സംഭവിച്ചത്??
എന്തിനാ അറബി ചൂടായത്??
ഓഫീസില്‍ കസേരയില്‍ പോയിരുന്നിട്ടും എനിക്ക് ഒരു പിടിയും കിട്ടുന്നില്ല.മറുവശത്ത് ഇരിക്കുന്ന് ശേഖറാണെങ്കില്‍ ഞാന്‍ എന്തോ മഹാ അപരാധം ചെയ്ത പോലെ ഇടക്കിടെ എന്നെ നോക്കുന്നുമുണ്ട്.ഒടുവില്‍ ശേഖര്‍ ഒന്ന് തണുത്തെന്ന് തോന്നിയപ്പോള്‍ ഞാന്‍ അടുത്ത് ചെന്ന് ചോദിച്ചു:
"
എന്താ അളിയാ പറ്റിയത്?"
"
നിനക്ക് ഇന്‍റര്‍നെറ്റ് അറിയില്ലേ?" അവന്‍റെ മറുചോദ്യം.
"
അറിയാം"
"
പിന്നെ 'ഡു യൂ നോ ഇന്‍റര്‍നെറ്റ്' എന്ന് അറബി ചോദിച്ചപ്പോ നീ മിണ്ടാഞ്ഞത് എന്താ?"
ങ്ങേ!!!
അറബി അങ്ങനെ ചോദിച്ചോ?
അറബിയുടെ ആദ്യ ചോദ്യം മനസില്‍ ഒന്ന് അലയടിച്ചു...
ദുയുനോ ഇന്താനെറ്റ്?
ദു യു നോ ഇന്താനെറ്റ്??
ഡു യു നോ ഇന്തര്‍നെറ്റ്???
കര്‍ത്താവേ!!!!!
ഇതെന്ത് ചോദ്യം??
അപ്പോ എന്തായിരുന്നു അടുത്ത ചോദ്യം..
രണ്ടാമത്തെ ചോദ്യം തനിയെ ഒന്ന് ഡീക്കോട് ചെയ്ത് നോക്കി..
ദുയുനോ തൈപ്പിംങ്?
ദു യു നോ തൈപ്പിംങ്??
ഡു യു നോ ടൈപ്പിംഗ്???
വാവൂ..., സന്തോഷമായി ശേഖരേട്ടാ, സന്തോഷമായി.
നല്ല പച്ച അറബി പോലെ ഇംഗ്ലീഷ് പറഞ്ഞിരുന്ന ആ മഹാനോടാണ്‌ ഞാന്‍ അറബി അറിയില്ലെന്നും, ഇംഗ്ലീഷില്‍ സംസാരിക്കണമെന്നും വെച്ച് കാച്ചിയത്.ദൈവമേ, 'ഫസ്റ്റ് ഇംപ്രഷന്‍ ഈസ് ദി ബെസ്റ്റ് ഇംപ്രഷന്‍' എന്ന തത്വം ശരിയാണെങ്കില്‍ അങ്ങേര്‍ക്ക് എന്നെ കുറിച്ച് നല്ല മതിപ്പ് ആയി കാണും.

എന്‍റെ കഷ്ടകാലം അവിടെ ആരംഭിക്കുകയായിരുന്നു...
ഐ.ടി മാനേജര്‍ എന്ന പേരും, കമ്പ്യൂട്ടറിന്‍റെ മോണിറ്റര്‍ തുടക്കുന്ന പണിയും!!
എങ്കിലും കിട്ടുന്ന ശമ്പളവും, സമ്പാദിക്കാനുള്ള മോഹവും എന്നെ വീണ്ടും അവിടെ പിടിച്ച് നിര്‍ത്തി.അങ്ങനെ ഇരിക്കെ ഒരു ദിനം...
"
എടാ അറബി നിന്നെ വിളിക്കുന്നു" ശേഖര്‍.
"
എന്നാത്തിനാ?"
"
ഈ കമ്പനി എഴുതി തരാനായിരിക്കും"
പോടാ പുല്ലേ!!!
റൂമില്‍ ചെന്നപ്പോല്‍ അറബി കാര്യം അവതരിപ്പിച്ചു.മെയിന്‍ ഓഫീസിലെ കമ്പ്യൂട്ടറില്‍ നിന്ന് അറബിയുടെ വീട്ടിലെ കമ്പ്യൂട്ടറിലേക്ക് ഒരു കണക്ഷന്‍ വേണമത്രേ.അതിനു ഞാന്‍ ഒരു വയര്‍ വലിച്ച് കണക്ഷന്‍ കൊടുക്കണം പോലും.
യെസ് സാര്‍, ഐ വില്‍ ഡൂ.
തിരികെ ശേഖറിന്‍റെ അടുത്ത് എത്തിയപ്പോള്‍ അവന്‍ പറഞ്ഞു:
"
അറബിയുടെ വീടും ഈ ഓഫീസും തമ്മില്‍ നാല്‍പ്പതു കിലോമീറ്റര്‍ ദൂരമുണ്ട്"
കടവുളേ!!!
നാല്‍പ്പത് കിലോമീറ്റര്‍ വയര്‍ വലിക്കാനോ??
തല കറങ്ങുന്ന പോലെ തോന്നി, താഴെ വീഴാതിരിക്കാന്‍ ശേഖറിന്‍റെ കൈയ്യില്‍ പിടിച്ചു.ബോധം വന്നപ്പോല്‍ തിരികെ ചെന്ന് സുരേഷ് ഗോപിയെ മനസില്‍ ധ്യാനിച്ച് ഞാന്‍ പറഞ്ഞു:
"
സാര്‍, ഇറ്റ് ഈസ് ഇംപോസിബിള്‍"
"
നത്തിംഗ് ഈസ് ഇംപോസിബിള്‍" അറബി.
"
ദെന്‍, ദിസ് ഈസ് നത്തിംഗ്" ഞാന്‍.
അതില്‍ ഞാന്‍ സ്ക്കോര്‍ ചെയ്തു, എനിക്ക് നൂറ്‌ മാര്‍ക്ക് അറബിക്ക് പൂജ്യം മാര്‍ക്ക്.അരമണിക്കൂറിനുള്ളില്‍ അറബി തിരിച്ച് സ്ക്കോര്‍ ചെയ്തു, എനിക്ക് എക്സിറ്റ് അടിച്ചു.ഇപ്പോള്‍ അറബിക്ക് നൂറ്‌ മാര്‍ക്ക് എനിക്ക് പൂജ്യം മാര്‍ക്ക്.സുരേഷ് ഗോപിയെ മനസില്‍ ധ്യാനിച്ച് ഞാന്‍ പറഞ്ഞ ഡയലോഗ് എന്‍റെ ജീവിതം ഗോപിയാക്കി.തുടര്‍ന്ന് ശേഖറിനു നന്ദി പറഞ്ഞ്, അറബിയെ തന്തക്ക് വിളിച്ച്, തിരികെ നാട്ടിലേക്ക്..
ഇനി അറബി നാട്ടില്‍ നിന്ന് ജോലി ചെയ്യാന്‍ എന്‍റെ പട്ടി വരും.
എനിക്ക് ചേര്‍ന്നത് ഇന്ത്യയാണ്..

ഭാരത്മാതാ കീ ജയ്.

"
ഭാരതമെന്ന് കേട്ടാല്‍ അഭിമാനപൂരിതമാകണം അന്തരംഗം
കേരളമെന്ന് കേട്ടാലോ തിളക്കണം ചോര ഞരമ്പുകളില്‍"

ജയ് ഹിന്ദ്.

Sreekumar Punnoor

Raslaffan,Qatar...................

7 comments:

  1. ഇതു താന്ടാ കതൈ.
    നന്നായിട്ടുണ്ട്. ഇനിയും എഴുതുക,
    സ്നേഹപൂര്‍വ്വം : കൃഷ്ണന്‍ കുട്ടി.

    ReplyDelete
  2. ശ്രികുമാര്‍ ചേട്ടാ തകര്‍ത്തു......

    ReplyDelete
  3. ഇന്തര്‍നേത്, തോത്തല്‍, തെന്ധര്‍, കൊത്തെശന്‍ ഇതിന്റെയൊക്കെ ഇടയില്‍ കിടന്നു ശ്വാസം മുട്ടുന്ന ഒരു പ്രവാസിയാണ് നമ്മളും. നന്നായി എഴുതി ചേട്ടാ..തുടരുക.

    ReplyDelete
  4. അറബിയെ കണ്ടപ്പഴെങ്കിലും ഞരമ്പില്‍ ചോര തിളച്ചത് ഭാഗ്യം .ശ്രീകുമാര്‍ യെഴുതിയത് അടിപൊളി .വായിക്കാന്‍ നല്ല രസം തോന്നി

    രശ്മി ജയറാം

    ReplyDelete
  5. ശ്രീ ,ഇപ്പോഴാണ് ശെരികും ഗള്ഫിലെ ജോല്യെകുറിച്ചു ഏകദേശം ഒരു രൂപം കിട്ടിയത് ....ചുമ്മാതല്ല എല്ലാവരും ഗള്ഫിലേക് പോകുന്നത് ,എഴുത്തും,വായനയും അറിയാത്ത പാവം അറബിയെ പറ്റിച്ചു ജീവികാമല്ലോ... ഞാന് ഇതുവരെ ഗള്ഫില് പോകേണ്ടന്നു വിചാരിച്ചു ഇരിക്കുവായിരുന്നു ഇനിയും ഒന്ന് പോയെകമെന്നു വിചാരികുകയാണ് ......ഞാന് ശെരികും ഇ കഥ ആസ്വതിച്ചു....എഴുതിയ രീതി ശെരികും അടിപൊളി ആയിരുന്നു ..ഇനിയും ഇതുപോലുള്ള രേസകരമായ കഥ പ്രതീഷിക്കുന്നു ...

    ReplyDelete
  6. Thank u 4 sharing experience as a story. Humor sense kept throughout. Keep it up.

    ReplyDelete
  7. സാര്‍, ഇറ്റ് ഈസ് ഇംപോസിബിള്‍"
    "നത്തിംഗ് ഈസ് ഇംപോസിബിള്‍" അറബി.
    വായിക്കാതെ പോയെങ്കില്‍ വല്യ നഷ്ടമായേനെ.
    അതുഗ്രന്‍!!!!

    ReplyDelete