Saturday, December 31, 2011

നവവത്സരാശംസകള്‍


നവവത്സരാശംസകള്‍
എല്ലാവര്‍ക്കും സന്തോഷകരമായ നവവത്സരാശംസകള്‍.
ഒരു പഴയ ചരിത്രസംഭവം:

1920 കളിലെ ഗ്രേറ്റ് ഡിപ്രഷന്‍ ആണ് വിഷയം.
അമേരിക്കയാണ് ഇതിലെ കഥാനായകന്‍.

സാമ്പത്തികമാന്ദ്യം അമേരിക്കയെ ആകെ പിടിച്ചുലച്ചു. ആര്‍ക്കും തൊഴിലില്ല. ആരുടെ പക്കലും പണമില്ല. സാധനങ്ങള്‍ക്ക്‌ വിലയിടിഞ്ഞു. കടുത്ത ദാരിദ്ര്യം സാധാരണജനങ്ങളെയാകെ പിടിച്ചുലച്ചു. ഫാക്ടറികള്‍ ഒന്നൊന്നായി അടച്ചുപൂട്ടാന്‍ തുടങ്ങി. കാരണം അവരുടെ ഉത്പന്നങ്ങള്‍ വാങ്ങാന്‍ ആരുടെ പക്കലും പണമില്ല.

കഴിവുറ്റ സാമ്പത്തികശാസ്ത്രജ്ഞരെ സെക്രട്ടറി സ്ഥാനത്തു നിയോഗിച്ചു. പക്ഷെ അവര്‍ സകല കഴിവും പ്രയോഗിച്ചിട്ടും സ്ഥിതിഗതികള്‍ വഷളായികൊണ്ടേയിരുന്നു. ഇനി പരീക്ഷിക്കാന്‍ ഒരടവും ബാക്കിയില്ലെന്നായി.

ഇനിയെന്തുചെയ്യും?

ഇനി ഒരു അവസാനപരീക്ഷണം നടത്തിനോക്കാമെന്നു പ്രസിഡന്‍റ് തീരുമാനിച്ചു. സാമ്പത്തികശാസ്ത്രപരീക്ഷകളില്‍ പരാജയപ്പെട്ട ഒരാളെ സാമ്പത്തികകാര്യസെക്രട്ടറിയായി അവരോധിച്ചു.

കക്ഷിക്ക് പ്രത്യേക പണിയൊന്നുമില്ലല്ലോ? അദ്ദേഹം രാജ്യമാകെ ഒരു പര്യടനം നടത്തി.
ഒരുത്തരും പണിചെയ്യാതെ വീടുകളിളിരിക്കുന്നു. കാരണം ചോദിച്ചപ്പോള്‍ അവര്‍ പറഞ്ഞു: “പണിയില്ലാതെ എങ്ങനെ പണമുണ്ടാകും? പണമില്ലാതെ എങ്ങനെ ഭക്ഷണം ലഭിക്കും?”

മന്ത്രി (സെക്രട്ടറി) തലസ്ഥാനത്തെത്തി. ബന്ധപ്പെട്ടവരെയെല്ലാം വിളിച്ചുകൂട്ടി.

“ഭക്ഷണം വാങ്ങാന്‍ ആരുടെ കൈവശവും പണമില്ലാത്തതാണ് ഇതിന്‍റെയെല്ലാം കാരണം. അതിനുള്ള പരിഹാരം അവര്‍ക്ക് പണം നല്‍കുക എന്നതാണ്. പക്ഷെ വെറുതെ പണം കൊടുത്താല്‍ ആളുകള്‍ മടിയന്മാരാകും. അതുകൊണ്ട് നിങ്ങള്‍ ഒന്നുചെയ്യുക. എന്തെങ്കിലും പണി ചെയ്യിച്ചിട്ട് പണം കൊടുക്കുക. അവരോട് കുഴികുത്താന്‍ പറയുക. എന്നിട്ട് ആ കുഴികള്‍ മൂടാന്‍ പറയുക. പ്രതിഫലമായി പണം നല്‍കുക. ഉല്‍പ്പാദനത്തെപ്പറ്റി ചിന്തിക്കേണ്ട.”

‘ഇതെന്തു ഭ്രാന്ത്‌?’ ഉദ്യോഗസ്ഥര്‍ ചിന്തിച്ചു. (ഉറക്കെയല്ല, മനസ്സില്‍).

മന്ത്രിപറഞ്ഞത്‌ അവര്‍ പ്രാവര്‍ത്തികമാക്കി.

പണം ലഭിച്ച ആളുകള്‍ സാധനങ്ങള്‍ വാങ്ങാനായി തിരിച്ചു. അവര്‍ക്കായി കടകള്‍ തുറന്നുപ്രവര്‍ത്തിച്ചു. കടകളിലെ പ്രവര്‍ത്തനം പുനരാരംഭിച്ചപ്പോള്‍ ഫാക്ടറികളും തുറന്നു പ്രവര്‍ത്തനം ആരംഭിച്ചു.

കാര്യങ്ങള്‍ സാധാരണ നിലയിലായി.

നമ്മുടെ തൊഴിലുറപ്പുപദ്ധതിയിലെ പ്രവര്‍ത്തനങ്ങള്‍ കാണുമ്പോള്‍ എനിക്ക് ഓര്‍മ്മവരുന്നത് ഈ സംഭവമാണ്.

സ്ത്രീശാക്തീകരണം എന്ന ലക്‌ഷ്യം മുന്‍നിര്‍ത്തിയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക്‌ ഞാന്‍ ഒരിക്കലും എതിരല്ല. പക്ഷെ പ്രവര്‍ത്തനങ്ങള്‍ പ്രയോജനപ്രദമാകണം. ഉല്‍പ്പാദനവര്‍ദ്ധനവുണ്ടാകണം. നാടിനു മൊത്തത്തില്‍ പ്രയോജനപ്പെടണം. എങ്കിലേ അതുകൊണ്ട് എന്നെന്നേക്കും ഫലമുണ്ടാകൂ. നാടിന് ഉയര്‍ച്ചയുണ്ടാകൂ. സ്ത്രീകളുടെ ആത്മാഭിമാനം ഉണരൂ.

കാര്‍ഷികമേഖലയില്‍ പുരോഗതി ഉണ്ടാകാതെ ഇന്‍ഡ്യയെപ്പോലെ ഒരു രാജ്യത്തിന് പുരോഗതി അസാദ്ധ്യമാണെന്ന ബാലപാഠം ഉള്‍ക്കൊള്ളാന്‍ നമുക്കെല്ലാം കഴിയണം. ബഹിരാകാശത്തേക്കു നോക്കുന്നതിനോടൊപ്പം ഭൂമിദേവിയേയും കാണണം.

ഇന്ന് സാധനങ്ങള്‍ക്ക് വില കൂടിക്കൊണ്ടേയിരിക്കുന്നു. മുകളില്‍ പറഞ്ഞ സംഭവം ഉണ്ടായത്‌ സാമ്പത്തികനില താറുമാറായി സാധനങ്ങള്‍ക്ക് വിലയിടിയുകയും വാങ്ങാന്‍ ആളുകളുടെ പക്കല്‍ പണമില്ലാതാകുകയും ചെയ്തപ്പോഴാണ്.

ഇന്ത്യന്‍ സാഹചര്യങ്ങള്‍ തികച്ചും വ്യത്യസ്തമാണ്.

ഉല്‍പ്പാദനക്ഷമത കൂടിയാലേ വില നിയന്ത്രിക്കാന്‍ കഴിയൂ.

തൊഴിലുറപ്പുപദ്ധതിയിലൂടെ അതു സാധിക്കാന്‍ കഴിയണം. പക്ഷെ ആ ലകഷ്യത്തോടെയല്ലല്ലോ ഇന്ന് ആ പദ്ധതി നടപ്പിലാക്കുന്നത്?

ജോലി ചെയ്യാന്‍ ആളില്ലാതെ വെറുതെ കിടക്കുന്ന സ്ഥലങ്ങളില്‍ തൊഴിലുറപ്പുപദ്ധതിയിലൂടെ കൃഷി ചെയ്യണം. ആ വിളവിന്‍റെ ഒരു ചെറിയഭാഗം ഭൂമിയുടെ ഉടമസ്ഥന് നല്‍കിയിട്ട്, ബാക്കിയുള്ളത് നാടിന്‍റെ സ്വത്താക്കി മാറ്റണം.

ആ വിളവുകള്‍ കാണുമ്പോള്‍ തൊഴിലുറപ്പുപദ്ധതിയില്‍ പങ്കെടുത്ത സ്ത്രീകള്‍ക്ക് അഭിമാനത്തോടെ പറയാന്‍ കഴിയും: “നാടിന്‍റെ ഉയര്‍ച്ചയില്‍ ഞങ്ങളുടെ പങ്കാണിത്.”

അല്ലാതെ റോഡുകളുടെ വശങ്ങളിലെ പുല്ലുകളും ചെടികളും (ഔഷധസസ്യങ്ങള്‍ ഉള്‍പ്പടെയുള്ളവ) കോതിനശിപ്പിക്കുന്നതുകൊണ്ട് നാടിനെങ്ങനെ പുരോഗതിയുണ്ടാകും?

അതെങ്ങനെ സ്ത്രീശാക്തീകരണമാകും?
&&&&&&&&&&&&&&&&&&&&&&&&&&&&&
കൃഷ്ണ

4 comments:

  1. എല്ലാ മലയാളി സുഹൃത്തുക്കള്‍ക്കും നന്മയുടേയും ഐശ്വര്യത്തിന്‍റെയും ആയ ഒരു പുതുവര്‍ഷം ആശംസിക്കുന്നു

    ReplyDelete
  2. പുതുവര്‍ഷാശംസകള്‍ .....

    ReplyDelete
  3. പുതുവത്സരാശം സകൾ

    ReplyDelete
  4. താങ്കള്‍ പറഞ്ഞത് വളരെ ശരിയാണ്,ഇന്ത്യയെപോലെ ഒരുരാജ്യത്തിനു സാമ്പത്തികമായി വളരണമെങ്കില്‍ ഉല്‍പാദനം പ്രത്യേകിച്ച് കാര്‍ഷിക ഉല്‍പാദനം കൂടെണ്ടത് വളരെ അത്യാവശ്യമാണ്.ഇവിടെ തൊഴിലുറപ്പുപദ്ധതി എന്നല്ല എല്ലാപദ്ധതികളും തുടങ്ങുന്നത് വളരെ നല്ല വീക്ഷണങ്ങളോടും ലക്ഷ്യങ്ങളോടും കൂടി തന്നെ ആണെന്നാണ് എനിക്കു തോന്നിയിട്ടുള്ളത്..പക്ഷേ അതു നടപ്പിലാക്കി തുടങ്ങുമ്പോഴേ അതില്‍ അഴിമതിയും തുടങ്ങുകയായി.

    കാര്‍ഷികമേഖലയിലെ സ്വയംപര്യാപ്തത എന്ന കാഴച്ചപാടോടുകൂടി തന്നെയാവാം റോഡിന്‍റെ ഇരുവശങ്ങളിലും കൃഷി ഇറക്കുക എന്ന പദ്ധതി നടപ്പാക്കിയത്.അവിടേയും നമ്മള്‍ കണ്ടത് എന്താണ്,ഓരോ സ്ഥലങ്ങളിലും ആവശ്യത്തിലധികം ആള്‍ക്കാര്‍ (അതിനുള്ള ജോലി എവിടെയെങ്കിലും നടക്കുന്നുണ്ടോ?),നടീല്‍ വസ്തുക്കളുടെ ഗുണമേന്‍മ ആണ് മറ്റൊന്ന്.ഈ തൊഴിലുറപ്പുകാരില്‍ എത്രപേര്‍ പിന്നീട് അവയെ സംരക്ഷിച്ചു?ഇങ്ങനെ ഓരോ പദ്ധതികളിലായി കോടിക്കണക്കിനു രൂപ ചിലവഴിക്കുന്നതല്ലാതെ എത്ര എണ്ണം ഫലപ്രാപ്തിയില്‍ എത്തുന്നു?

    വരും വര്‍ഷങ്ങള്‍ എങ്കിലും ഇങ്ങനെ കോടികള്‍ പാഴാക്കി നാടിന്‍റെ സമ്പത്ത് വ്യവസ്ഥയെ തകിടം മറിക്കുന്ന പദ്ധതികലുടെതാവരുതെ എന്ന് നമുക്ക് പ്രാര്‍ത്ഥിക്കാം പ്രത്യാശിക്കാം.എല്ലാവര്‍ക്കും നല്ലൊരു പുതുവര്‍ഷം ആശംസിക്കുന്നു

    ReplyDelete