Saturday, September 17, 2011

ആശ്രമത്തിലേക്കൊരല്പജ്ഞാനി...

  ആശ്രമത്തിലേക്കൊരല്പജ്ഞാനി...          

ഒരിക്കല്‍ (ഞാന്‍ പ്രീ ഡിഗ്രിക്ക് പഠിക്കുന്ന കാലത്ത്) ആധ്യാത്മികതയെപ്പറ്റി കൂടുതല്‍ അറിയുവാനുള്ള ആഗ്രഹം ഭ്രാന്തോളം എത്തുമെന്ന ഘട്ടം വന്നപ്പോള്‍  ഞാന്‍ എറണാകുളത്തു നിന്നും കാലടിയിലേക്ക് വണ്ടി കയറി. മനസ്സില്‍ നിറയെ സംശയങ്ങള്‍; പക്ഷെ അവ ദൂരീകരിക്കാന്‍ ആരുമില്ലാത്ത അവസ്ഥ. കാലടിയില്‍ അദ്വൈതാശ്രമം ഉണ്ടെന്നു കേട്ടറിഞ്ഞുള്ള പോക്കാണ്. കനത്ത മഴയില്‍ അങ്കമാലിയില്‍ നിന്നു കാലടിയില്‍ എത്തിയപ്പോഴേക്കും രാത്രി ഒന്‍പതുമണി കഴിഞ്ഞിരുന്നു. അവിടെ കണ്ട ആശ്രമത്തിലേക്കു നടന്നു കയറി. (ആ ആശ്രമം അദ്വൈതാശ്രമം അല്ലായിരുന്നെന്നും  ശ്രീരാമകൃഷ്ണാശ്രമം ആയിരുന്നെന്നും  പിന്നീടാണറിഞ്ഞത്)
      എന്താ വന്നത് എന്ന ഒരു അന്തേവാസിയുടെ ചോദ്യത്തിന് കുറെ സംശയങ്ങള്‍ക്ക് ഉത്തരം വേണം; അതിനാല്‍ സ്വാമിയെ കാണണം എന്ന് പറഞ്ഞു. (ആ പതിനേഴുകാരന്റെ  സ്വരത്തില്‍ ഇന്നത്തെ ഒരു ക്വട്ടേഷന്‍കാരന്‍റെ അല്‍പത്തമോ ആയോധനകല പഠിച്ചു തുടങ്ങിയ രാജകുമാരന്‍റെ, ആയിരം പേരെ നേരിടാനുള്ള ഹുങ്കോ ഒക്കെ ഉണ്ടായിരുന്നു.) "സ്വാമി അത്താഴം കഴിച്ചു കിടക്കാനുള്ള പുറപ്പാടിലാണ്, അതിനാല്‍ നാളെ വരൂ " എന്ന മറുപടിക്ക് മുകളില്‍ എന്നിലെ ക്വട്ടേഷന്‍കാരന്‍റെ പിടിവാശി വിജയിച്ചു.
ആ രാത്രി തന്നെ വൃദ്ധനായ സ്വാമി എന്നോടു സംസാരിച്ചു...
     "എന്താണ് അറിയേണ്ടത്?" സ്വാമി സ്നേഹപൂര്‍വ്വം  എന്നോടു ചോദിച്ചു. വ്യവസ്ഥാപിത തത്വചിന്തകളിലെ എന്‍റെ സംശയങ്ങള്‍,  നിലവിലുള്ള ദൈവാരാധനയില്‍ ഞാന്‍ കണ്ടിരുന്ന  പൊരുത്തക്കേടുകള്‍, 'കൂടുതല്‍ തുകക്ക് ടിക്കറ്റെടുപ്പിച്ചു ദൈവത്തെ കൂടുതല്‍ അടുത്തു കാണിക്കുന്ന' വ്യവസായം, പ്രീഡിഗ്രി വിദ്യാര്‍ഥിയുടെ ശാസ്ത്രബോധത്തിലൂന്നിയുള്ള സ്വതന്ത്ര അധ്യാത്മിക മുന്നേറ്റങ്ങളിലെ കീറാമുട്ടികള്‍, വഴിമുട്ടലുകള്‍, ഇതെല്ലാം കൂടി ആലോചിച്ചുകൂട്ടി ഉണ്ടാക്കിയെടുത്ത മനസ്സിന്‍റെ പൊല്ലാപ്പുകള്‍, അതിനിടെ പഠനം ആത്മീയാന്വേഷണത്തില്‍ ഒലിച്ചുപോകുന്നതിന്‍റെ വെന്തുരുകല്‍... അങ്ങനെ ഒരായിരം തിരമാലകള്‍ ഒന്നായി ഒരു വലിയ സുനാമി ആയിഭവിച്ചു.
 "തട്ടിപ്പല്ലേ ഇതെല്ലാം?"  ഞാന്‍ ആവേശപൂര്‍വ്വം ചോദിച്ചു.
അദ്ദേഹം മറുപടി ഒന്നും പറയാതെ ഒരു പുഞ്ചിരിയോടെ എന്നെ നോക്കിയിരുന്നു.
എനിക്ക് ദേഷ്യം കൂടി..

"ജനങ്ങളുടെ ആദരവ്, സുഖഭക്ഷണം, താമസം, പരിചരിക്കാന്‍ ആള്‍ക്കാര്‍... കഷ്ടപ്പെടാതെതന്നെ എല്ലാം കിട്ടുമല്ലോ? അപ്പോള്‍ പിന്നെ ജഡത്വം (inertia) ബാധിക്കുക സ്വാഭാവികം മാത്രം. അല്ലേ?"
വീണ്ടും ആ അസഹ്യമായ മൌനം...
"നിങ്ങള്‍ക്കു ജനങ്ങളോട്,  സമൂഹത്തോട് ഉത്തരവാദിത്തം ഉണ്ട്. അവരുടെ ആത്മീയ അജ്ഞതയിലേക്ക് വെളിച്ചം വീശാന്‍ നിങ്ങള്‍ ബാധ്യസ്ഥരാണ്. എന്തുകൊണ്ട് സന്യാസിമാര്‍ അതു ചെയ്യുന്നില്ല?"
    "നോക്കൂ കുട്ടീ," ഏറെ നേരത്തെ മൌനം ഭഞ്ജിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു, "ആത്മീയമായ അറിവ് ആവശ്യമുള്ളവന്‍ അതു തേടിപ്പിടിക്കും; കുട്ടി ഇപ്പോള്‍ ഇവിടെ വന്നതുപോലെ.. അല്ലെങ്കില്‍ വായനയിലൂടെ, അതുമല്ലെങ്കില്‍ മനനത്തിലൂടെ... അല്ലാതെ ആരെങ്കിലും കവലപ്രസംഗം നടത്തി ജനങ്ങളെ ആത്മീയമായി ഉയര്‍ത്താന്‍ ശ്രമിച്ചാല്‍ അതിന്‍റെ ഫലപ്രാപ്തിയില്‍ സംശയമുണ്ട്‌."
എന്നിലെ അത്മീയാന്വേഷിക്ക് ഒരു ചെറിയ ആശ്വാസം തോന്നി.. അല്പം സമാധാനവും.
     ഞാന്‍ വിളിച്ചു, "സ്വാമീ, ഞാന്‍ പല ആത്മീയ പ്രബോധനങ്ങളും അറിയാനോ പിന്തുടരാനോ ശ്രമിച്ചു; പക്ഷെ അവയ്ക്കൊന്നും എന്നെ പൂര്‍ണ തൃപ്തനാക്കാന്‍ കഴിഞ്ഞില്ല" ഞാന്‍ ശ്വാസം എടുത്തിട്ട് തുടര്‍ന്നു: "അവസാനം ഞാന്‍ എന്റേതായ രീതിയില്‍ അന്വേഷണം തുടങ്ങി.
    കാണപ്പെടുന്നതില്‍ നിന്നു തന്നെ തുടങ്ങി. അതായത് എനിക്ക് കാണാവുന്ന ഏറ്റവും വലിയ ശക്തിയായ സൂര്യനില്‍ നിന്ന്
 ഭൂമിക്കും നമ്മുടെ പ്രകൃതിക്കും ആധാരം. അങ്ങനെയെങ്കില്‍ കാണാവതല്ലെങ്കിലും ആണെങ്കിലും സൂര്യനെക്കാള്‍ വലിയ ഗോളങ്ങളുണ്ടല്ലോ, മാത്രമല്ല അവയൊക്കെ ഗുരുത്വാകര്‍ഷണബലത്താല്‍ പരസ്പരം ബന്ധിക്കപ്പെടുകയോ നിയന്ത്രിക്കപ്പെടുകയോ ചെയ്യുന്നുണ്ടെന്ന്  ശാസ്ത്രം തെളിയിച്ചിട്ടുമുണ്ട്.   അപ്പോള്‍ ഗുരുത്വാകര്‍ഷണബലം ഏറ്റവും വലിയ ശക്തിയായി..ചുരുക്കത്തില്‍ ഊര്‍ജ്ജം ആണ് വലിയ ശക്തി എന്ന് എത്തിച്ചേരാം. പക്ഷെ ഊര്‍ജ്ജം പരമാണുവില്‍ അടക്കിനിര്‍ത്തപ്പെടുന്നുണ്ടല്ലോ?
                അപ്പോള്‍ പരമാണു ആണോ  പരാശക്തി? പക്ഷെ പരമാണുവിന് എപ്പോഴും ഈ അടക്കം നിലനിര്‍ത്താന്‍ സാധിക്കുന്നില്ലല്ലോ. സാധിക്കുമായിരുന്നെങ്കില്‍ അണുബോംബ്‌ നമ്മെ ഭീഷണിപ്പെടുത്തില്ലായിരുന്നല്ലോ? അപ്പോള്‍ ഊര്‍ജ്ജം ആണോ പരമാണു ആണോ വലുത്? അതോ ഇവയെ കൈപ്പിടിയില്‍ ഒതുക്കിയ മനുഷ്യനാണോ പരാശക്തി? അതോ എന്‍റെ ബുദ്ധിക്കും ചിന്താശക്തിക്കും ഈ പ്രപഞ്ചത്തിനും അപ്പുറത്തുള്ള ഏതോ ഒരു ശക്തിയോ? ചുരുക്കത്തില്‍ എന്‍റെ അന്വേഷണത്തിന് അവസാനമില്ലാതെയായി. സ്വാമിക്ക് ഇതിനൊരു ഒടുക്കം കാണിച്ചുതരാനോ അല്ലെങ്കില്‍ എന്‍റെ സംശയങ്ങള്‍ക്കുത്തരം നല്‍കാനുതകുന്ന ഒരു വഴി കാട്ടിത്തരാനോ സാധിക്കുമോ?"
                 'കുഞ്ഞേ..', എന്‍റെ മുഖത്തേക്ക് ഒന്നുകൂടി സുക്ഷിച്ചുനോക്കിയിട്ട് സ്വാമി വിളിച്ചു.
                  “തത്വചിന്തയെക്കുറിച്ച് സംസാരിച്ചുതുടങ്ങിയാല്‍ തീരില്ല. സഹസ്രാബ്ദങ്ങളായി എല്ലാ മനുഷ്യരും പല മാര്‍ഗ്ഗങ്ങളിലൂടെ അന്വേഷിച്ചുകൊണ്ടിരിക്കുന്നതും കുട്ടിയുടെ സംശയങ്ങള്‍ക്കുള്ള ഉത്തരങ്ങളാണ്. യഥാര്‍ത്ഥ ഉത്തരം കിട്ടുന്നവന്‍ ദൈവത്തെ അറിഞ്ഞവനായിത്തീരുന്നു. അങ്ങനെയുള്ളവരെ നാം ബ്രഹ്മജ്ഞാനികള്‍ എന്നു വിളിക്കുന്നു. അങ്ങനെയുള്ളവര്‍  അവരുടെ തിരിച്ചറിവുകള്‍ സാധാരണ ജനങ്ങള്‍ക്ക് മനസ്സിലാക്കുവാന്‍ വേണ്ടി  പലയിടങ്ങളിലായി രേഖപ്പെടുത്തിയിട്ടുണ്ട്. പക്ഷെ കാലാന്തരത്തില്‍ അവയില്‍ പലതിലും  കലര്‍പ്പുണ്ടാവുകയും (FLAW ) ദൈവം പലേ അത്ഭുത പ്രവൃത്തികള്‍ ചെയ്തതായുള്ള കഥകള്‍ സ്വാര്‍ത്ഥനേട്ടങ്ങള്‍ക്കായി, ബോധപൂര്‍വ്വം കൂട്ടിച്ചേര്‍ക്കപ്പെടുകയും  ചെയ്തു. ദൈവം നിര്‍ഗുണബ്രഹ്മം ആണെന്ന സത്യം നിലനില്‍ക്കെ പാവം ജനം ഇതില്‍ സത്യവും മിഥ്യയും തിരിച്ചറിയാനാകാതെ വിഴുങ്ങി. പരോക്ഷോപദേശരൂപത്തിലുള്ള  കഥകളുടെ സാംഗത്യം വിസ്മരിച്ചുകൊണ്ടല്ല ഞാനീ പറയുന്നത്.
     ദൈവം നിര്‍ഗുണ ബ്രഹ്മവും അതേസമയം സഗുണ ബ്രഹ്മവും ആകുന്നു.   നിര്‍ഗുണമായ  ബ്രഹ്മത്തില്‍ ഗുണം  ആരോപിക്കപ്പെടുകയാണെന്ന്  മാത്രം. യഥാര്‍ത്ഥത്തില്‍ ബ്രഹ്മം നിങ്ങള്‍ തന്നെയാണ്.  അതുകൊണ്ടാണ് 'അഹം ബ്രഹ്മാസ്മി' എന്നും 'തത്വമസി' എന്നും പറയുന്നത്. അതിന്റെ ഫലമായാണ് വസുധൈവകുടുംബകം(   പ്രപഞ്ചം ഒരൊറ്റ കുടുംബമാണ് ) എന്ന ആശയവും ലോകാസമസ്താ സുഖിനോഭവന്തു (പ്രപഞ്ചത്തിനെല്ലാം  മംഗളം ഭവിക്കട്ടെ) എന്ന പ്രാര്‍ത്ഥനാ രീതിയും ഉപദേശിക്കപ്പെട്ടത്. അയല്‍ക്കാരന്‍ നശിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുമ്പോള്‍ ഉണ്ടാകുന്ന തിന്മയുടെ ഊര്‍ജ്ജം നിങ്ങളുടെ മനസ്സിനെയും അതുവഴി നിങ്ങളെ തന്നെയും ബാധിക്കുന്നു. കാരണം നിങ്ങളും അയാളും ഒന്നുതന്നെയാണ്, ബ്രഹ്മം തന്നെയാണ്. ശത്രുസംഹാരം എന്നതു ഏറെ തെറ്റിദ്ധരിക്കപ്പെട്ട വാക്കാണ്. ശത്രുവിനെ ഇല്ലാതാക്കുക എന്നാല്‍ കാമക്രോധലോഭമോഹമദമാത്സര്യങ്ങളെയും അഹം എന്നതിന്റെ ഇടുങ്ങിയ ഭാവത്തെയും  ഇല്ലാതാക്കുക എന്നാണ്. അപ്പോള്‍ എല്ലാം ഒന്ന് തന്നെയെന്ന തിരിച്ചറിവുണ്ടാകും അല്ലാതെ ഒരു വ്യക്തിയെ ഇല്ലാതാക്കുക എന്നല്ല."
ഞാന്‍ ഇടക്ക് കയറി, "ദൈവം നിര്‍ഗുണമാണെങ്കില്‍ പിന്നെ എന്തിനു  വിഗ്രഹങ്ങളേയും രൂപങ്ങളേയും ആരാധിക്കുന്നു? തെറ്റല്ലേ അത്?"
     സ്വാമി: "അവയെ ആരാധിക്കുകയല്ല; മറിച്ച് അവ ഒരു മാധ്യമം ആയി വര്‍ത്തിക്കുകയാണു ചെയ്യുന്നത്; ചെയ്യേണ്ടതും. ഞാന്‍ ഒരു ഉദാഹരണം പറയാം, കുട്ടി കണ്ടിട്ടില്ലാത്ത ഒരാളിനെ മനസ്സില്‍ ധ്യാനിക്കാന്‍ പറഞ്ഞാല്‍ അത് ബുദ്ധിമുട്ടേറിയതും അവ്യക്തവുമായിരിക്കില്ലേ? അതെ സമയം സ്വന്തം അമ്മയെ ധ്യാനിക്കാന്‍ പറഞ്ഞാലോ? എളുപ്പമായി.. അതുപോലെയാണ് ഇതും. അതുകൊണ്ടുതന്നെ  സാധാരണജനങ്ങള്‍ക്ക് ഏറ്റവും ഫലപ്രദവും ഉപയോഗപ്രദവും ആയ രിതിയാണിത്.  അതല്ലാതെ വേറെ ധ്യാനിക്കാന്‍ മാര്‍ഗ്ഗങ്ങള്‍ ഇല്ലേ എന്നു ചോദിച്ചാല്‍ ധാരാളം ഉണ്ട്; പക്ഷേ ഋഷിവര്യന്‍മാരെപ്പോലെ എത്രപേര്‍ക്ക് മനസ്സ് കേന്ദ്രീകരിക്കാനാവും?"
സ്വാമി തുടര്‍ന്നു...
                  "നിര്‍ജ്ജീവമെന്നു ശാസ്ത്രം പറയുന്ന കല്ലിനുപോലും ജീവനുണ്ട്. അതായത് അതിന്‍റേതായ സ്വത്വം ഉണ്ട്. ആ കല്ലൊന്നു ചുട്ടുപഴുപ്പിച്ചാല്‍ അതിനുള്ളില്‍ രാസമാറ്റങ്ങള്‍ സംഭവിക്കുന്നു എന്ന് കുട്ടി പഠിച്ചിട്ടുണ്ടാവുമല്ലോ. അതായത് നേരത്തെ ഉണ്ടായിരുന്ന സ്വത്വം മാറി മറ്റൊന്നായി. അതു തന്നെയാവാം ജീവജാലങ്ങളിലും സംഭവിക്കുന്നത്‌. അതെന്തെന്നു പറയാന്‍ ഞാന്‍ ബ്രഹ്മജ്ഞാനിയല്ല; പ്രപഞ്ചരഹസ്യം അറിയുകയുമില്ല. ഞാനും കുട്ടിയും ഒരേ പാതയില്‍ രണ്ടു വ്യത്യസ്ത ദൂരങ്ങള്‍ താണ്ടിയവര്‍ ആണ്. അതിനാല്‍ സമാധാനമായി പോവുക... പഠനം തുടരുക, ആത്മീയ അന്വേഷണങ്ങളും. നന്മയുടെ വഴിയേ ജീവിക്കുവാന്‍ ശ്രമിക്കുക. എല്ലാവരും താന്താങ്ങളുടെ കര്‍മ്മം ശരിയായി നിര്‍വഹിക്കുമ്പോള്‍ ലോകത്തിനു മുഴുവന്‍ നന്‍മ വരുന്നു."
അദ്ദേഹം പറഞ്ഞുനിര്‍ത്തി...
എനിക്കപ്പോള്‍ 'മുന്‍പേ പറക്കുന്ന പക്ഷികളി'ലെ അര്‍ജുന്‍റെ ആത്മസംഘര്‍ഷങ്ങള്‍ വിവരിക്കുന്ന താളുകള്‍ മനസ്സില്‍ തെളിഞ്ഞുവന്നു. Atheism, Theism എന്നിവ തമ്മിലുള്ള അതിര്‍വരമ്പ് തുലോം നേര്‍ത്തതാണെന്ന അതിലെ വരികള്‍ ശരിവെക്കാന്‍ എനിക്കും തോന്നി. മാത്രമല്ല യുക്തിവാദവും ഭൌതിക വാദവും ആത്മീയ വാദവും എല്ലാം അവസാനം ഒരിടത്തു തന്നെയാണവസാനിക്കുന്നതെന്നും തോന്നി.
       മതങ്ങള്‍ കേവലം വര്‍ഗീയസംഘടനകളായി അധ:പതിച്ചതും അത്തരം സംഘങ്ങള്‍ രാഷ്ട്രീയത്തില്‍ സ്വാര്‍ത്ഥലാഭങ്ങള്‍ക്കു വേണ്ടി ഇടപെടുന്നതും രാജ്യപുരോഗതിയെ പിന്നോട്ടടിക്കുന്നുവെന്നതും സത്യമായി ഭവിക്കുന്നു... ആധ്യാത്മികമായ നിലവാരം ഇടിയുമ്പോള്‍ രാജ്യങ്ങളുടെ നിലവാരവും ഇടിയുന്നു. അതു തന്നെയല്ലേ, ബ്രിട്ടീഷുകാരും ഇവിടെ പയറ്റിയ തന്ത്രം? അതിന്‍റെ ബാക്കിപത്രമല്ലേ ഇന്നത്തെ ഇന്ത്യന്‍ സാമൂഹ്യ വ്യവസ്ഥയുടെ അധ:പതനത്തിനു കാരണവും? കൈക്കൂലി വാങ്ങുന്നതും നീതിക്കു നിരക്കാത്ത കാര്യങ്ങള്‍ ചെയ്യുന്നതും വലിയ അപരാധമല്ല എന്നു ചിന്തിക്കുന്ന ഒരു സമൂഹത്തിന്‍റെ ധാര്‍മികമൂല്യച്യുതി ഇനി എന്നാണ് തിരിച്ചറിയപ്പെടുക? അഴിമതിയും പക്ഷപാതവും സമൂഹത്തിന്‍റെ തുടക്കം മുതല്‍ക്കേ ഉണ്ട്; പക്ഷെ അതിനു ആ സമൂഹത്തിന്‍റെ അംഗീകാരം ലഭിക്കുമ്പോള്‍ നാശത്തിന്‍റെ നാന്ദി കുറിക്കപ്പെടുന്നു. ഇങ്ങനെ ഓരോന്ന് ആലോചിച്ചുകൊണ്ട്‌ ആശ്രമത്തില്‍ നിന്നും ഇറങ്ങി നടന്നു. അങ്കമാലിയില്‍ എത്തിയപ്പോള്‍ പാതിര കഴിഞ്ഞിരുന്നു എന്നാണ് എന്‍റെ ഓര്‍മ. കയ്യിലുണ്ടായിരുന്ന ചില്ലറക്ക് കപ്പലണ്ടി വാങ്ങി കൊറിച്ചുകൊണ്ട് അങ്കമാലി റെയില്‍വേ സ്റ്റേഷനില്‍ രാത്രി വെളുപ്പിച്ചതും ഇന്നും ഓര്‍മയില്‍ പച്ച പിടിച്ചു നില്‍ക്കുന്നു. ഒരിക്കലും മറക്കാനാവാത്ത ആ യാത്ര എന്‍റെ മുന്നോട്ടുള്ള ജീവിതത്തില്‍ ഗണ്യമായ സ്വാധീനം ചെലുത്തുന്ന ഒന്നായി മാറി.
(ആഖ്യാനത്തിലെ പിഴവുകളും ‍, സംഭാഷണങ്ങള്‍ ഓര്‍ത്തെടുത്തെഴുതിയപ്പോള്‍ വന്ന കലര്‍പ്പും (FLAWS) സദയം ക്ഷമിച്ചു തരിക)
സന്തോഷ്‌ നായര്‍. 

1 comment:

  1. അമ്മൂമ്മ പഠിപ്പിച്ച ഒരു നല്ല പാഠം,
    കുട്ടിക്കാലത്ത് വീട്ടില്‍ സന്ധ്യാദീപം വെയ്ക്കുമ്പോള്‍
    " ശിവം ഭവതു കല്യാണം
    ആയുരാരോഗ്യ വര്‍ധനം
    മമ ശത്രു വിനാശായ
    സന്ധ്യാ ദീപം നമോ നമ "
    എന്ന
    സന്ധ്യാനാമം ജപിക്കും
    ഒരിക്കല്‍ അമ്മൂമ്മ പറഞ്ഞു മോനെ " മമ ശത്രു വിനാശായ " എന്നല്ല പറയേണ്ടത് പകരം " മമ ദുഖ: വിനാശായ " എന്ന് പ്രാര്‍ത്ഥിക്കുക , സന്ധ്യക്ക് വിളക്ക് വെച്ച് ശത്രുവിനുപോലും നാശം ഉണ്ടാകാന്‍ നാം ആഗ്രഹിക്കരുത്, പ്രാര്‍ത്ഥിക്കുകയുമരുത്. നിന്‍റെ പ്രയാസങ്ങള്‍ മാറിയാല്‍ നിന്‍റെ ദുഃഖം മാറി... എന്നാല്‍ നിന്‍റെ ശത്രുവും ഒരു മനുഷന്‍ ആണ്; മനുഷ്യന്‍റെ നാശത്തിന് വേണ്ടി പ്രാര്‍ത്ഥിക്കാന്‍ നമുക്ക് അവകാശം ഇല്ല
    ആ അമ്മൂമ്മയെ പോലെ ഒരായിരം അമ്മൂമ്മമാര്‍ ഈ ലോകത്തില്‍ ഉണ്ടായിരുന്നെങ്കില്‍!
    വാല്‍കഷ്ണം : രണ്ടു രീതിയിലും ഈ നാമം ജപിക്കുന്നവര്‍ഉണ്ട്
    കുറുപ്പ്: ശ്രീ സന്തോഷ്‌ നായരുടെ "ആശ്രമത്തിലേക്കൊരല്പജ്ഞാനി" എന്ന ഓര്‍മ്മകുറുപ്പിലെ താഴെ കൊടുത്ത വരികള്‍ വായിച്ചപ്പോള്‍ എന്‍റെ മനസ്സില്‍ വന്ന അമ്മൂമ്മയെ കുറിച്ചുള്ള ആ നല്ല ഓര്‍മ്മകള്‍ ഞാനും ഒന്ന് കുറിച്ചു എന്ന് മാത്രം...
    "അയല്‍ക്കാരന്‍ നശിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുമ്പോള്‍ ഉണ്ടാകുന്ന തിന്മയുടെ ഊര്‍ജ്ജം നിങ്ങളുടെ മനസ്സിനെയും അതുവഴി നിങ്ങളെ തന്നെയും ബാധിക്കുന്നു. കാരണം നിങ്ങളും അയാളും ഒന്നുതന്നെയാണ്, ബ്രഹ്മം തന്നെയാണ്. ശത്രുസംഹാരം എന്നതു ഏറെ തെറ്റിദ്ധരിക്കപ്പെട്ട വാക്കാണ്. ശത്രുവിനെ ഇല്ലാതാക്കുക എന്നാല്‍ കാമക്രോധലോഭമോഹമദമാത്സര്യങ്ങളെയും അഹം എന്നതിന്റെ ഇടുങ്ങിയ ഭാവത്തെയും ഇല്ലാതാക്കുക എന്നാണ്. അപ്പോള്‍ എല്ലാം ഒന്ന് തന്നെയെന്ന തിരിച്ചറിവുണ്ടാകും അല്ലാതെ ഒരു വ്യക്തിയെ ഇല്ലാതാക്കുക എന്നല്ല."
    ബിജു പിള്ള

    ReplyDelete